Rejoice Travel Care for Tours, Travels, Visual Media and Event Management

  • Home
  • India
  • Palakkad
  • Rejoice Travel Care for Tours, Travels, Visual Media and Event Management

Rejoice Travel Care for Tours, Travels, Visual Media and Event Management AN EXTRAORDINARY INTERNATIONAL& DOMESTIC TOUR PROVIDER VISUAL ADVERTISEMENT AND HOUSE BOATS
www.rejoicetravelcare.com

REJOICE TRAVEL CARE PRESENTS HOUSE BOATS AT ALLEPPEY FOR AN AMAZING BACK WATER CRUISE WITH DELICIOUS FOOD.. AMAZING HONEY MOON TRIPS TO LAKSHADWEEP .09895121359
http://rejoicetravelkerala.blogspot.in/

27/02/2026

#കാത്തിരുന്നിട്ടും_16

ലക്ഷ്മി അമ്മയുടെ മുറിയിൽ, മുത്തശ്ശി കഞ്ഞി കുടിക്കുന്നത് നോക്കി ഇരിക്കുകയായിരുന്നു അനുപമ. ആ മുറിയിൽ ഒരു പഴയ തകരപ്പെട്ടിയും വിരിച്ചിട്ട ഒരു പുൽപ്പായയും ഒരു ശിവന്റെ ഫോട്ടോയും മാറ്റി നിർത്തിയാൽ കുറച്ച് കുഴമ്പ് പാത്രങ്ങളും എണ്ണയുടെ കാലിക്കുപ്പികളും അല്ലാതെ മറ്റൊന്നുമില്ല. തറയിൽ പലയിടത്തും സിമന്റ് പാളികൾ അടർന്ന് ചെറിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. മുത്തശ്ശി മയക്കത്തിലെന്നോണം കണ്ണടച്ചിരുന്ന് 'നമഃ ശിവായ' മന്ത്രം ജപിക്കുകയാണ്. കഞ്ഞിയുമായി വന്ന അനുപമ അവരെ സ്നേഹത്തോടെ വിളിച്ചു:

"മുത്തശ്ശി... മുത്തശ്ശി..."

"ഓം നമഃ ശിവായ... ഓം നമഃ ശിവായ..." മന്ത്രം ഉരുവിടുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു:
"ന്റെ കുട്ടി കഴിച്ചോ?"

മുഖത്ത് പെട്ടെന്ന് കൃത്രിമമായ ഒരു സന്തോഷം വരുത്തിക്കൊണ്ട് അനുപമ പറഞ്ഞു:
"കഴിച്ചു മുത്തശ്ശി..."
താൻ പറഞ്ഞത് മുത്തശ്ശി വിശ്വസിക്കാൻ വേണ്ടി അവൾ ഒന്നുകൂടി കൂട്ടിച്ചേർത്തു, "ഉച്ചയ്ക്ക് കഴിക്കാഞ്ഞതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് കഞ്ഞി ആയപ്പോൾ തന്നെ ഞാൻ അങ്ങ് കഴിച്ചു."

മുത്തശ്ശി കഞ്ഞിപ്പാത്രം അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് നെടുവീർപ്പിട്ടു:
"ശംഭോ മഹാദേവാ... എന്നാണാവോ എന്റെ കുട്ടിയെ ഈ പട്ടിണിയിൽനിന്ന് നീ ഒന്ന് കരകയറ്റുക?"

മുത്തശ്ശി സാവധാനം കഞ്ഞി കുടിക്കുന്നുണ്ടെങ്കിലും അനുപമയുടെ വാക്കുകൾ അവർ പൂർണ്ണമായും വിശ്വസിച്ചില്ല എന്ന് തോന്നി. ഏതാനും സ്പൂൺ കുടിച്ചശേഷം പാത്രം അകലേക്ക് നീക്കിവെച്ചുകൊണ്ട് അവർ പറഞ്ഞു:
"എന്താണെന്നറിയില്ല, ഇപ്പോൾ അങ്ങോട്ട് വിശപ്പ് തോന്നുന്നില്ല. വായയ്ക്ക് ഒരു രുചിയുമില്ല... ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്. എന്റെ ശംഭോ മഹാദേവാ..."

പരസ്പരം കബളിപ്പിക്കാൻ നോക്കുന്ന മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും ഈ അവസ്ഥ വർഷങ്ങളായുള്ളതാണ്. അനുപമ ഉള്ളിൽ ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: "മുത്തശ്ശി തകർത്ത് അഭിനയിക്കുകയാണല്ലോ, കുറഞ്ഞ പക്ഷം ഒരു സംസ്ഥാന അവാർഡ് എങ്കിലും കൊടുക്കണം!"

