Shijo&Devu_The Travel Tellers

Shijo&Devu_The Travel Tellers We’re Shijo n Devu,2 kochities that realized life is short, the world is big, For us travelling is

 #വീണ്ടും_ഇല്ലിക്കൽ_കല്ലിലേക്ക്..🏔⛰വീട്ടിലിരുന്ന് മടുത്ത ഒരു ദിവസം പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ആയിരുന്നു മൂന്നര മാസം ...
20/11/2022

#വീണ്ടും_ഇല്ലിക്കൽ_കല്ലിലേക്ക്..🏔⛰

വീട്ടിലിരുന്ന് മടുത്ത ഒരു ദിവസം പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ ആയിരുന്നു മൂന്നര മാസം പ്രായമുള്ള കുഞ്ഞാവയെയും (എലനോർ ഇസ )എടുത്ത് കൊച്ചിയിൽ നിന്നൊരു ലോങ്ങ് ഡ്രൈവിന് ഇറങ്ങിയത്. പ്രത്യേകിച്ച് ലക്ഷ്യസ്ഥാനം ഒന്നുമില്ലാത്ത ഒരു യാത്ര...... പോകുന്നവഴി ഡേകെയറിൽ നിന്ന് ആദ്യത്തെ കണ്മണി നോറബേബിയെയും (അനോറ ആഗ്നസ് )കൂടെ കൂട്ടി... പതിവ് മയക്കത്തിന്റെ സമയമായതിനാൽ വണ്ടി തോപ്പുംപടിപാലം കടക്കും മുമ്പ് കാറിൻറെ ബാക്ക്സീറ്റിൽ കുഞ്ഞുനോറ ഉറക്കം പിടിച്ചിരുന്നു. കണ്ണു തെളിഞ്ഞ് ദിവസങ്ങൾ മാത്രമായതിനാൽ കുഞ്ഞാവ തുടക്കത്തിൽ കാറിൻ്റെ ചില്ലിലൂടെ പുറംലോകം നോക്കിയിരുന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ കുഞ്ഞിക്കണ്ണുമടച്ച് ഉറക്കത്തിലേക്ക് പോയി. രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി ആദ്യത്തെ ദൂരയാത്ര ആയതുകൊണ്ട് തന്നെ ഇത് ഞങ്ങൾക്ക് ഏറെ പുതുമയുള്ളതായിരുന്നു. ഞങ്ങൾ രണ്ടുപേരായി തുടങ്ങിയ യാത്രകളിൽ സഞ്ചാരികൾ ഇപ്പോൾ നാലായി..... ഞങ്ങളെക്കാൾ യാത്ര പോകാൻ ആവേശം ഇപ്പോൾ ഞങ്ങളുടെ കുഞ്ഞു സഞ്ചാരികൾക്കാണ്...... വണ്ടി കുണ്ടന്നൂർ എത്തിയപ്പോഴാണ് ഇല്ലിക്കൽ കല്ലിലേക്ക് പോയാലോ എന്ന് തോന്നിയത്.... നോറ കുഞ്ഞിൻ്റെയും ആദ്യ യാത്ര ഇല്ലിക്കൽ കല്ലിലേക്ക് ആയിരുന്നു... കുഞ്ഞ് ഇസയുടെ ആദ്യ യാത്രയും അവിടേക്ക് തന്നെ ആകട്ടെ എന്നായി തീരുമാനം. ഒന്നര വയസ്സുള്ള നോറ ബേബിയും ആയുള്ള ഇല്ലിക്കൽ കല്ല് യാത്ര 2019 ൽ ആയിരുന്നു അതിനു ശേഷം ഇതുവരെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ലിൽ പോകാൻ സാധിച്ചിട്ടില്ല.
ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഏകശിലാരൂപമാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല് മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, തലനാട് ഗ്രാമങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. പാറയുടെ മറുഭാഗം അടർന്നുവീണതിനാൽ യഥാർത്ഥ പാറയുടെ ഒരു പകുതി മാത്രമേ അവശേഷിക്കുന്നുള്ളൂ. നിരവധി പർവത അരുവികൾ ഈ കൊടുമുടിയിൽ നിന്ന് ഉത്ഭവിച്ച് താഴേക്ക് ഒഴുകി മീനച്ചിൽ നദിയായി മാറുന്നു.

കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് വളരെ സാവധാനത്തിൽ ആയിരുന്നു പോക്ക്... ഇല്ലിക്കൽ കല്ലിലേക്കുള്ള കയറ്റം കയറുമ്പോൾ ഇരുളടച്ചു തുടങ്ങിയിരുന്നു. ഏകദേശം അഞ്ചരയോടു കൂടി ഞങ്ങൾ ഇല്ലിക്കൽ കല്ലിൻ്റ പാർക്കിംഗ് ഏരിയയിൽ എത്തി. താഴെ റോഡിൽ നിന്ന് വരുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ ഇരുട്ട് വീണിരുന്നെങ്കിലും മലയുടെ അടിവാരം സന്ധ്യ മയങ്ങുമ്പോൾ മാത്രമുള്ള പ്രത്യേകതരം മഞ്ഞ വെളിച്ചത്തിൽ തിളങ്ങി നിന്നിരുന്നു. ഇത്രയും വൈകിയത് കൊണ്ട് തന്നെ തികച്ചും വിജനമായിരുന്നു അവിടം. യാത്ര കഴിഞ്ഞു മടങ്ങുന്ന ഒന്ന് രണ്ട് ബൈക്കർമാരും അവിടെയുള്ള പെട്ടിക്കടകളുടെ നടത്തിപ്പുകാരും അങ്ങനെ വിരലിൽ എണ്ണാൻ മാത്രമുള്ളവർ മാത്രം... യാത്രക്കാർ അവസാനിച്ചതിനാൽ പെട്ടിക്കടഒക്കെ അടച്ചു തുടങ്ങിയിരുന്നു... ഇല്ലിക്കൽ കല്ലിലേക്കുള്ള സഞ്ചാര പാതയും പൂട്ടിയിരുന്നു. എല്ലാവരും ഒരു ദിവസം അവസാനിച്ചതിന്റെ ആലസ്യത്തിൽ ആണെന്ന് തോന്നി... മുകളിലേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളും ലോങ്ങ് ഡ്രൈവിംഗ് ആസ്വദിച്ച സന്തോഷത്തിൽ തന്നെയായിരുന്നു. പൂട്ടിക്കൊണ്ടിരുന്ന അടിവാരത്തെ ചായക്കടയിൽ രണ്ട് കട്ടൻകാപ്പിയും പറഞ്ഞു, ചെറുതായി വീശുന്ന കാറ്റിൽ കുഞ്ഞാവയെ അടക്കിപ്പിടിച്ച് ചുറ്റുമുള്ള മലനിരകളിലേക്ക് കണ്ണോടിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് വണ്ടി അവിടെ എത്തിയത്. എന്തോ ആവശ്യത്തിന് എത്തിയ ഒരു കൂട്ടം ഉദ്യോഗസ്ഥർ. കാപ്പി കുടിച്ചു കൊണ്ടിരുന്ന ഞങ്ങളോട് വാച്ച്മാൻ പെട്ടെന്നാണ് മുകളിലേക്ക് വരുന്നുണ്ടോ എന്ന് അന്വേഷിച്ചത്. ഊതി ഊതി ആസ്വദിച്ചു കുടിച്ചു കൊണ്ടിരുന്ന കട്ടൻകാപ്പി ഒറ്റ വലിക്ക് കുടിച്ചു തീർത്തു രണ്ട് പിള്ളേരേയും എടുത്ത് ഓടി ചെന്ന് ടിക്കറ്റ് എടുത്തപ്പോഴേക്കും എവിടെ നിന്നോ മുകളിലേക്ക് പോകാനുള്ള ജീപ്പും എത്തി. രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി ജീപ്പിൻറെ ബാക്ക് സീറ്റിൽ ഇരുന്ന് മുകളിലേക്ക്...... മഞ്ഞ വെളിച്ചത്തിൽ പുകമഞ്ഞിറങ്ങിവരുന്ന മലനിരകൾ കണ്ടൊരു മനോഹരമായ യാത്ര..... മുകളിൽ ചെന്നെത്തുമ്പോൾ അസ്തമയം കഴിയാറായിരുന്നു....ഇല്ലിക്കൽ കല്ല് അകെ മാറിപ്പോയി. പുരോഗമനം വന്നെന്ന് പറയാം. മുകളിലേക്ക് കയറാൻ ഹാൻഡ് റെയിലുകളും താഴെയിരുന്ന് കാഴ്ചകൾ ആസ്വദിക്കാൻ ഇരിപ്പടങ്ങളും ഒക്കെ ആയി കുറച്ചുകൂടെ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ആയി. വർഷങ്ങൾക്കു മുമ്പ് നോറകുഞ്ഞിനെയും കയ്യിൽ എടുത്ത് കാട്ടുപുല്ലില്‍ പിടിച്ച് തൂങ്ങി സാഹസികമായി കയറിയ മലയിലേക്ക് ഞങ്ങളുടെ ഒപ്പം വന്നവർ പുതുതായി പിടിപ്പിച്ച സ്റ്റീലിൻ്റെ ഹാൻഡ് റെയിലിൽ പിടിച്ച് അനായാസമായി കയറുന്നതും നോക്കി ഞങ്ങൾ നിന്നു. സൂര്യൻറെ ചുവന്ന കിരണങ്ങളിൽ ഏറെ മനോഹരമായ കാഴ്ചകളിലൂടെ കുഞ്ഞാവയുടെ തിളങ്ങുന്ന മുന്തിരി കണ്ണുകൾ ഓടി നടക്കുന്നുണ്ടായിരുന്നു. . മുകളിലെ കഠിനമായ തണുപ്പിലേക്ക് കുഞ്ഞാവയും കൊണ്ട് പോകാതെ താഴെ തയ്യാറാക്കിയിരുന്ന ഇരിപ്പിടത്തിൽ ഞങ്ങൾ കുഞ്ഞുങ്ങളെയും കൊണ്ടിരുന്നു. ഒട്ടും തിരക്കില്ലാതെ... ആരുടെയും ശല്യം ഇല്ലാതെ... ഞങ്ങൾ നാലുപേരും മാത്രമായി കുറേ ഏറെ നേരം. അതിനു ശേഷം ആ സായാഹ്ന്നത്തിൻ്റെ സ്വപന തുല്യമായ സൗന്ദര്യവും ആസ്വദിച്ച് ഞങ്ങൾ തിരിച്ചു പോന്നു.

