12/02/2026
മരണം മണക്കുന്ന എന്നെ വിവാഹം ചെയ്യാന്‍ തയാറായവള്‍
പ്രസന്നന്‍
ഈയിടെ ഒരു സുഹൃത്തിന്റെ മകന്‍ വിളിച്ചു, ഉപദേശം തേടാന്‍. വിവാഹത്തിനായി വയസ്സിനു മൂത്ത ഒരാളെയാണ് പരിഗണിക്കുന്നത്, എന്താണഭിപ്രായം? ഞാന്‍ പറഞ്ഞു; നല്ല അഭിപ്രായം ആണ്. ഐശ്വര്യറായ്-അഭിഷേക് ബച്ചന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അഞ്ജലി ഇനിയും വേണോ ഉദാഹരണങ്ങള്‍?
മുത്തുനബി ഇരുപത്തഞ്ചാം വയസ്സില്‍ സ്വീകരിച്ചത് നാല്‍പതു വയസ്സുകാരിയായ ഖദീജയെ. അവര്‍ക്കു മുന്‍ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നു താനും. എന്നോട് ചോദിച്ചതിലും ഉണ്ടാവുമല്ലോ ഒരു ഗുട്ടന്‍സ്. മുഹമ്മദ് നബിയില്‍ ഉത്തമ മാതൃകയുണ്ട് എന്നതിന്റെ കൂടെ കണ്ടീഷന്‍സ് അപ്ലൈ എന്ന സ്റ്റാര്‍ ഇല്ലെങ്കില്‍ ധൈര്യത്തില്‍ മുന്നോട്ടു പോവാം എന്നായിരുന്നു എന്റെ മറുപടി.
മെഡിക്കല്‍ കോളേജില്‍ വിസിറ്റിംഗ് പ്രഫസര്‍ ആയി വന്ന ഡോക്ടര്‍ രോഗം ഉറപ്പിക്കുന്നതിനേക്കാള്‍ തള്ളിക്കളയാനാണ് ശ്രമിച്ചത്. ബോണ്‍ മാരോ ടെസ്റ്റ് പിന്നീട് മതി, ഒരു മാസത്തെ മരുന്ന്. എന്നിട്ട് വീണ്ടും ബ്ലഡ് ടെസ്റ്റ്. എന്റെ ശരീരത്തില്‍ വെളുത്ത രക്താണുക്കള്‍ കൂടി വരുന്നതാണല്ലോ പ്രശ്നം. കൂട്ടത്തില്‍ ചുവപ്പിനേക്കാള്‍ ഞാന്‍ വെള്ളയെ ഇഷ്ടപ്പെട്ടുതുടങ്ങി എന്നു കൂടി പറയേണ്ടിവരും.
ഈ സന്ദിഗ്ധ ഘട്ടത്തില്‍ തന്നെയാണ് മരണം മണക്കുന്ന എന്നെ കെട്ടാന്‍ ഒരാള്‍ തയാറായത്. ഇസ്ലാം രാജമാര്‍ഗം എന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ പുസ്തകം എനിക്ക് വായിക്കാന്‍ സമ്മാനിച്ചവള്‍. എന്നേക്കാള്‍ ജീവിതം കണ്ടവള്‍, പോരാത്തതിന് മുന്‍വിവാഹത്തില്‍ ഒരു കുട്ടിയും. സോപ്പ് വാങ്ങുമ്പോള്‍ ചീര്‍പ്പ് ഫ്രീ എന്ന് ഓഫീസിലെ സഹപ്രവര്‍ത്തകര്‍ കളിയാക്കി. അനാഥരെ സംരക്ഷിക്കുന്നവരും ഞാനും ഇങ്ങനെയായിരിക്കും സ്വര്‍ഗത്തില്‍ എന്ന് നബി തിരുമേനി സ്വന്തം കൈവിരലുകള്‍ ചേര്‍ത്തുവെച്ച് പറഞ്ഞ വചനം എന്നില്‍ നിറഞ്ഞുനില്‍ക്കെ എന്തു കളിയാക്കല്‍! ഇതൊന്നും തിരിച്ചറിയാത്ത ഉറ്റവര്‍ വേദനിക്കുമല്ലോ എന്ന സങ്കടം മാത്രം. എനിക്ക് ഫ്രീ ആയി കിട്ടിയ ചീര്‍പ്പ് എന്നേക്കാള്‍ വലുതായി. കകങല്‍നിന്നും മാനേജ്മെന്റ് ബിരുദവും കരസ്ഥമാക്കി അവന്‍ ഇപ്പോള്‍ സ്വന്തമായി സോപ്പ് വാങ്ങി കഴിയുകയും ചെയ്യുന്നു. എന്റെ സന്താനപരിപാലനത്തിന്റെ പരിശീലനങ്ങള്‍ ഞാന്‍ നടത്തിയ എന്റെ മൂത്ത മകന്‍. ഇപ്പോഴും 'മറ്റേ മോന്‍ എന്ത് ചെയ്യുന്നു' എന്നൊക്കെ ചോദിക്കുന്ന നിഷ്‌കളങ്കര്‍ എന്നെ പോലുള്ളവരുടെ കുടുംബത്തില്‍ പടര്‍ത്തുന്ന അസ്വസ്ഥതകള്‍ ആസ്വദിക്കാനും ഞങ്ങള്‍ ശീലിച്ചിരിക്കുന്നു.