എന്നിട്ടവൾ ഉറക്കെ പറഞ്ഞു:
"മുത്തശ്ശിയുടെ രോഗമൊക്കെ ഞാൻ കണ്ടുപിടിച്ചു. വർത്തമാനം പറയാതെ കഞ്ഞി ചൂടാറുന്നതിന് മുൻപ് അങ്ങോട്ട് കുടിച്ചേ."

ലക്ഷ്മിയമ്മ സംശയത്തോടെ അവളെ നോക്കി. അനുപമ തലയാട്ടിക്കൊണ്ട് വീണ്ടും പറഞ്ഞു: "അതേ മുത്തശ്ശി, ഞാൻ കഴിച്ചെന്ന് പറഞ്ഞതല്ലേ...?
മുത്തശ്ശിയും ഉച്ചയ്ക്ക് കഴിച്ചിട്ടില്ലല്ലോ, അതുകൊണ്ട് വേഗം കുടിച്ചേ..."
ഒരു ശാസനയുടെ രൂപത്തിൽ അവൾ പാത്രം മുത്തശ്ശിയുടെ അടുത്തേക്ക് നീക്കിവെച്ചു.

മുത്തശ്ശി വീണ്ടും ഒരു ചോദ്യച്ചിഹ്നം പോലെ അവളുടെ മുഖത്തേക്ക് നോക്കി. ഒടുവിൽ അനുപമ തന്റെ മുത്തശ്ശിക്ക് ഒരാപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ മുത്തശ്ശിയുടെ തലയിൽ കൈവെച്ച് പറഞ്ഞു "സത്യം". അവരുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടർന്നു, അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

രാത്രി ഒരുപാട് വൈകിയിരിക്കുന്നു. മുത്തശ്ശി ഉറക്കമായി. താൻ ഉറങ്ങിപ്പോയാൽ ഇതുവരെയുള്ള പരിശ്രമങ്ങളെല്ലാം വെറുതെയാകുമെന്ന് അനുപമ ഭയന്നു. ഉറങ്ങുന്ന മുത്തശ്ശിയുടെ അരികിൽ മുട്ടുകാലിൽ തലവെച്ച് അവൾ കാത്തിരുന്നു. അങ്ങകലെ നായ്ക്കൾ കുരയ്ക്കുന്നത് കേട്ട് അവൾ ചെവിയോർത്തു. ദൂരെനിന്ന് അച്ഛന്റെ പാട്ട് കേൾക്കാം.

"ഭാഗ്യം! ഇന്ന് കവിത ചൊല്ലാനുള്ള ബോധമുണ്ട്, അപ്പോൾ കഞ്ഞി കുടിച്ചോളും..."
അച്ഛൻ എവിടെയെങ്കിലും വീണുകിടന്നിരുന്നെങ്കിൽ ഭസ്മം ചേർത്ത് മാറ്റിവെച്ച ഈ കഞ്ഞി എന്ത് ചെയ്യുമായിരുന്നു എന്ന് അവൾ ആലോചിച്ചു. എന്തായാലും ഇപ്പോൾ അച്ഛൻ നടന്നു വരുന്നുണ്ടല്ലോ എന്ന ആശ്വാസത്തിൽ അവൾ അച്ഛന് ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങൾ മനസ്സിൽ കണക്ക് കൂട്ടി. കവിത ഇപ്പോൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാം:

"സഹസ്ര ജന്മങ്ങൾ... ഉരുത്തിരിഞ്ഞിതാ-
യെനിക്ക് കിട്ടിയീ മനുഷ്യ ജീവിതം...
ഉടച്ചുവാർക്കുവാൻ കളിമൺ ശിൽപ്പമോ?...
ക്ഷണികമേകമീയമൂല്യ ജീവിതം..."

അനുപമ വേഗം വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. ബാലൻ മുറ്റത്തേക്ക് വന്ന്, എവിടെയോ ചളിയിൽ വീണ് വൃത്തികേടായ ഉടുപ്പ് ഊരി കിണറ്റിൻ ചുവട്ടിലേക്കെറിഞ്ഞു. വരാന്തയിൽ ഇരിക്കാൻ ശ്രമിച്ച അയാൾ വീഴാൻ തുടങ്ങിയപ്പോൾ അടുത്തുള്ള തൂണിൽ മുറുകെ പിടിച്ചു. അരികെ നിൽക്കുന്ന അനുപമയെ കണ്ടതും അയാൾ അലറി:

"എന്തോന്നാടി മൂധേവി നോക്കി നിൽക്കുന്നത്... ത്ഫൂ..."
മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ തുടർന്നു: "അശ്രീകരം!"