 #പ്രേത_നഗരിയിലേക്ക്..💀☠👻ധനുഷ്കോടി എന്ന പ്രേതനഗരിയിലേയ്ക്കാണ്  ഇത്തവണത്തെ യാത്ര. പ്രത്യേകിച്ച് തയ്യാറെടുപ്പുകളും അന്വേഷണ...
26/10/2022

#പ്രേത_നഗരിയിലേക്ക്..💀☠👻

ധനുഷ്കോടി എന്ന പ്രേതനഗരിയിലേയ്ക്കാണ് ഇത്തവണത്തെ യാത്ര. പ്രത്യേകിച്ച് തയ്യാറെടുപ്പുകളും അന്വേഷണങ്ങളും കൂടാതെ പെട്ടെന്ന് പ്ലാൻ ചെയ്ത ഈ റോഡ് ട്രിപ്പ് രണ്ട് സുഹൃത്തുക്കളോടൊപ്പം ആയിരുന്നു.
രാവിലെ 5 മണിക്ക് കൊച്ചിയിൽ നിന്ന് ആരംഭിച്ച യാത്ര അടിമാലി, തേനി, മധുര പിന്നിട്ട് ധനുഷ്കോടിയിൽ എത്തുമ്പോൾ വൈകുന്നേരം 5.30 കഴിഞ്ഞിരുന്നു. ധനുഷ്കോടിയിൽ രാവിലെ 6 മണി തൊട്ട് വൈകീട്ട് 5:00 മണി വരെ മാത്രം പ്രവേശനം അനുവദനീയമായിരുന്നതിനാൽ അന്നു രാത്രി ഞങ്ങൾ രാമേശ്വരത്ത് ചെലവഴിക്കാൻ തീരുമാനിച്ചു.
രാമേശ്വരത്തെ സഫാരിക്കിടെ പാമ്പൻ പാലത്തിൽ നിന്ന് മഹാസാഗരത്തിൽ സൂര്യൻ അസ്തമിക്കുന്ന കാഴ്ച ആവോളം ആസ്വദിക്കാൻ സാധ്യമായി.

ഇന്ത്യയിലെ തന്നെ എൻജിനീയറിങ് വിസ്മയങ്ങളിൽ ഒന്നായ രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള പാമ്പൻ പാലം കപ്പലുകൾ പോകുമ്പോൾ ഉയരുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ കടൽ പാലവും ഏറ്റവും നീളമുള്ള കടൽ പാലവും 143 തൂണുകളിൽ സ്ഥിതിചെയ്യുന്ന പാമ്പൻ പാലമാണ്.
രാമേശ്വരത്ത് നിന്ന് പിറ്റേദിവസം ഏഴു മണിയോട് കൂടെ നിഗൂഢതകൾ ഏറെ നിറഞ്ഞ ധനുഷ്കോടിയിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു.
റോഡിന് അരികിൽ വിശാലമായ കടലോരവും ജനവാസമില്ലാത്ത കടൽ പരപ്പും കാണാം. ഇടയ്ക്ക് ശംഖും മറ്റു കൗതുക വസ്തുക്കളും വിൽക്കുന്ന തദ്ദേശവാസികളെയും മത്സ്യബന്ധനത്തിന് എത്തിയ മുക്കുവന്മാരെയും കാണാമായിരുന്നു.
രാമേശ്വരത്തെ രാമസ്പർശം ഏറ്റ ധനുഷ്കോടി ഹൈന്ദവ മതവിശ്വാസികളുടെ പുണ്യനഗരിയാണ് .. കൂടാതെ മറ്റു സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം. ശ്രീലങ്കയിലെ തലൈമനാറിന് രണ്ട് കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ധനുഷ്കോടിയിൽ നിന്നാണ് ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനര സൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് സഞ്ചരിച്ചത് എന്നാണ് ഐതിഹ്യം.
ധനുഷ്കോടിയിലെ റോഡ് ചെന്ന് അവസാനിക്കുന്നത് ധനുഷ്കോടി പോയിന്റിലാണ് അവിടെ സ്ഥിതി ചെയ്യുന്ന സ്തൂപം ഏറെ ശ്രദ്ധേയമാണ്. വർഷങ്ങൾക്ക് മുൻപ് മറ്റ് പട്ടണങ്ങളെപ്പോലെ വികസിച്ചുകൊണ്ടിരുന്ന ധനുഷ്കോടി എന്ന തുറമുഖ നഗരം 1964 ലെ പേമാരിയിലും ചുഴലിക്കാറ്റിലും ആണ് പ്രേതനഗരിയായി മാറിയത്. അന്നു നടന്ന പ്രകൃതിക്ഷോഭം അന്നത്തെ പാമ്പൻ പാലത്തെയും ചെറുപട്ടണത്തെയും കടലിൽ മുക്കി.
തകർച്ചയുടെ അവശേഷിപ്പുകളും ഒരിക്കലും തിരിച്ചുവരാതെ കടലിന്റെ ആഴങ്ങളിലേക്ക് ഒലിച്ചു പോയ ജീവനുകളും ധനുഷ്കോടിയെ വിജനമാക്കി എന്ന് വേണമെങ്കിൽ പറയാം.
ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും കൂടിച്ചേരുന്ന പ്രദേശം കൂടിയാണ് ഇവിടം.

കുറേ ഏറെ സമയം ധനുഷ്കോടിയിൽ ചിലവഴിച്ച ശേഷം ഉച്ചയോടു കൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. വഴിയരികിലെ ചെറു തട്ടുകടകൾ എല്ലാം സജീവമായിരുന്നു അപ്പോഴേക്കും. ആ കടകളിൽ ഉള്ള പലവിധം മത്സ്യങ്ങളിൽ നിന്നും നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് തത്സമയം തവ ഫ്രൈ ചെയ്തു തരുന്നതാണ് ഇവിടുത്തെ പ്രത്യേകത. ഏറെ സ്വാദിഷ്ടമായ പലതരം മത്സ്യ വിഭവങ്ങളുംആസ്വദിച്ച് വളരെ സാവധാനമായിരുന്നു തിരികെയുള്ള യാത്ര ....ഐതിഹ്യ കഥകളുടേയും ചരിത്ര കഥകളുടെയും കലവറയായ ധനുഷ്കോടിയിൽ നിന്ന് അന്ന് അർദ്ധരാത്രിയോട് കൂടി ഞങ്ങൾ കൊച്ചിയിലേക്ക് തിരികെ എത്തി.

 #ചൊക്രാമുടി_ഒരു_യാത്രാനുഭവം!!!വെളിച്ചം വീണിട്ടില്ലാത്ത കാട്ടു വഴിയിലൂടെ ഉള്ളിലേക്ക് പോകുംതോറും കാറ്റിൻ്റെ ഇരമ്പലിനൊപ്പം...
20/03/2021

#ചൊക്രാമുടി_ഒരു_യാത്രാനുഭവം!!!

വെളിച്ചം വീണിട്ടില്ലാത്ത കാട്ടു വഴിയിലൂടെ ഉള്ളിലേക്ക് പോകുംതോറും കാറ്റിൻ്റെ ഇരമ്പലിനൊപ്പം വന്യമൃഗങ്ങളുടെ മുരൾച്ചകളും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു...
ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഗൈഡ് വിജയ്ൻ്റെ നിർദ്ദേശമനുസരിച്ച് പാറക്കൂട്ടത്തിനു മുകളിലേക്ക്‌ കയറുമ്പോൾ തുടക്കത്തിലുണ്ടായിരുന്ന ആവേശം അല്പം കുറഞ്ഞെങ്കിലും.... സൂര്യോദയത്തിനു മുന്നേ ചൊക്രാമുടിക്ക് മുകളിൽ എത്തണമെന്ന ചിന്ത ഞങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു....പ്രിയപ്പെട്ടവൻ്റെ B' day ഇതുവരെ കാണാത്ത ഒരു സ്ഥലത്തു വച്ച് വേണമെന്ന എൻ്റെ ആഗ്രഹമാണ് ചൊക്രാമുടിയുടെ മുകളിൽ ഞങ്ങളെ എത്തിച്ചത്....

ട്രാവൽ പേജുകളിൽ നിന്ന് കിട്ടിയ മിതമായ അറിവു വെച്ചാണ് Kerala Forest & wild Life Dept ൻ്റെ Bison Trail എന്നറിയപ്പെടുന്ന ചൊക്രാമുടി ട്രെക്കിംഗ് പ്രോഗ്രാമിനെ പറ്റി ഞങ്ങൾ അറിഞ്ഞത്.... സമുദ്ര നിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയാണ് ചൊക്രാമുടി. 2 വർഷത്തോളമായി അവിടെ ട്രക്കിംഗ് ആരംഭിച്ചിട്ട്..

വെളുപ്പിന് 5 മണിക്ക് ട്രക്കിംഗ് ആരംഭിക്കുമെന്നതിനാൽ തലേ ദിവസം തന്നെ ഞങ്ങൾ കൊച്ചിയിൽ നിന്നും പുറപ്പെട്ടു. ഉച്ചയോടെ മൂന്നാർ എത്തി...

കൊറോണയുടെ ക്ഷീണമെല്ലാം മാറി മൂന്നാർ വീണ്ടും ഉത്തരേന്ത്യൻ യാത്രികരെ കൊണ്ട് സജീവമായിരുന്നു. തിരക്കും പൊടിയും വഴിയോര കച്ചവടവും..... എല്ലാം പഴയത് പോലെ തന്നെ...

മൂന്നാർ യാത്രയിൽ സ്ഥിരം കഴിക്കുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ ദേവികുളം റൂട്ടിലേക്ക് വണ്ടി തിരിച്ചു....വിനോദ സഞ്ചാരവും തിരക്കുമെല്ലാം ഇങ്ങ് മൂന്നാർ വരേ ഉള്ളൂ.. ഇവിടെ നിന്ന് ഉൾഭാഗത്തേക്ക് പോകുന്നവരെല്ലാം യാത്രികരും തദ്ദേശവാസികളും മാത്രമായതിനാൽ അധികം തിരക്കില്ലാതെ ദേവികുളത്തേക്ക് എത്താൻ സാധിച്ചു. തേയില തോട്ടങ്ങളും കാട്ടുവഴികളും കടന്ന് ഞങ്ങൾ മുൻകൂട്ടി നിശ്ചയിച്ചപ്പോലെ ബൈസൺവാലി - മൂന്നാർ ഗ്യാപ്പ് റോഡിലെ ഹോട്ടലിൽ എത്തി, വെളുപ്പിനെ തന്നെ ട്രക്കിംഗ് ആരംഭിക്കേണ്ടതിനാൽ check -in ചെയ്ത് അധികം വൈകാതെ ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് അവിരാവിലെ തന്നെ ഹോട്ടൽ ജീവനക്കാരൻ്റെ BSNL ഫോണിൽ നിന്ന് ഫോറസ്റ്റ് ഗാർഡ് വിജയ്നെ വിളിച്ച് വഴി ചോദിച്ച് മനസിലാക്കി ഞങ്ങൾ യാത്ര തുടങ്ങി... കയ്യിലുള്ള ഫോണിൽ അൽപം പോലും റേഞ്ച് ഇല്ലാത്തതിനാൽ വളരെ സാഹസികമായി തന്നെയാണ് ആ ഇരുളിലൂടെ ഞങ്ങൾ ഫോറസ്റ്റ് ഓഫീസിൽ എത്തിയത്.രജിസ്ട്രേഷനും മറ്റു കടമ്പകൾക്കും ശേഷം ഞങ്ങൾ ട്രക്കിംഗ് തുടങ്ങി.ഞായറാഴ്ച ആയതു കൊണ്ടും കൊറോണക്കാലത്തിൻ്റെ അവശേഷിപ്പുകൾ ഉള്ളതുകൊണ്ടും ഞങ്ങൾ രണ്ടു പേരും മാത്രമേ യാത്രക്കുണ്ടായിരുന്നുള്ളൂ....

