24/10/2025
മുട്ടിലിഴയുന്ന കാലം കഴിഞ്ഞു. കണ്ണുരുട്ടിയാൽ മടക്കിവെച്ച് പോകുമെന്ന് കരുതേണ്ട.ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശം ഭരണഘടന ഒരു പൗരന് നൽകുന്ന മൗലികാവകാശമാണ്. അതിൻ്റെ തണൽ എല്ലാ മതവിശ്വാസികൾക്കും മതമില്ലാത്തവർക്കും ഒരുപോലെ ലഭിക്കേണ്ടതാണ്.
എന്നാൽ, കുറച്ചുനാളുകളായി മുസ് ലിംകൾ അവരുടെ മതവിശ്വാസം ഉയർത്തിപ്പിടിച്ചാൽ അവരെ പൊരിവെയിലത്തേക്ക് തള്ളി മാറ്റാൻ ലിബറൽ മതത്തിൻ്റെ വക്താക്കൾ വല്ലാതെ വിയർക്കുന്നുണ്ട്.
ഒരു കാര്യം ഇസ് ലാമിക പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടാലും ഈ ലിബറൽ മതക്കാരുടെ കൂടി സർട്ടിഫിക്കറ്റ് ലഭിച്ചാലേ അത് അനുഷ്ഠിക്കാൻ വിടൂ എന്ന നിലയാണ് അവർ വെച്ചുപുലർത്തുന്നത്. ചാനലിലെ അന്തി ചർച്ചയിലാണ് ഇവരുടെ ആക്രോശം. എന്നിട്ടും അരിശം തീരാതെ വരുമ്പോൾ സ്വന്തം യൂട്യൂബ് ചാനലുകളിൽ ചാപ്പയടികളുമായി കടന്നുവരും.
താടിയൊന്ന് നീണ്ടാൽ താലിബാനായി.!
തല മറക്കാൻ അനുവാദം ചോദിച്ചാൽ അനുഷ്ഠാന തീവ്രവാദിയായി!
സമുദായത്തിന് നഷ്ടപ്പെട്ട അവകാശം ചോദിച്ചാൽ വർഗീയ പരാമർശം നടത്തിയവനായി!
പ്രഭാഷണങ്ങളിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയാൽ വിവാദ പ്രസംഗമായി....!
ഈ പോക്ക് പോയാൽ നമസ്കരിക്കാൻ പള്ളിയിൽ പോകുന്നതും, ഖുർആൻ കയ്യിൽ കരുതുന്നത് പോലും തീവ്രവാദത്തിന്റെ അടയാളമായി മുദ്രകുത്താൻ അധികകാലം വേണ്ടി വരില്ല!
ഈ സാഹചര്യത്തെയാണ് വിസ്ഡം യൂത്ത് ബ്രേക്ക് ചെയ്യുന്നത്. ഒക്ടോബർ 25 ന് 4:30pm ന് അരീക്കോട് വെച്ച് നടക്കുന്ന ഡയലോഗ് പ്രോഗ്രാമിൽ ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. 'ആയതിനാൽ നിങ്ങളുടെ മതേതര സർട്ടിഫിക്കറ്റ് ആവശ്യമില്ല ഞങ്ങൾക്ക്' എന്നതാണ് പ്രമേയം. സാധ്യമാകുന്നവരെല്ലാം നേരിട്ട് എത്താൻ ശ്രദ്ധിക്കുക. ദൂരദേശത്തുള്ളവർ ഓൺലൈനിൽ കേൾക്കുമല്ലോ.
✍️ ടി കെ അഷ്‌റഫ്
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)