നിറഞ്ഞ കണ്ണുകളോടെ അനുപമ ഉള്ളിലേക്ക് പോയി. വെളിച്ചപ്പാട് തന്ന ഭസ്മം കലർത്തിയ ഈ കഞ്ഞി അച്ഛന്റെ ഉള്ളിലെത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. തന്റെ നാളുകളായുള്ള പ്രാർത്ഥനകൾക്ക് ഫലം കാണാൻ പോകുന്നു. 'ദൈവമേ എല്ലാം ശുഭമാകണേ... എന്നെ എന്ത് പറഞ്ഞാലും വേണ്ടില്ല, അച്ഛൻ ഈ കഞ്ഞി ഒന്ന് കുടിച്ചാൽ മതിയായിരുന്നു...' നൂറായിരം പ്രാർത്ഥനയോടെ അവൾ കഞ്ഞിയുമായി ബാലന്റെ അടുത്തെത്തി.

ഭയഭക്തിബഹുമാനത്തോടെ അവൾ പാത്രം ബാലന്റെ മുന്നിൽ വെയ്ക്കാനായി കുനിഞ്ഞു: "അച്ഛാ, കഞ്ഞി കുടിക്കൂ..."

അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കിയ ബാലൻ, പെട്ടെന്ന് ഒറ്റത്തട്ടിന് ആ കഞ്ഞിപ്പാത്രം ദൂരേക്ക് തെറിപ്പിച്ചു! പാത്രത്തിലെ വറ്റുകൾ അനുപമയുടെ മുഖത്തും പാവാടയിലുമെല്ലാം ചിതറി വീണു. പടികളിലൂടെ ഉരുണ്ട പാത്രം മുറ്റത്ത് പോയി ഒന്ന് കറങ്ങി കമഴ്ന്ന് വീണു. കുഴഞ്ഞ നാവോടെ ബാലൻ അലറി...

"നീ... നീയാടി നിന്റെ അമ്മയുടെ കൊലപാതകി, നീ ഒരു ദിവസം എനിക്കും വിഷം തരും..."
അയാൾ രണ്ടു കൈകൊണ്ടും മുഖം അമർത്തിപ്പൊത്തി പൊട്ടിക്കരയാൻ തുടങ്ങി. "എന്റെ നളിനീ... നീ എവിടെയാ..."

ആ രംഗം കണ്ടുനിൽക്കുന്ന അനുപമ തകർന്നുപോയി. മേഘങ്ങൾ ഘനീഭവിച്ചതുപോലെ വിങ്ങുന്ന മനസ്സുമായി നിൽക്കുമ്പോൾ, കണ്ണുനീർ തുള്ളികൾ പുറത്തേക്ക് വരാതെ അവളുടെ നയനങ്ങളിൽ തങ്ങിനിന്നു. പെട്ടെന്ന് വാതിൽക്കലേക്ക് നോക്കിയപ്പോൾ അവൾ കണ്ടത്, ബഹളം കേട്ട് ഉണർന്നു വന്ന മുത്തശ്ശി നിശബ്ദയായി എല്ലാം നോക്കി നിൽക്കുന്നതാണ്. തളർച്ചയോടെ രണ്ടടി മുന്നോട്ട് നീങ്ങി അനുപമ മുത്തശ്ശിയുടെ മാറിൽ തലചായ്ച്ചു...


തുടരും
ജെപി പാലക്കാട്.

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #പ്രണയം

16/02/2026

#കാത്തിരുന്നിട്ടും_12

സന്ധ്യാസമയത്തെ മങ്ങിയ വെളിച്ചം ആ പഴയ വീടിന്റെ വരാന്തയിലേക്ക് പടർന്നു കയറുകയായിരുന്നു. മുറ്റത്തെ തുളസിത്തറയിൽ മുത്തശ്ശി കത്തിച്ചുവെച്ച നിലവിളക്കിന്റെ നാളം കാറ്റിൽ ചെറുതായി ഉലയുന്നുണ്ട്. ആ വെളിച്ചത്തിന് പോലും മാറ്റാൻ കഴിയാത്ത ഇരുട്ടാണ് തന്റെ ഉള്ളിലെന്ന തിരിച്ചറിവോടെ അനുപമ വരാന്തയിലെ തേയ്മാനം വന്ന തറയിലിരുന്നു. അവളുടെ മുടിയിലെ മുല്ലപ്പൂക്കളുടെ ഗന്ധം ആ സന്ധ്യാവായുവുമായി അലിഞ്ഞുചേർന്നു. എങ്കിലും, അവളുടെ ചിന്തകൾ ചെന്നു നിന്നത് പാടത്തിനപ്പുറം മരക്കൂട്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന 'പനയ്ക്കൽ ' തറവാടിന്റെ ഉള്ളിലായിരുന്നു.