എകദേശം മൂന്നര നാല് കിലോമീറ്റർ നടന്നാൽ ചൊക്രാമുടിയുടെ ഉച്ചിയിൽ എത്തും... ട്രക്കിംഗിനു പോകുന്ന ഓരോ ടീമിനൊപ്പവും ഓരോ ഫോറസ്റ്റ് ഗൈഡ് ഉണ്ടാവും അത് കൊണ്ട് തന്നെ സുരക്ഷിതമായി നമുക്ക് ചൊക്രാമുടി കണ്ട് മടങ്ങാൻ സാധിക്കും... മരങ്ങളും ചെടികളും പാറകളും കുറ്റിക്കാടും എല്ലാം പതിയെ പതിയെ പിന്നിട്ട്..... ആ പ്രദേശത്തെ പറ്റിയും കാടിനെ പറ്റിയും വിജയ് (ഫോറസ്റ്റ് ഗാർഡ്) പറഞ്ഞു തന്ന കഥകളും കേട്ട് ഞങ്ങൾ ഉയരങ്ങളിലേക്ക് കയറി തുടങ്ങി...

അരമണിക്കൂറോളം നടന്ന് ഞങ്ങൾ കുരിശുമല എത്തി.... ആ മല മുകളിൽ ഞങ്ങൾ 3 പേരും മാത്രം.... ഇത്രയും ശാന്തമായൊരു യാത്ര എൻ്റെ ഇന്നോളമുള്ള യാത്രാനുഭവത്തിൽ ആദ്യമായിട്ടായിരുന്നു ... ആരുടേയും കൂർത്ത നോട്ടങ്ങളില്ലാത്ത മൊബൈൽ ഫോണിൻ്റെ റിംഗ്ടോണുകൾ മുഴങ്ങാത്ത ഒരിടം ....പടിഞ്ഞാറ് വശത്ത് പൂർണചന്ദ്രനെ തെളിഞ്ഞു കാണാം....കിഴക്ക് ചുവന്ന മേഘങ്ങൾക്കിടയിൽ തിളങ്ങുന്ന സൂര്യനും..... അവർണനീയമായ ദൃശ്യാനുഭവമായിരുന്നു അത്, സൂര്യനും ചന്ദ്രനുമിടയിൽ ...ആ മല മുകളിൽ വെച്ച്... സർപ്രൈസ് നൽകാൻ ബാഗിൽ ഒളിപ്പിച്ചിരുന്ന ചെറിയ കേക്ക് പ്രിയപ്പെട്ടവനു കൈമാറി... കാഴ്ചയുടെ വസന്തത്തെ സമ്മാനമായ് നൽകി B'day ആഘോഷവും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു ....

തുടർ യാത്രയിൽ കണ്ണിനെ മയക്കാൻ മാത്രം മനോഹരങ്ങളായ കാഴ്ചകളായിരുന്നു, മേഞ്ഞു നടക്കുന്ന വരയാടിൻ കൂട്ടവും മജന്ത പൂക്കൾ നിറഞ്ഞ അലഞ്ചി മരവുമെല്ലാം അതിൽ പെടും.. ...പിന്നീടാണ് വിജയ് ഞങ്ങൾക്ക് ആ മല മുഴുവൻ നിറഞ്ഞു നിൽക്കുന്ന നീലക്കുറിഞ്ഞി ചെടികളെ കാണിച്ചു തന്നത് ,പൂക്കളില്ലാത്ത കാരണം ആരുടെയും ശ്രദ്ധ ആകർഷിക്കാതെ ആ മല മൂഴുവനും അവ അങ്ങ് നിറഞ്ഞു നിന്നിരുന്നു.... ഇനിയും വർഷങ്ങൾ ഏറെ കഴിയണം ചൊക്രാമുടിയിൽ ആ നീല വസന്തം വിരിയുവാൻ..യാത്ര തുടങ്ങി ഏകദേശം 3 മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ചൊക്രാമുടിയുടെ തുഞ്ചത്ത് എത്തി.... നീലാകാശത്തിനു താഴെ ആനമുടിയുടെയും കൊളക്കു മലയുടെയും മീശപുലിമലയുടെയും ഇടയിൽ തേയില തോട്ടങ്ങളാൽ സമൃദ്ധമായ ഭൂപ്രദേശത്തിനു നടുവിലെ ആ കൊടുമുടിയിൽ നിന്ന് കാണുന്ന ലോകം തന്നെ വേറെയാണ്..... എന്തൊക്കെയോ നേടിയെടുത്ത അടക്കാനാവാത്ത സന്തോഷം ഉള്ളിൽ നിറച്ചാണ് ഞങ്ങൾ മലയിറക്കം തുടങ്ങിയത്...

വെയിലു വീണു തുടങ്ങിയെങ്കിലും തണുത്ത കാറ്റ് വീശുന്ന കൊണ്ട് പതുക്കെ ആസ്വധിച്ചാണ് മലയിറക്കം.. എന്നത്തേയും പോലെ തീർന്നു പോവേണ്ടിയിരുന്ന ഒരു ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകൾ കൊണ്ട് നിറച്ചു വെച്ചു കൊണ്ട് ഞങ്ങൾ വിജയോടും ചൊക്രാമുടിയോടും വിട പറഞ്ഞ് തിരികെ പോന്നൂ....

 #കൊരങ്ങാട്ടിമലയിലെ_ദീപക്കാഴ്ചയും_കൂമ്പൻപാറയിലെ_സൂര്യോദയവും...🌄യാത്ര....എവിടെ നിന്നൊക്കെയോ വന്ന ഒരു കൂട്ടo...കൂട്ടുകൂടി....
22/11/2020

#കൊരങ്ങാട്ടിമലയിലെ_ദീപക്കാഴ്ചയും_കൂമ്പൻപാറയിലെ_സൂര്യോദയവും...🌄

യാത്ര....എവിടെ നിന്നൊക്കെയോ വന്ന ഒരു കൂട്ടo...കൂട്ടുകൂടി..... കാടുകയറി... മലയിറങ്ങി.. തീകൂട്ടി.... ചുവടുവെച്ച്... ആർപ്പു വിളിച്ച്... ... കഥ പറഞ്ഞു... കാട് അറിഞ്ഞ്.. അന്തിയുറങ്ങി.... ഉദയം കണ്ട്..... മതിയാവാതെ... വിടപറഞ്ഞൊരു യാത്ര...... കൊരങ്ങാട്ടിമല ഞങ്ങൾക്കായി കാത്തു വച്ചത് ഏറെ വ്യത്യസ്തമായൊരു യാത്രാനുഭവമായിരുന്നു...

മൂക്കും വായും കൂട്ടികെട്ടാൻ ഒരു കുട്ടി ഉടുപ്പും... തൊട്ടുപുരട്ടാൻ സാനിറ്റൈസറും... പാലിക്കാൻ പറ്റാത്ത സാമൂഹിക അകലവും ... 200 രൂപ ഫൈനടിയും മൊക്കെ ഈ അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് ഇനിയിപ്പോ വീട്ടിൽ ഇരുന്ന് വേരുപിടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത കൊണ്ട്... ഞാനും എൻറെ നല്ല പാതിയും പെട്ടീം കിടക്കേം കെട്ടി പൂട്ടി ഒരു യാത്രക്കിറങ്ങി .... കൊരങ്ങാട്ടി മലയിലെ camptop ലേക്ക് .. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് yellago എന്ന ട്രാവൽ ഗ്രൂപ്പിനൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര.

ടൂവീലറിൽ മൂവാറ്റുപുഴയും കടന്ന് കോതമംഗലം എത്തിയപ്പോഴാണ് സ്ഥിരം റൂട്ട് ഒന്ന് മാറ്റി പിടിക്കാമെന്ന് തോന്നിയത്....അങ്ങനെ ഭൂതത്താൻകെട്ടും തട്ടേക്കാടും കടന്ന് മാമലകണ്ടത്തെ കാട്ടുവഴിയിലൂടെ ഞങ്ങൾ യാത്ര തിരിച്ചു.... ഏറെ നാളുകൾക്ക് ശേഷം ടൂവീലറിൽ കാടിന് നടുവിലൂടെയുള്ള യാത്ര... ഒന്നോ രണ്ടോ വണ്ടികൾ ഇടയ്ക്ക് പോയത് ഒഴിച്ചാൽ പൂർണമായും വിജനമായിരുന്നു ആ കാട്ടുവഴി.... അതുകൊണ്ടുതന്നെ ഇടയ്ക്കിടെ വണ്ടി നിർത്തി കാട്ടരുവിയിൽ ഇറങ്ങി ....പാറപ്പുറത്ത് കിടന്നും .... ഇടയ്ക്കൊന്നു കൊതിപ്പിച്ചു കടന്നുകളഞ്ഞ പുകമഞ്ഞിനെ തേടിപ്പിടിച്ചും ഓരോ നിമിഷവും ആസ്വദിച്ചാണ് ഞങ്ങൾ മാമലക്കണ്ടം കടന്ന് ഇരുമ്പുപാലം എത്തിയത്.

കല്ലാറിനടുത്ത് ഞങ്ങളെ കാത്തു നിന്നിരുന്ന 4x4 ജീപ്പിൽ വേണം മുകളിലേക്ക് പോകാൻ.... പുതുതായി കിട്ടിയ സഹയാത്രികരോടൊപ്പം ഞങ്ങൾ മല കയറി തുടങ്ങി.... വിളഞ്ഞുനിൽക്കുന്ന ഏലo, കാപ്പി തോട്ടങ്ങളും വമ്പൻ മരങ്ങളും പിന്നിലാക്കി ഞങ്ങൾ ഏകദേശം 600 മീറ്റർ പിന്നിട്ടു.... ഒരു വണ്ടിക്ക് കഷ്ടിച്ചു പോകാൻ പറ്റുന്ന കുത്തനെയുള്ള മലയിലേക്ക് ആടി ഉലഞ്ഞ് ഞങ്ങൾ കയറി.... മുന്നോട്ട് ജീപ്പും പോകാത്ത കാരണം ലഗ്ഗേജും കയ്യിലെടുത്ത് ഏലത്തോട്ടത്തിലൂടെ മുകളിലേക്ക് നടന്നു camptop ൽ എത്തി.

350 ഏക്കർ വിസ്തൃതിയുള്ള വനമേഖലയിലാണ് camptop സ്ഥിതിചെയ്യുന്നത്... ഏലത്തോട്ടത്തിനു നടുവിൽ കാടിനാൽ ചുറ്റപ്പെട്ടു വളരെ ആകർഷണീയമാണ് ക്യാമ്പ് ടോപ്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനകൾക്കും അണുനശീകരണതിനുശേഷം ഞങ്ങൾ ഞങ്ങളുടെ ടെൻ്റിലേക്ക് പുറപ്പെട്ടു. കാടിനു നടുവിൽ താൽക്കാലികമായി നിർമ്മിച്ച ടെൻ്റുകളാണ് അതിഥികൾക്കായി തയ്യാറാക്കിയിരുന്നത്... camptop ൽ നിന്നുള്ള കാഴ്ച ഏറെ മനോഹരമാണ് ചുറ്റുപാടും മരങ്ങളും പെട്ടിമുടിയുടെ ദൂരക്കാഴ്ചയും... ഗിരിശൃംഖങ്ങളാൽ വലയം ചെയ്യപ്പെട്ട പ്രദേശവും...