മക്കള്‍ എന്റെ വിവാഹത്തെ കുറിച്ച് ഇടക്കു ചോദിക്കും. പക്ഷേ ആ ദിവസം പുലര്‍ന്നതു പോലും എന്റെ വിവാഹം ഇന്ന് നടക്കും എന്ന ധാരണയോടു കൂടി അല്ലായിരുന്നു. അത്രമേല്‍ നിസ്സംഗമായി ജീവിതത്തെ നേരിടാന്‍ ഞാന്‍ ശീലിച്ചു തുടങ്ങിയിരിക്കുന്നു. നികാഹിനായി അവളുടെ വീട്ടിലേക്കു ചെല്ലുമ്പോള്‍ കൂട്ടിന് കാസര്‍കോട്ടെ മറ്റൊരു സുഹൃത്ത്.
തലേദിവസം മുതല്‍ ഇട്ട ഷര്‍ട്ട്. അങ്ങനെ എന്റെ വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും അവസരം കൊടുക്കാതെ വിവാഹം നടത്തിയതിന്റെ ക്ഷീണം എന്റെ നാട്ടിലെ കഥാകാരന്മാരും കാരികളും ആഘോഷിച്ചുതീര്‍ത്തു എന്ന് പറയേണ്ടതില്ലല്ലോ. അവരുടെ അപസര്‍പ്പക കഥകള്‍ ഈ എഴുത്തിനേക്കാള്‍ കുറിച്ചുവെക്കാനുണ്ടാവും. എന്തായാലും ഐ.എസ്.ഐ.എസ് ഒക്കെ ആ സമയത്ത് ഉദയം ചെയ്യാത്തതിനാല്‍ അതിലെ മെമ്പര്‍ഷിപ്പ് എനിക്ക് കിട്ടിയില്ല! മഴ പെയ്തു കഴിഞ്ഞാലും മരം പെയ്യുന്നതു പോലെ പുത്തന്‍ നിറക്കൂട്ടുകളുമായി കഥകളൊക്കെ ഇന്നും തുടരുകയും ചെയ്യുന്നു.
എങ്കിലും വിവാഹം പോലുള്ള കാര്യങ്ങള്‍ സാമൂഹികമായി നിര്‍വഹിക്കപ്പെടാത്തതിനാല്‍ നാട്ടിലെ ഇസ്ലാമിക സമൂഹത്തിന്റെ ഒരു അംഗം കാട്ടിയ ഒരു വേണ്ടാതീനം കൂടി പങ്കുവെക്കണമല്ലോ. സമുദായത്തിന്റെ പരിഛേദം മനസ്സിലാക്കാമല്ലോ.
ഞാനും എന്റെ ഇണയും എന്തോ ആവശ്യത്തിന് കോഴിക്കോട്ടേക്കൊരു യാത്ര. പരശുറാം എക്‌സ്പ്രസ്സ്. അടുത്തിരുന്ന് സ്വാതന്ത്ര്യത്തോടെ മിണ്ടിയും പറഞ്ഞും പോകുന്നു. എതിരില്‍ ഇരിക്കുന്ന കക്ഷിക്ക് ഏകദേശം എന്നെ അറിയാം. പക്ഷേ ഒരു മുസ്‌ലിം പെണ്ണ് കൂടെ? ഞാന്‍ ടോയ്ലെറ്റില്‍ പോയ സന്ദര്‍ഭത്തില്‍ അവന്‍ കാലു നീട്ടി തോണ്ടുകയും, ഫാത്തിമാ, സാഹിറാ എന്നൊക്കെ വിളിച്ച് ഇനം ഏതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രെ.
ഇക്കാര്യം ഞാന്‍ അറിയുന്നതുതന്നെ ഒരുപാട് നാള്‍ കഴിഞ്ഞാണ്. ടോയ്ലെറ്റില്‍നിന്ന് തിരിച്ചുവരുമ്പോള്‍ കാല്‍ സീറ്റില്‍ എടുത്തു വെച്ച് ഇരുന്ന എന്റെ ബീവിയുടെ ചിത്രം മാത്രം ഇന്നും ഓര്‍മയുണ്ട്. എങ്കിലും നിങ്ങള്‍ അന്യ സ്ത്രീകളെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തി മര്യാദ കാട്ടണം എന്ന ശാസന ശിരസ്സാവഹിച്ച ആ ഒറിജിനല്‍ മുസ്‌ലിമിനെ എങ്ങനെ മറക്കാന്‍!
ആ സന്ദര്‍ഭത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി എന്നെയും അവനെയും വേണ്ടാത്ത സംസാരങ്ങളിലേക്ക് നയിക്കാതെ ബീവി ജീവിതത്തിലെ മറ്റൊരു സന്ദര്‍ഭം കൂടി കടത്തിത്തന്നു. അല്ലെങ്കിലും എന്റെ മൗനങ്ങള്‍ക്കുള്ള വിശദീകരണമായും ഞാന്‍ ആശയപ്പെരുമയില്‍ വിയര്‍ത്തപ്പോഴും, ആശയദാരിദ്ര്യത്തില്‍ തണുത്തു വിറച്ചപ്പോഴും എനിക്ക് പുതപ്പായിരുന്നവള്‍. നിങ്ങളുടെ ഇണ നിങ്ങളുടെ വസ്ത്രമാവുന്നു എന്ന് ഖുര്‍ആന്‍. സമ്മിലൂനി (എനിക്കഭയം തരൂ) എന്നു പറഞ്ഞാണ് പ്രവാചകന്‍ സ്വന്തം പ്രാണപ്രേയസിയുടെ അടുത്തേക്ക് ചെന്നെങ്കില്‍ എനിക്കെന്നും ആ ഖദീജയായി നിന്നത് ഇവളല്ലോ.
''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).
''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ (ദൈവത്തിന്റെ) ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്'' (ഖുര്‍ആ ന്‍, റൂം 30:21).