തോട്ടത്തിൽനിന്ന് ശേഖരിച്ച സ്പെഷ്യൽ കട്ടൻ കാപ്പിയും കുടിച്ച് വൈകുന്നേരത്തോടു കൂടി ഞങ്ങൾ കൂമ്പൻ പാറയിലേക്ക്പുറപ്പെട്ടു. ഞങ്ങൾ ഏകദേശം 25 പേർ അടങ്ങുന്ന സംഘം camptop നടത്തിപ്പുകാരിൽ ഒരാളായ RK യെ പിന്തുടർന്ന് RK പറയുന്ന കഥകളും കേട്ട് മുള വടിയും കുത്തി മലകയറി.... കാടും മരങ്ങളും കാട്ടുചെടികളും കണ്ടറിഞ്ഞ് ഹണി റോക്കിൽ തേനീച്ചകളെ അന്വേഷിച്ച് .......കാട്ടു മുയലിൻ്റെ ഒളിത്താവളത്തിൽ ഒളിഞ്ഞുനോക്കി.... നാരങ്ങാ പുല്ലിൻ്റെ മണവും ആസ്വദിച്ചു.... ഞങ്ങൾ കൂമ്പൻപാറ എത്തി ...... ക്യാൻവാസുകളിൽ ഉള്ളതിനേക്കാൾ മനോഹരമായ കലാസൃഷ്ടി പ്രകൃതിയിൽ തന്നെയാണെന്ന് അന്വർത്ഥമാക്കും പോലെ... പശ്ചിമഘട്ടവും, പെട്ടിമുടിയുടെ പിന്നിലേക്ക് മറയുന്ന അസ്തമയ സൂര്യനുമെല്ലാം വർണ്ണനകൾക്ക് അതീതമായിരുന്നു.... സ്വർണ്ണ നിറം ഭൂമിയിൽ നിന്നും മാഞ്ഞപ്പോൾ... ഇരുൾ മൂടിയ കാട്ടുവഴിയിലൂടെ ഞങ്ങൾ തിരിച്ചു നടന്നു... മരചില്ലയിൽനിന്ന് അരിച്ചിറങ്ങുന്ന മഞ്ഞുകണങ്ങൾ ഞങ്ങളെ പൊതിയാൻ തുടങ്ങിയിരുന്നു..... തിരികെ എത്തി ചീവീടിൻ്റെ പാട്ടിനു കാതോർക്കുമ്പോഴേക്കും ക്യാമ്പ് ഫയർ ആരംഭിച്ചിരുന്നു. പരസ്പരം പരിചയപ്പെട്ട് .... പാട്ടുപാടി നൃത്തം ചവിട്ടുമ്പോഴേക്കും... ചൂട് ചപ്പാത്തിയും ചിക്കൻ കറിയും റെഡിയായിരുന്നു.... അതും ആസ്വദിച്ചു പിൻവശത്തെ ഊഞ്ഞാലിൽ ചാഞ്ഞു കിടക്കുമ്പോഴാണ്.... രാത്രി പോയി ഇരിക്കാൻ പറ്റിയ ഒരിടത്തെ കുറിച്ച് RK പറഞ്ഞത്...കേട്ട് തീരുംമുമ്പേ ഞങ്ങൾ രണ്ടും വച്ചുപിടിച്ചു RK ക്ക് പിന്നാലെ ... അവസാനത്തെ ടെൻ്റും.. ക്യാമ്പ് ഫയറിൻെറ അവശേഷിപ്പ് പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന തീക്കനലും പിന്നിട്ട് ഞങ്ങൾ കാട്ടിലേക്ക് നടക്കാൻ തുടങ്ങി...... ടോർച്ചിൻ്റെ മങ്ങിയ വെളിച്ചത്തിൽ കാട്ടിനുള്ളിലേക്ക് നടന്ന് ഞങ്ങളൊരു പാറയുടെ മുകളിൽ എത്തി .......മുമ്പിൽ അഗാധമായ കൊക്ക ആണെന്ന് മുന്നറിയിപ്പും തന്നു ഞങ്ങളെ രണ്ടുപേരേയും തനിച്ചാക്കി RK ക്യാമ്പിലേക്ക് മടങ്ങുമ്പോഴും മുന്നിൽകണ്ട കാഴ്ചയിൽ മയങ്ങി നിൽക്കുവായിരുന്നു ഞങ്ങൾ രണ്ടും... വൻമരങ്ങളാലും കാട്ടുചെടികളായും ചുറ്റപ്പെട്ട ആ കറുത്ത പാറയിൽ നിന്ന് മുന്നിലേക്ക് നോക്കുമ്പോൾ ദൂരെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കുകളും... ആകാശം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന നക്ഷത്ര കൂട്ടവും കാണാം, സങ്കല്പത്തിനും അതീതമായൊരു ദീപക്കാഴ്ച... ലക്ഷദ്വീപാർച്ചന പോലെ.... ആകാശത്തും ഭൂമിയിലും ഒരുപോലെ നക്ഷത്രങ്ങൾ ..... അവയോടു കൂട്ടുകൂടാൻ മരങ്ങളുടെ നിഴലിൽ നിന്നും പറന്നുയരുന്ന മിന്നാമിന്നികൾ.... തണുത്ത കാറ്റും കൊണ്ട് ചീവീടുകളുടെ നിലയ്ക്കാത്ത സംഗീതവും കേട്ട് ... ആ പാറയിൽ കിടന്നു മുകളിലേക്ക് നോക്കുമ്പോൾ നക്ഷത്രങ്ങൾ താഴേക്ക് ഇറങ്ങി വരും പോലെയോ.... തിളങ്ങുന്ന പോലെയൊക്കെയോ .... തോന്നുന്നുണ്ടായിരുന്നു.... സത്യത്തിൽ യാത്രയെ ലഹരി ആകുന്നത് ഇത്തരം കാഴ്ചകളും അനുഭവങ്ങളുമാണ്....

അതിസുന്ദരമായ ആ രാത്രിയുടെ ഓരോ നിമിഷവും ആസ്വദിച്ചു തിരികെ മടങ്ങി ഉറക്കത്തെ പുൽകുമ്പോഴും മനസ്സിൽ നക്ഷത്രങ്ങളുടെ ദീപാരാധന തന്നെയായിരുന്നു....

പുലർച്ചെ വീണ്ടും കൂമ്പൻപാറയിലേക്ക്... സ്വർണ്ണ വെളിച്ചം നാരങ്ങ പുല്ലിൽ വിസ്മയം സൃഷ്ടിക്കുന്നത് കണ്ടാസ്വദിച്ചു... സഹ്യാദ്രിയെ ഒരിക്കൽ കൂടി നോക്കി ...... കണ്ടിട്ടും അറിഞ്ഞിട്ടും മതിവരാതെ...... ആസ്വദിച്ചുo... അനുഭവിച്ചും... കൊതിതീരാതെ... പുതുതായി കിട്ടിയ സൗഹൃദങ്ങളെയും ചേർത്തുപിടിച്ച് ഒരു തിരിച്ചുപോക്ക്.... കൊരങ്ങാട്ടി മലയിൽ നിന്നും.... ക്യാമ്പ് ടോപ്പിൽ നിന്നും.

 #സർക്കീട്ട് !!ഒരു സർക്കീട്ട് കൂടി പോണം.... ലക്ഷ്യം എവിടേക്ക് എന്നറിയാതെ.... മഞ്ഞു പെയ്യുന്ന മേഘങ്ങൾക്കും മുകളിലൂടെ.... ...
08/09/2020

#സർക്കീട്ട് !!

ഒരു സർക്കീട്ട് കൂടി പോണം.... ലക്ഷ്യം എവിടേക്ക് എന്നറിയാതെ.... മഞ്ഞു പെയ്യുന്ന മേഘങ്ങൾക്കും മുകളിലൂടെ.... വഴിതെറ്റി അലയുന്ന കുളിർക്കാറ്റിനരികിലൂടെ..... പോയി പോയി എവിടെയോ എത്തുമ്പോൾ പെട്ടെന്നിങ്ങ് തിരിച്ചു പോരണം ... വീട്ടിലെത്തി ഉറങ്ങാൻ പോലും സമ്മതിക്കാതെ ആ യാത്രാ ഓർമകൾ സിരകളിൽ കറുപ്പായി ഒഴുകുമ്പോൾ പിന്നെയും പോണം ജീവന്റെ പാതിയായ അരവട്ടിനേം കൂട്ടി... പാതിക്ക് വച്ച യാത്ര പൂർത്തിയാക്കാൻ...

കൊറോണയ്ക്കിടയിലൊരു വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷം!!കൊറോണയുടെ സമ്മർദ്ദം മൂലം  ദൂരയാത്ര ഒഴിവാക്കിയ കൊണ്ട് വീട്ടിൽ നിന്ന് നടന്ന...
30/08/2020

കൊറോണയ്ക്കിടയിലൊരു വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷം!!

കൊറോണയുടെ സമ്മർദ്ദം മൂലം ദൂരയാത്ര ഒഴിവാക്കിയ കൊണ്ട് വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരത്തിലുള്ള കായലോര ഹോം സ്റ്റേയിൽ വെഡ്ഡിങ്ങ് ആനിവേഴ്സറി അങ്ങ് കളറാക്കി...

കണ്ടൽചെടികളിൽ ആഞ്ഞുവീശി പോകുന്ന പടിഞ്ഞാറൻ കാറ്റും... ഊരുചുറ്റാനെത്തിയ വിദേശ കൊറ്റികളും... ചെറുവള്ളങ്ങളും ചീനവലകളും നിറഞ്ഞ കായലോരവും.. തീരദേശ ഗ്രാമത്തിന്റെ മനോഹാര്യതയിൽ... ആർഭാടങ്ങളും ആഘോഷവുമില്ലാത്ത കൊച്ചിയുടെ നിശബ്ദതയിലൊരു ദിവസം ....

22/07/2020

#നിന്റെ_യാത്രാ_സ്വപ്നങ്ങളാണ്_പെണ്ണേ.... #നിന്നെ_ചുറ്റുന്ന_യാത്രികനായ്_എന്നെ_മാറ്റിയത്... #എന്റെ_സഹയാത്രികയ്ക്ക്_ഒരായിരം

" #ജന്മദിനാശംസകൾ..."

HD വീഡിയോ ആണ്, Upload ചെയ്തപ്പോ Clarity പോയി😔😔

 #ജല്ലിക്കെട്ട്ചിക്കനും_ബെല്ലാരിബീഫും_പിന്നെ_അൽകുൽത്ത്_വെള്ളോം!!ഇപ്പോഴത്തെ മെനു കാർഡ് വായിക്കാൻ തന്നെ എന്നാ രസമാ... റമീസ...
15/03/2020

#ജല്ലിക്കെട്ട്ചിക്കനും_ബെല്ലാരിബീഫും_പിന്നെ_അൽകുൽത്ത്_വെള്ളോം!!

ഇപ്പോഴത്തെ മെനു കാർഡ് വായിക്കാൻ തന്നെ എന്നാ രസമാ... റമീസിലെ മെനു കാർഡിലും അടപടലം അൽ കുൽത്ത് ഐറ്റംസ് ഓൺളി... കേൾക്കാത്ത പേരുകൾ മാത്രം നോക്കി... വായിക്കാൻ രസമുള്ള ഐറ്റംസ് അങ്ങ് ഓർഡറാക്കി..... അങ്ങനെ ജല്ലികെട്ട് ചിക്കനും കോയിൻ പോറോട്ടയും മുന്നേ എത്തി... നല്ല മൊരിഞ്ഞ പൊറോട്ടേം പച്ചമുളകിനൊപ്പം കടും കാപ്പി നിറത്തിലെ ലെഗ്പീസും... കൊണ്ടുവന്ന് വച്ചത് മാത്രം ഓർമയുണ്ട് ഏത് വഴി പോയീന്ന് കണ്ടില്ല.. അവസാന ഇറച്ചിയും പൊറോട്ടയും കടിച്ചു രുചിക്കുമ്പോൾ ബെല്ലാരി ബീഫും സ്മോക്കി റൈസുമെത്തി... ബീഫിൽ കുഴച്ച ചൂട് റൈസ് പകുതി ആയപ്പോഴേ സ്വന്തം വയറാണല്ലോ എന്നോർത്ത് പാവത്തിന് അല്പം റെസ്റ്റ് കൊടുക്കാൻ തുണ്ടം തുണ്ടം മുറിച്ച ഫ്രൂട്സ് തലകുത്തി കിടക്കണ ഇച്ചിരി പുളിയും ഇച്ചിരി മധുരോo ഉള്ള അൽകുൽത്ത് വെള്ളo ഇച്ചിരി ഇച്ചിരിയായി കുടിച്ചിറക്കി.. പിന്നെ കുറച്ച് ഹണി ഗ്രെയ്പ്പും... മെനു കാർഡിലെ രുചിച്ചു നോക്കാൻ പറ്റാതെ പോയ ബാക്കി items നെ നോക്കി.... ഒരു വരവ് കൂടി വരേണ്ടി വരും എന്ന് മനസിലോർത്ത് ബെല്ലാരി ബീഫിനും റെമീസിനും റ്റാറ്റായും പറഞ്ഞിറങ്ങി...

 #കോത്തഗിരിയിലെ_മഞ്ഞോർമകൾ!!ട്രിപ്പും റൈഡും എല്ലാം ചുരുട്ടിക്കൂട്ടി ആമയെ പോലെ തോടിനകത്ത് ഒതുങ്ങാൻ തുടങ്ങിയിട്ട് ദിവസം കുറ...
10/03/2020

#കോത്തഗിരിയിലെ_മഞ്ഞോർമകൾ!!

ട്രിപ്പും റൈഡും എല്ലാം ചുരുട്ടിക്കൂട്ടി ആമയെ പോലെ തോടിനകത്ത് ഒതുങ്ങാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി... ഈ മടുപ്പിനും മടുക്കാൻ തുടങ്ങിയപ്പോൾ ഉള്ളിന്റ ഉള്ളിലെ ഭ്രാന്തി പെണ്ണ് അകലേയ്ക്ക് ഒളിച്ചോടാൻ കോപ്പ് കൂട്ടാൻ തുടങ്ങി ....കൂടെ വിളിച്ചപ്പോൾ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറിയ betterhalf നേം കുത്തിപ്പൊക്കി കയ്യിൽ കിട്ടിയതും മൂപ്പരുടെ ബർത്ത് ഡേ പ്രമാണിച്ച് കയ്യിൽ കരുതിയതുമെല്ലാം കുത്തിനിറച്ചു ഉറങ്ങിക്കിടക്കുന്ന കട്ട് പീസിനേം (കുഞ്ഞാവ) എടുത്ത് റൈഡിംഗ് ജാക്കറ്റിൽ പൊതിഞ്ഞ് തണുപ്പടിക്കാതെ അടക്കി പിടിച്ച് കൊച്ചീന്ന് നേരെ എൻറെ സ്വന്തം തൃപ്പൂണിത്തുറയിലേക്ക്..... വീടിൻറെ മുമ്പിൽ വണ്ടി ഒതുക്കി അമ്മയെ എണീപ്പിച്ചു... കണ്ണു മിഴിച്ചിരിക്കുന്ന കട്ട് പീസിന് കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു യാത്ര തുടങ്ങുമ്പോൾ ഇരുട്ടുവീണ വഴിയിൽ ചാറ്റൽ മഴ വീണു തുടങ്ങിയിരുന്നു...... ആലുവ, അങ്കമാലി കുതിരാൻ വഴി ചൂളംകുത്തി വരുന്ന പാലക്കാടൻ കാറ്റിനൊപ്പം വാളയാർ എത്തുമ്പോൾ നേരം ശരിക്കും വെളുത്തിരുന്നു...

തിരക്കിൽ നിന്ന് കട്ടെടുത്ത രണ്ടു ദിവസവും അടക്കിപ്പിടിച്ച് ബൈക്ക് ഓടിക്കുമ്പോൾ ലക്ഷ്യം മലയോര സുന്ദരി കോത്തഗിരി മാത്രം....

ആദിയോഗിയെ കാണാനുള്ള ആഗ്രഹം ആയിരുന്നു പോകുന്ന വഴിയിൽ കോയമ്പത്തൂരിൽ എത്തിച്ചത്....112 അടി ഉയരത്തിലുള്ള ആദി യോഗിയുടെ തിരുജഡയിലെ ചന്ദ്രക്കലയിലേക്ക് നോക്കാൻ നട്ടുച്ചയുടെ ഉടയോൻ തടസം നിന്നെങ്കിലും ഇടയ്ക്ക് ഒരു മേഘചുരുൾ സൂര്യൻറെ കണ്ണുപൊത്തി ആ യോഗിവര്യന്റെ ശാന്ത സ്വരൂപം ഞങ്ങൾക്ക് മുന്നിൽ ദൃശ്യമാക്കി

യോഗിയുടെ നിഴൽവീണ ഇരുളിൽ അൽപ നേരം ഇരുന്ന് മണിനാദവും മന്ത്രങ്ങളും ശാന്തമാക്കിയ മനസ്സുമായി ഞങ്ങൾ കോത്തഗിരി യാത്രയായി....

തമിഴ്ചുവയുള്ളൊരു ഊണും കഴിച്ചു മേട്ടുപ്പാളയം പിന്നിട്ട് കാടിൻറെ വഴിയിലേക്ക് കടന്നപ്പോഴേക്കും ദൂരെ മലനിരകൾ കാണാനായി ...... ഏഴ് ഹെയർ പിന്നുകൾ പിന്നിട്ടാ ഏഴാം സ്വർഗ്ഗത്തിലേക്ക് എത്തുമ്പോൾ കോടമഞ്ഞ് ഇറങ്ങി കണ്ണുപൊത്താൻ തുടങ്ങിയിരുന്നു.....പലയിടങ്ങളിലും യാത്ര പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തിയുള്ള വഴികളും വിശാലമായ തോട്ടങ്ങളും... വളരെ വീതിയുള്ളതും സുന്ദരവുമായ റോഡുകൾ കാണുന്നത് ആദ്യമായിരുന്നു.... മനോഹരമായി സൂക്ഷിക്കുന്ന ഒരിടം.... അധികം തിരക്കില്ലാത്ത വൃത്തിയുള്ള ഒരു ഹിൽസ്റ്റേഷൻ സഞ്ചാരത്തിൽ കണ്ട ഏതോ വിദേശരാജ്യം പോലെ തോന്നിപ്പോയി പല ഭാഗങ്ങളും.... ചുറ്റും പച്ചപ്പും പൂക്കളും മാത്രം... ഓരോ തുള്ളി മഞ്ഞും വിരിഞ്ഞുനിൽക്കുന്ന ഓരോ പൂക്കളും ആസ്വദിച്ച് കോത്തഗിരിയെ അറിയുമ്പോൾ ജാക്കറ്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു കൊണ്ടിരുന്നു.... മുൻകൂട്ടി നിശ്ചയിക്കാത്ത യാത്ര ആയതുകൊണ്ട് തലചായ്ക്കാൻ ഞങ്ങളുടെത് മാത്രമായി ഒരിടം കണ്ടെത്താൻ ലേശം ബുദ്ധിമുട്ടിയെങ്കിലും കൂനൂർ റൂട്ടിൽ തേയിലത്തോട്ടത്തിലെനരുകിലൊരു ഹോട്ടലിൽ ഞങ്ങൾക്കും കിട്ടി ഒരിടം.. അത്യാവശ്യം സൗകര്യമുള്ള ഒരു മുറിയും തേയിലത്തോട്ടത്തിലെക്ക് കാഴ്ച കിട്ടുന്ന ബാൽക്കണിയയും... തേയിലയുടെ മണമുള്ള മഞ്ഞുകൊണ്ട് ആ രാത്രി മുഴുവനും ബാൽക്കണിയിൽ ഇരിക്കാൻ ആഗ്രഹിച്ചെങ്കിലും... ഉമിനീരു പോലും മരവിപ്പിക്കുന്ന തണുപ്പും ബൈക്ക് യാത്രയുടെ ക്ഷീണവും ആ ആഗ്രഹത്തിനെതിരായി...

എല്ലാ രാത്രിയും ഞങ്ങൾക്കിടയിൽ നൂണ്ടു കയറുന്ന കട്ട് പീസ്നെ മിസ്സ് ചെയ്തെങ്കിലും... പ്രണയകാലത്തിന്റെ ഓർമ്മയിൽ ഞങ്ങൾ മാത്രമുള്ള പിറന്നാളാഘോഷം കൊച്ചിയിൽ നിന്ന് ഞാൻ സർപ്രൈസായി വാങ്ങിയ കേക്ക് കട്ടിങ്ങിലൊതുക്കി ആ മരം കോച്ചുന്ന

മഞ്ഞിനൊപ്പം ഞങ്ങളും മയങ്ങി..... തേയിലത്തോട്ടത്തിൽ വീഴുന്ന സൂര്യവെളിച്ചത്തിനൊപ്പം പ്രിയതമൻ കൊണ്ട് തന്നെ ചൂട് കാപ്പിയും കുടിച്ചാ ബാൽക്കണിയോടും മുറിയോടും വിട പറഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി ഊട്ടി പട്ടണത്തിലേക്ക്....

ഞങ്ങളുടെ യാത്ര കഴിഞ്ഞു ഇനി പറയാം കൂനൂരിനെ പറ്റിയും കോത്തഗിരിയെ പറ്റിയും (അറിയാത്തവർക്കായി)

കൂനൂർ:തെന്നിന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ഹിൽസ്റ്റേഷനാണ് കൂനൂർ. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1850 മീറ്റർ (6070 അടി) ഉയരത്തിലാണ് കൂനൂർ സ്ഥിതി ചെയ്യുന്നത്.

കൂനൂരിനു സമീപത്താണ് നീലഗിരി കുന്നുകളിലെ തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്.
കുന്നുകളുടെ ഊര് എന്ന വിളിപ്പേരാണ് പിൽകാലത്ത് കൂനൂർ എന്ന് അറിയപ്പെട്ടത്... പേര് സൂചിപ്പിക്കും പോലെ ധാരാളം തേയില കുന്നുകൾ നിറഞ്ഞ ഈ മലയോരം ഏറെ മനോഹരമാണ്... മാത്രമല്ല ജില്ലാ ആസ്ഥാനമായ ഊട്ടിക്ക് ശേഷം നീലഗിരി കുന്നുകളിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്.
ലോവർ കൂനൂർ, അപ്പർ കൂനൂർ എന്നിങ്ങനെ രണ്ട് ഭൂമിശാസ്‌ത്രങ്ങളായി കൂനൂർ പട്ടണം തിരിച്ചിരിക്കുന്നു. ലോവർ കൂനൂരിൽ ബസ് ഡിപ്പോ, റെയിൽ‌വേ സ്റ്റേഷൻ, മാർക്കറ്റ് കോംപ്ലക്സ് എന്നിവയുണ്ട്. യു‌പി‌സി‌ഐ, ബെഡ്‌ഫോർഡ്, സിംസ് പാർക്ക് എന്നിവ പോലുള്ള സ്ഥലങ്ങൾ അപ്പർ കൂനൂർ ഹോസ്റ്റുചെയ്യുന്നു.

കൂനൂരിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ് 12 ഹെക്ടർ വിസ്തൃതിയുള്ള സിംസ് പാർക്ക് .... അവിടെ ആയിരത്തിലധികം സസ്യ ഇനങ്ങളുടെ ശേഖരം ഉണ്ട്. ജാപ്പനീസ് ശൈലിയിൽ ഭാഗികമായി വികസിപ്പിച്ചെടുത്ത ബൊട്ടാണിക്കൽ ഗാർഡൻ 1874 ൽ മദ്രാസ് ക്ലബിന്റെ സെക്രട്ടറി ജെ. ഡി. സിമ്മിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. കൂനൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഡോൾഫിന്റെ നോസ് വ്യൂപോയിന്റ്, നീലഗിരി കുന്നുകളുo കാതറിൻ വെള്ളച്ചാട്ടവുമാണ് കൂനൂരിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. കൂനൂരിൽ നിന്ന് 5½ കിലോമീറ്റർ അകലെയുള്ള ലാമ്പ്സ് റോക്ക് മറ്റൊരു പ്രധാന ആകർഷണമാണ്. കൂനൂരിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഡ്രൂഗ് കോട്ട സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ ഇത് ഉപയോഗിച്ചിരുന്നു. മേട്ടുപാളയത്തിലേക്കുള്ള വഴിയിൽ കൂനൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടമാണ് ലോസ് ഫാൾസ്.

കോത്തഗിരി:ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു താലൂക്കും പഞ്ചായത്ത് പട്ടണവുമാണ് കോട്ടഗിരി അഥവാ കോതഗിരി. നീലഗിരി കുന്നുകളിലെ മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷനാണിത്

ഊട്ടിക്ക് തെക്കുകിഴക്കായി ഏകദേശം 33 കിലോമീറ്ററിലാണ് കോത്തഗിരി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ച കാലാവസ്ഥയാണ് കോത്തഗിരിയിലേത് എന്നും വിശ്വസിക്കപ്പെടുന്നു.ഇന്ത്യയിലെ സ്വിറ്റ്സർലണ്ട് എന്നും ഇവിടം അറിയപ്പെടുന്നു.

ടൂറിസത്തിന്റെ കാര്യത്തിൽ ഊട്ടിക്ക് കിട്ടുന്ന പരിഗണനയും പ്രശസ്തിയും ഇല്ലെങ്കിലും കൊത്തഗിരി ഊട്ടിയേക്കാൽ മനോഹരവും ശാന്തവുo തിരക്ക് ഏറെ കുറഞ്ഞതുമായ പ്രദേശമാണ്...

മാത്രമല്ല നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട പട്ടണമാണിത്. കോടനാട് വ്യൂ പോയിൻറ്.John Sullivan's bungalow,Nehru Park രംഗസ്വാമി വീക്ക്, കാതറിൻ വെള്ളച്ചാട്ടം ഇവയെല്ലാമാണ് കോത്തഗിരിയിലെ പ്രധാന ആകർഷണം.

യാത്രാവഴി:കൊച്ചി-കോയമ്പത്തൂർ - മേട്ടുപാളയം - കോത്തഗിരി - കൂനൂർ - ഊട്ടി - ഗൂഡല്ലൂർ - നിലമ്പൂർ- കൊച്ചി

 #മുന്തിരിവള്ളികൾ_തളിർക്കുമ്പോൾ🍇..ഇടയ്ക്കിടെയുള്ള യാത്ര ശീലമായി പോയതുകൊണ്ട് നട്ടുച്ച വരെയുള്ള ഉറക്കവും അമ്മച്ചിയുടെ ബീഫ്...
15/12/2019

#മുന്തിരിവള്ളികൾ_തളിർക്കുമ്പോൾ🍇..

ഇടയ്ക്കിടെയുള്ള യാത്ര ശീലമായി പോയതുകൊണ്ട് നട്ടുച്ച വരെയുള്ള ഉറക്കവും അമ്മച്ചിയുടെ ബീഫ് റോസ്റ്റും ഉപേക്ഷിച്ചു ആകെ കിട്ടുന്ന ഞായറാഴ്ച ദിവസം വെളുപ്പിന് തന്നെ എവിടേക്കെങ്കിലും പോവാൻ തീരുമാനിച്ചു.....

സൂര്യനെല്ലി ട്രിപ്പിനിടയിൽ അയലത്തെ ടെന്റിൽനിന്ന് അപ്രതീക്ഷിതമായി കിട്ടിയ കൂട്ടുകാരെയും കൂടെ കൂട്ടാൻ തീരുമാനമായി.... ചുമ്മാ ഇരിക്കുമ്പോൾ ട്രാവൽ പേജുകളിൽ മുഴുവൻ പുതിയ സ്ഥലങ്ങളുടെ പോസ്റ്റും ഫോട്ടോസും കാണുമെങ്കിലും ട്രിപ്പ് പോകാൻ തുനിഞ്ഞിറങ്ങിയാൽ ഒരു സ്ഥലം ഫിക്സ് ചെയ്യാൻ ഇച്ചിരി പണിയാ.....

ഒന്ന് കൊച്ചീന്ന് രാവിലെ പോയി രാത്രി തിരികെ എത്താൻ പറ്റണം (Monday ഓഫീസിൽ പോണം no leave) പിന്നെ ഇതുവരെ പോകാത്ത സ്ഥലവും വേണം... കുഞ്ഞാവ കുടെ ഉള്ളതുകൊണ്ട് no Risk no മലകയറ്റം..... ഈ മൂന്ന് ആവശ്യങ്ങൾ നിറവേറ്റാൻ പറ്റിയ സ്ഥലങ്ങൾ ആലോചിച്ചാലോചിച്ച് അവസാനം തേക്കടി അങ്ങ് ഫിക്സ് ആക്കി.......

സ്കൂളിൽ പഠിക്കുമ്പോൾ പഠന യാത്ര എന്ന് പറഞ്ഞു പെരിയാറിന്റെ കരയിൽ കൂടി നടന്നതല്ലാതെ പിന്നീട് ആ വഴി പോകാൻ അവസരം കിട്ടാത്ത കൊണ്ട് ഞാൻ കണ്ണും പൂട്ടി 'yes'പറഞ്ഞു.

ട്രിപ്പ് പോവാനുള്ള ആവേശത്തിൽ അലാറത്തിനു മുന്നേ എണീറ്റ് ലൈറ്റ് ഇടുമ്പോൾ കുഞ്ഞാവ എനിക്ക് മുന്നേ എണീറ്റു ബെഡിൽ കുത്തിയിരിപ്പുണ്ട്...... അല്ലേലും TRIP എന്ന് കേട്ടാൽ പുള്ളക്ക് ഇച്ചിരി ഉറക്കം കുറവാ..... എൻറെ അല്ലേ സന്താനം!! മോശം വരില്ല !! കുളി പോലുള്ള ദുരാചാരങ്ങൾ ഒക്കെ ഒഴിവാക്കി "അതിവേഗം ബഹുദൂരം" ഞങ്ങൾ വണ്ടിയുമായി നമ്മുടെ പുതിയ കൂട്ടുകാരുടെ ഫ്ലാറ്റിനു മുന്നിൽ എത്തി, രണ്ടു പേരെ പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് കൂട്ടായി അവരുടെ കൂടെ അപ്രതീക്ഷിതമായി വന്നുപെട്ട അനിയത്തി കൊച്ച് 'കുക്കുവും' ഉണ്ടായിരുന്നു....അങ്ങനെ കുക്കൂനേം കൂട്ടരേം വണ്ടിയിൽ ആക്കി ഡിസംബറിലെ മഞ്ഞിനെ കുത്തി തുളച്ച് ഞങ്ങൾ പീരുമേട്ടിലേക്ക് യാത്രയായി.....

പോകുന്ന വഴി ഒരു 'ദേവു ' ഹോട്ടലിൽ കയറി വെള്ളയപ്പവും മുട്ടക്കറിയും കഴിച്ചു (എന്റെ സ്വന്തം പേരുള്ള ഹോട്ടൽ അല്ലേന്നു വിചാരിച്ചു).. പക്ഷേങ്കി ..... ഇച്ചിരി ചാറ് ചോദിച്ചതിന് സവാള വില കൂടി എന്ന് പറഞ്ഞു ചാറിന് വരെ ബില്ലടിച്ച മുതലാളി ഞങ്ങളെ ഞെട്ടിച്ചു (രമണൻ പറഞ്ഞ 'ചെറ്റ ' ദേ ഈ മുതലാളി ആയിരുന്നു) മനസാ മൂപ്പർക്കൊരു പുഷ്പാർച്ചനയുo കഴിപ്പിച്ച് ഞങ്ങൾ യാത്ര തുടർന്നു.... പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു അവിടേം ഇവിടേം ഒക്കെ നിറുത്തി നിരങ്ങി 11 മണിയോടെ തേക്കടിയിൽ എത്തി.

അന്വേഷിച്ചപ്പോൾ 3 .30 ന്റെ ബോട്ടിങ്ങിന് പോയാൽ ആണ് മൃഗങ്ങളെ കാണാൻ chance കൂടുതൽ എന്ന് അറിഞ്ഞത് കൊണ്ട് തൽക്കാലം അവിടെയൊന്ന് കറങ്ങാൻ ഉറപ്പിച്ചിറങ്ങി.

വിദേശികളെയും ഉത്തരേന്ത്യൻ സഞ്ചാരികളെയും ആകർഷിക്കാൻ (പറ്റിക്കാൻ) ടൂറിസ്റ്റ് ഗൈഡുകൾ ധാരാളം അവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു..... പലരുടെയും സഹായഹസ്തങ്ങൾ ഞങ്ങൾക്ക് നേരെയും വന്നെങ്കിലും നുമ്മ ലോക്കൽ മലയാളീസ് ആയതുകൊണ്ട് പലരും വന്ന വഴിയേ സ്ഥലംവിട്ടു !! പിന്നെ നല്ലവനായ ഒരു ' ഉണ്ണി ' യെ ഡ്രൈവറായി കിട്ടിയപ്പോൾ കുറഞ്ഞ ചിലവിൽ ഒരു ചെറിയ സഫാരി ഞങ്ങൾക്കും തരപ്പെട്ടു..

പിന്നിട്ട വഴികളും സ്പൈസ് ഗാർഡനിൽ കണ്ട കുരുമുളകും ഏലവും ഗ്രാമ്പുവും ഒന്നും നുമ്മ കാണാത്തത് ഒന്നുമല്ലെങ്കിലും മൊത്തത്തിൽ ഓപ്പൺ ജീപ്പിലെ ആ യാത്രയ്ക്ക് ഒരു ഓളം ഉണ്ടായിരുന്നു.....

കേരളം വിട്ട് തമിഴ്നാട് അതിർത്തി കടന്ന് ചോള പാടവും ചെറിയ വെള്ളച്ചാട്ടവും കണ്ടു ഞങ്ങൾ കമ്പം തേനി റോഡിലുള്ള ഒരു മുന്തിരിത്തോട്ടത്തിൽ എത്തി...... മുന്തിരിവള്ളികൾ കായ്ച്ചുനിൽക്കുന്ന തോട്ടത്തിനുള്ളിലേക്ക് പോകുന്തോറും സ്വപ്നലോകത്ത് എത്തിയ പോലൊരു കൗതുകമായിരുന്നു...

പച്ചയും പഴുത്തതും ആയ മുന്തിരിക്കുലകളിൽ കൈതട്ടി നടക്കുമ്പോഴും ...പുളിയൻ മുന്തിരിയുടെ ചാറ് നുണഞ്ഞിറക്കുമ്പോഴും മനസ്സിൽ നിറഞ്ഞത് പ്രണയ വള്ളികൾ പൂത്തു നിൽക്കുന്ന സോളമന്റെ മുന്തിരി തോപ്പായിരുന്നു...... വെറും കണ്ണാൽ നോക്കിയാൽ കുറെയേറെ മുന്തിരിക്കുലകളല്ലാതെ മറ്റൊന്നും അവിടെ ഇല്ലെങ്കിലും മനസ്സിൻറെ ചില്ലയിൽ പന്തലിച്ച മുന്തിരിവള്ളികൾ തളിർക്കുന്നും പൂക്കുന്നും ഉണ്ടായിരുന്നു ......കുറേയേറെനേരം ആ തോട്ടത്തിൽ ചിലവിട്ട് ഞങ്ങൾ തേക്കടിയിലേക്ക് മടങ്ങി. വരും വഴി ഊണും കഴിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ബോട്ടിങ്ങിന് ടിക്കറ്റ് തീർന്നു എന്ന് പുറത്തുനിൽക്കുന്ന സെക്യൂരിറ്റി പറഞ്ഞു അറിഞ്ഞു, എങ്കിലും അയാളുടെ വാക്കിനു ചെവികൊടുക്കാതെ ഞങ്ങൾ ഫോറസ്റ്റിന്റെ വണ്ടിയിൽ കയറി ഒരു ചെറിയ യാത്രയ്ക്കൊടുവിൽ ടിക്കറ്റ് കൗണ്ടറിലെത്തി.ഓടി ചെന്ന് അവസാനത്തെ ടിക്കറ്റും വാങ്ങി ബോട്ടിൽ കയറാൻ പോകുമ്പോൾ വേൾഡ് കപ്പും കൊണ്ട് വിമാനമിറങ്ങിയ ക്യാപ്റ്റൻ സാറിൻറെ ഭാഗമായിരുന്നു. ഓളപ്പരപ്പിൽ നിറുത്തിയിട്ടിരിക്കുന്ന ജല തരംഗിണിയുടെ വിൻഡോ സീറ്റിൽ സ്ഥാനം പിടിക്കുമ്പോൾ ഒരു കടുവയെ എങ്കിലും കാണാൻ പറ്റണേ എന്ന പ്രാർത്ഥനയായിരുന്നു ....യാത്രയിലുടനീളം നെഞ്ചിനകത്ത് വരയൻ പുലി ആയിരുന്നെങ്കിലും നാലഞ്ച് മാനിനേം മൂന്ന്,നാല് കാട്ടുപോത്തിനെo രണ്ട് കൊക്കിനെയും പിന്നെ ഒരു നീർക്കാക്കയേം കണ്ടു ആശ തീർക്കേണ്ടിവന്നു..........എങ്കിലും പെരിയാറിലെ ഓളവും പല വർണ്ണങ്ങളിലെ ഇലകൾ നിറഞ്ഞ മരങ്ങളും ഇടയ്ക്കിടെ ജല തരംഗിണിയുടെ ജനലിലൂടെ എത്തിനോക്കുന്ന കാറ്റും മലമുകളിൽ നിന്നിറങ്ങി വരുന്ന കോടമഞ്ഞുo മൃദുലമായ ഒരു സംഗീതം പോലെ മനസ്സിനെ തണുപ്പിച്ചു കൊണ്ടിരുന്നു..... സ്വയം അലിഞ്ഞില്ലാതാകും പോലെ...... ആ തടാകത്തിൽ പിന്നെയും ഏറെ നേരം നീന്തിത്തുടിച്ചു ജല തരംഗിണി ഞങ്ങളെയും കൊണ്ട് തീരത്തടുത്തു. അപ്പോഴേക്കും പെരിയാറിന്റെ ഓളത്തിലേക്ക് മുങ്ങി താഴുന്ന സൂര്യകിരണങ്ങൾ കണ്ടു ഞങ്ങൾ ആ യാത്രയും അവസാനിപ്പിച്ച് തിരിച്ചുപോന്നു...

 #കാറ്റാടികടവിലെ_തുലാവെയിലും_കൊളുക്കുമലയിലെ_പുലർക്കാലവും...!!കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആ...
16/11/2019

#കാറ്റാടികടവിലെ_തുലാവെയിലും_കൊളുക്കുമലയിലെ_പുലർക്കാലവും...!!

കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും.
കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു തുറന്നാലും മാഞ്ഞുപോകാത്ത സ്വപ്നം പോലൊരു യാത്ര, ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നുപോകുന്ന തുലാവർഷ മഴയെ വെല്ലുവിളിച്ച്കൊണ്ട് മഴക്കോട്ട് പോലുമില്ലാത്ത ഒരു യാത്ര........കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പോത്താനിക്കാട് വണ്ണപ്പുറം വഴി കാറ്റാടിക്കടവ് എത്തുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെ കിടക്കുന്ന കാട്ടുപാതയിൽ കണ്ണും തള്ളി നിന്നെങ്കിലും വൻ കയറ്റം കയറിച്ചെന്നാൽ കണ്ണിനെ മയക്കുന്ന മായകാഴ്ചകൾ ആണെന്ന ഓർമ്മയിൽ മലകയറ്റം തുടങ്ങി...... ശരീരം അനങ്ങി ജോലിചെയ്ത് ശീലമില്ലാത്ത ഞാനും വിയർപ്പിന്റെ അസുഖമുള്ള എന്റെ നല്ലപാതി ഭർത്താവും നാലടി വെച്ചപ്പോഴേക്കും തളർന്നു തുടങ്ങി...എങ്കിലും...മുകളിൽ കാത്തിരിക്കുന്ന കാഴ്ച്ചയുടെ ലഹരി ഞങ്ങളെ മുന്നോട്ടു നയിച്ചു കൊണ്ടിരുന്നു, കയ്യിൽ കരുതിയിരുന്ന സ്പീക്കറിൽ നിന്ന് റഫീക്ക് അഹമ്മദിന്റെ വരികൾ കാർത്തിക്കിന്റെ സ്വരത്തിൽ ഞങ്ങൾക്കൊപ്പം ഒപ്പം ഒഴുകി നടന്നിരുന്നു.. ആയാസപ്പെട്ട് മുകളിലെത്തിയപ്പോൾ വെയിലിന്റെ കാഠിന്യം കൂടിയിരുന്നു....ആദ്യത്തെ മലയുടെ മുകളിൽ നിന്നും നോക്കുമ്പോൾ അകലെ കോടമഞ്ഞ് ഒഴുകി നടക്കുന്ന മലനിര കാണാറായി അതുകൊണ്ട് വെയിലിനെ വക വെക്കാതെ കാട്ടു ചെടികൾക്കിടയിലെ ഇടുങ്ങിയ വഴിയിലൂടെ ഇറങ്ങി നടന്നു.....പൂവിതളുകൾ പോലെ പറന്നു നടക്കുന്ന ചിത്രശലഭങ്ങളുടേയും ഈർക്കിൽ തുമ്പി കളുടെയും അകമ്പടിയോടെ വളർന്നുനിൽക്കുന്ന മരങ്ങൾക്കും വള്ളികൾക്കും ഇടയിലൂടെ പാറക്കെട്ടിലും വേരുകളിലും അള്ളിപിടിച്ച് ആ മല മുകളിൽ ഞങ്ങൾ എത്തിച്ചേർന്നു. ....അറിയാതെ പോലും ഒരു തുള്ളി ചൊരിയാത്ത തുലാമഴയോട് പരിഭവിച്ച് ജയചന്ദ്രന്റെ മാസ്മരികസംഗീതവും ആസ്വദിച്ച് ആകാശത്തെ വെള്ള തൂവലുകളും നോക്കി ആ പാറക്കെട്ടിൽ കിടന്നപ്പോഴേക്കും വഴിതെറ്റിവന്ന പോലൊരു മഞ്ഞുപാട കവിളിൽ തട്ടി കടന്നുപോയി, കുസൃതിയോടെ... കൊതിപ്പിച്ചു കടന്നുകളഞ്ഞ പുകമഞ്ഞിന്റെ കുളിരിൽ കാറ്റാടികടവിന്റെ സൗന്ദര്യം നുകർന്ന് ഞാൻ സ്വയം മറന്നിരുന്നു..... പിന്നെയും ഏറെ നേരം ചെലവഴിച്ച് അവിടെ നിന്ന് വിട പറയുമ്പോഴേക്കും വെയിൽ കൊണ്ട് മനസ്സും ശരീരവും ചൂട് പിടിച്ചിരുന്നു..... വെയിലിനോട് വാശി തീർക്കാൻ എന്നപോലെ ആനചാടികുത്തിൽ എത്തി തുള്ളിച്ചാടുന്ന വെള്ളത്തിലേക്കിറങ്ങി നിൽക്കുമ്പോൾ ശരീരത്തിനൊപ്പം മനസും കുളിർത്തിരുന്നു. അധികം ആഴമില്ലാത്തതുകൊണ്ട് പാറക്കെട്ടിൽ നിന്നും ഒഴുകിവരുന്ന വെള്ളാരം മുത്തുകൾ ധാരപോലെ ശിരസ്സിൽ ഏറ്റുവാങ്ങുമ്പോൾ കാറ്റാടികടവിനോടുഉള്ള പരിഭവവും പോയിമറഞ്ഞിരുന്നു..... വണ്ണപ്പുറത്തെ ബിസ്മി ഹോട്ടൽ നിന്നും ബീഫ് വരട്ടിയതും കൂട്ടി നാടൻ ഊണ് കഴിച്ച് സൂര്യനെല്ലിയിലേക്ക് പായുമ്പോൾ തുലാവർഷം പടയൊരുക്കം തുടങ്ങിയിരുന്നു...... കാർമേഘം മലമുകളിലെ കാഴ്ച മറയ്ക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് കൊളുക്കുമലയിലെ തങ്കസൂര്യോദയം മാത്രമായിരുന്നു, ......ഗൂഗിൾ മാപ്പ് നോക്കി മുന്നോട്ടു പോകുംതോറും മഴക്കോട്ട് എടുക്കാതെ വന്നതിനു പകരംവീട്ടാൻ എന്നപോലെ തുലാമഴ ഇടയ്ക്കിടെ വെള്ളത്തുള്ളികൾ വാരി എറിയാൻ തുടങ്ങിയിരുന്നു. ഇടിവെട്ടിനെയും മിന്നലിനെയും കൂടെ കൂട്ടി ഞങ്ങൾക്ക് മുകളിൽ മഴ പെയ്തിറങ്ങുമ്പോൾ മറ്റു വഴിയില്ലാതെ മുന്നിൽ കണ്ടൊരു കള്ളുഷാപ്പിൽ അഭയം പ്രാപിച്ചു. സത്യം പറയാല്ലോ യഥാർത്ഥ സോഷ്യലിസം കാണണമെങ്കിൽ കള്ളുഷാപ്പിൽ പോകണം എന്ന് തോന്നിപ്പോയി.....കൊച്ചിയിൽ നിന്നും ഇത്ര ദൂരം ബൈക്കിൽ വന്നതുകൊണ്ടും കൂടെ ഞാൻ ഒരു പെൺകൊച്ച് ഉള്ളതുകൊണ്ടും ആകാം വിശേഷങ്ങൾ ചോദിച്ചും വഴി പറഞ്ഞു തന്നും ''കള്ളുകുടിയന്മാർ" എന്ന് പരദൂഷണക്കാർ മുദ്രകുത്തുന്ന ഒരു പറ്റം നല്ല മനുഷ്യൻ ഞങ്ങൾക്കൊപ്പം കൂടി.
മഴ പോയി മാനം തെളിഞ്ഞപ്പോൾ ഞങ്ങൾ പിന്നെയും മുന്നോട്ട് പാഞ്ഞു.... കോടമഞ്ഞും രാത്രിയുo പ്രണയിക്കാൻ തുടങ്ങിയപ്പോൾ ചാർജില്ലാത്ത ഫോണും വഴിതെറ്റിക്കുന്ന മാപ്പും ഞങ്ങളെ കളിയാക്കാൻ തുടങ്ങി.

സൂര്യനെല്ലിയിൽ ഞങ്ങളെ കാത്തിരിക്കുന്ന ടെന്റിനെയും മനസ്സിലോർത്ത് മനസ്സാന്നിധ്യം കൈവിടാതെ തെരുവ് വിളക്കുകളും സൈൻ ബോർഡുകളും ഇല്ലാത്ത റോഡിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. ഏതൊക്കെയോ വഴിയിലൂടെ മുന്നോട്ടു പോയി പേരറിയാത്തൊരു കവലയിൽ എത്തിയപ്പോൾ എളുപ്പവഴിയും ആയി ഒരു ഹൈറേഞ്ച്കാരൻ സഹായത്തിനെത്തി അദ്ദേഹം പറഞ്ഞുതന്ന വഴിയിൽനിന്ന് വഴിമാറി ഞങ്ങൾ വേറെ വഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ സ്വന്തം വണ്ടിയുമായി പുറകെ വന്നു ഞങ്ങൾക്ക് വഴികാട്ടിയായി .
അദ്ദേഹത്തിന് നന്ദിയും പറഞ്ഞു ഇരുട്ടുവീണ വഴിയിലൂടെ ഞങ്ങൾ ചെന്നുപെട്ടത് ആൾതാമസം പോലും ഇല്ലാത്ത ഒരു കാട്ടു വഴിയിലും. കുത്തനെയുള്ള ഇറക്കത്തിൽ വീട്ടിലിരിക്കുന്ന അമ്മച്ചിയുടെ പ്രാർത്ഥനയാൽ ബ്രേക്ക് പിടിച്ചു നിർത്തുമ്പോൾ കണ്ടത് മുന്നിലുള്ള കുഴിയിൽ നിന്ന് ഞങ്ങൾക്ക് മുന്നേ എത്തിയൊരു യാത്രികനെ വണ്ടി ഉൾപ്പെടെ എടുത്തുയർത്താൻ സഹായിക്കുന്ന നാട്ടുകാരെയും ഗൂഗിൾ മാപ്പ് നോക്കി തിരുവനന്തപുരത്തേക്ക് പോകാൻ ഇറങ്ങിയ മഹാനാണ് ആ കുഞ്ഞുകൊക്കയിൽ നിന്നും കരകയറുന്നത് എന്ന് അറിയാൻ കഴിഞ്ഞു.
എന്തായാലും ആചേട്ടന്മാർ തന്നെ ഞങ്ങളുടെ വണ്ടി വളക്കാൻ സഹായിച്ചും വഴി പറഞ്ഞു തന്നും യാത്രയാക്കി. പിന്നെ ആനച്ചാൽ... ബൈസൺവാലി... മുട്ടുകാട് ....ചിന്നക്കനാൽ ...വഴി ചോദിച്ചും പറഞ്ഞും കടത്തിണ്ണയിൽ കയറിനിന്നും നനഞ്ഞു കുളിച്ച് സൂര്യനെല്ലിയിലെത്തി. അവിടെനിന്നും മുന്നോട്ടുപോയി yellago ഏർപ്പെടുത്തിയ ടെന്റ്ക്യാമ്പിൽ എത്തുമ്പോൾ രാത്രി ഒമ്പത് കഴിഞ്ഞിരുന്നു.

ക്യാമ്പിൽ ഉള്ളവരെ ചെറുതായി ഒന്നു പരിചയപ്പെട്ടു ഭക്ഷണവും കഴിച്ച് ട്രാവൽ ബാഗിൽനിന്ന് നനഞ്ഞു കുതിർന്ന ഡ്രസ്സും ഇട്ട് കിടന്നപ്പോൾ 12 മണി കഴിഞ്ഞു..പക്ഷേ അപ്പോഴും ക്യാമ്പ്ഫയറും പാട്ടും ആട്ടവുമായി ക്യാമ്പ് ഉണർന്നിരുന്നു, ക്ഷീണാധിഖ്യം മൂലം ടെന്റിനു മുകളിൽ പെയ്തിറങ്ങുന്ന മഴ താളത്തിനു കാതോർത്ത് ഞങ്ങൾ ആ കുഞ്ഞു കൂട്ടിൽ തല ചായ്ച്ചു.

പല്ല് കൂട്ടിയിടിക്കുന്ന തണുപ്പിലും വെളുപ്പിന് മൂന്നുമണിക്ക് തന്നെ എണീറ്റ് കൊളുക്കുമല കയറാൻ ഞങ്ങൾ തയ്യാറായി ഇറങ്ങി, ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം എത്തിച്ചേർന്ന അശോകൻ ചേട്ടന്റെ ജീപ്പിൽ കയറി ഞങ്ങൾ മലകയറ്റം തുടങ്ങി, ഉരുളൻകല്ലുകൾ കുത്തനെ കൂട്ടിയിട്ടിരിക്കുന്ന പാതയിലൂടെ 4x4 ജീപ്പ് പായിച്ച് അശോകൻ ചേട്ടൻ തന്റെ വൈദഗ്ധ്യം തെളിയിച്ചു.

ഒന്നര മണിക്കൂർ യാത്രയ്ക്കുശേഷം മല മുകളിലെത്തിയപ്പോൾ വയറ്റിൽ കിടക്കുന്ന കുടലുവരെ കുലുങ്ങിക്കുലുങ്ങി ഒരു പരുവമായിരുന്നു..എങ്കിലും ക്ഷീണം മറന്ന് മുന്നേ നടക്കുന്ന സഞ്ചാരികളെ പിൻതുടർന്ന് കാട്ടുചെടികൾക്കിടയിലൂടെ..... ഇരുട്ട് വീണ വഴിയിൽ നടക്കുമ്പോൾ മായ കാഴ്ചകളേക്കാൾ പ്രിയപ്പെട്ടതെന്തോ കാണാനുള്ള ആവേശമായിരുന്നു ഉള്ളിൽ.
സഞ്ചാരികളുടെ തിരക്ക് ഉണ്ടെങ്കിലും മലമുകളിലെ സൂര്യോദയത്തിനായുള്ള കാത്തിരിപ്പിനും ഇളം കാറ്റിന്റെ സുഖമുണ്ടായിരുന്നു. അല്പാല്പമായി വെളിച്ചം വീണു തുടങ്ങിയപ്പോൾ, ഒരു വശത്ത് തല ഉയർത്തി നില്ക്കുന്ന മലനിരകളും അടിവാരത്തെ തേയില തോട്ടങ്ങളും കൺമുന്നിൽ തെളിഞ്ഞു വന്നു. പൊൻവെട്ടം മലയിറങ്ങിവന്നിട്ടും സൂര്യൻ നിദ്ര വിട്ടെത്തിയിട്ടുണ്ടായിരുന്നില്ല. പിന്നെയും കാത്തിരുന്നപ്പോഴാണ് സ്വർണ്ണതളിക ആ പൊൻ വെളിച്ചത്തിനുള്ളിൽ നിന്നും ദർശനം നൽകിയത്. പഞ്ഞിക്കെട്ടുപോലുള്ള മേഘസമുദ്രം കാണാൻ കൊതിയുണ്ടായിരുന്നെങ്കിലും പുകമഞ്ഞ് മാത്രം കണ്ട് തൃപ്തി അടയേണ്ടിവന്നു. ഒരു പക്ഷേ അതു കാണാനുള്ള യോഗം മറ്റേതെങ്കിലും മലമുകളിൽ നിന്നായിരിക്കും, പുലിപ്പാറയെ കയ്യെത്തിപ്പിടിച്ച് ഒരു ഫോട്ടോയും പകർത്തി മലയിറങ്ങി.. കൊളുക്കുമലയിലെ തേയില ഫാക്ടറിയിൽ കയറി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക്ക് Tea Garden ൽ നിന്ന് സ്വർണ്ണ നിറമുള്ള ചായ കുടിച്ചപ്പോൾ തോന്നി കുറച്ച് തേയില വാങ്ങി കൊണ്ടു പോയാലോ എന്ന്... വീടിന്റെ ഉമ്മറത്ത് അറബിക്കടലിൽ നിന്നടിക്കുന്ന പടിഞ്ഞാറൻ കാറ്റും കൊണ്ട് ചായ കുടിക്കുന്നതാലോചിച്ചപ്പോൾ ഒരു സുഖമൊക്കെ തോന്നിയെങ്കിലും വേണ്ടാന്നു വെച്ചു, അങ്ങനെ ഈ ചായയുടെ രുചി അറിയണമെന്നു തോന്നുമ്പോൾ ഇനിയും വരാല്ലോ എന്നോർത്ത് ഈ യാത്രയും അവസാനിപ്പിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

Address

Ilikkal, Kottayam, KL, India
Kottayam
686005

Alerts

Be the first to know and let us send you an email when Shijo&Devu_The Travel Tellers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shijo&Devu_The Travel Tellers:

Share