"അമ്പിളിമാമനും ആമ്പലും പ്രണയിക്കുന്നതായി കേട്ടിട്ടുണ്ട്..." അനുപമ പതുക്കെ മന്ത്രിച്ചു. ആ വിളിപ്പേരുകൾക്ക് അപ്പുറം അവർ തമ്മിലുള്ള അഗാധമായ വ്യത്യാസം അവളെ ഒരു നീറ്റലായി വേട്ടയാടി. അമ്പിളിമാമൻ ആകാശത്താണ്, ആർക്കും തൊടാനാകാത്ത ഔന്നത്യത്തിൽ. ആമ്പലാകട്ടെ, താഴെ ചെളിയിൽ വേരുകളാഴ്ത്തി നിൽക്കുന്നവളും. അരുണേട്ടനും താനും തമ്മിൽ അതിലും വലിയൊരു ദൂരമില്ലേ?

അരുണേട്ടന്റെ ലോകം എത്ര വിശാലമാണ്! നോക്കെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന ആ വിശാലമായ പുഞ്ചപ്പാടങ്ങൾ മുഴുവൻ രാജശേഖര പ്പണിക്കർ അങ്ങുന്നി ന്റേതാണ്.
പണിക്കർ അങ്ങുന്ന് എന്ന തറവാടിത്തത്തിന്റെ ഗർവ്വ് ആ മണ്ണിലുടനീളം പടർന്നു കിടക്കുന്നു. വയലുകൾക്ക് അതിരിടുന്ന തെങ്ങിൻതോപ്പുകളും, കവുങ്ങിൻ തോട്ടങ്ങളും, പണ്ട് എപ്പോഴോ മുത്തച്ഛൻമാർ എഴുതിച്ചേർത്ത ഏക്കർ കണക്കിന് പറമ്പുകളും അരുണേട്ടന്റെ കാൽക്കീഴിലാണല്ലോ.

അവിടെ അവസാനിക്കുന്നില്ല ആ സമ്പാദ്യങ്ങൾ. കവലയിലെ പഴയ ഓടിട്ട കെട്ടിടങ്ങൾ മുതൽ പുതുതായി പണിത വാടകമുറികൾ വരെ, അതിന്റെ എല്ലാം ഇനിയുള്ള അവകാശി അരുണേട്ടൻ തന്നെയല്ലേ.
തനിക്ക് അന്യമായ, താൻ കണ്ടിട്ടുപോലുമില്ലാത്ത ബാങ്ക് നിക്ഷേപങ്ങളും തറവാട്ടു സ്വത്തുകളും വേറെയും. അരുണേട്ടൻ ജനിച്ചതും വളർന്നതും ഈ പ്രതാപത്തിന്റെ നടുവിലാണ്. ലക്ഷ്മി അമ്മൂമ്മയുടെ ഈ അഞ്ചു സെന്റ് സ്ഥലവും, ഈ ഇടിഞ്ഞുപൊളിഞ്ഞ വീടും ആ പ്രൗഢിക്ക് മുന്നിൽ എത്ര നിസ്സാരമാണ്? ആനയുടെ മുൻപിൽ കൊതുകിന്റെ പ്രസക്തി എന്താണ്...? തിരിച്ചറിവ് തോന്നിയ കാലം മുതൽ ചോദിക്കുന്ന ചോദ്യമാണ്.

സമ്പത്തു മാത്രമല്ല അരുണിനെ വ്യത്യസ്തനാക്കുന്നത്. ഏതൊക്കെയോ വലിയ നഗരങ്ങളിലെ വലിയ കോളേജുകളിൽ നിന്ന് അദ്ദേഹം നേടിയെടുത്ത ഡിഗ്രികൾക്ക് ആ നാട്ടിൽ മറ്റൊരു പ്രഭാവമുണ്ട്. എപ്പോഴും വായനയാണ് അരുണേട്ടന്. കയ്യിൽ എപ്പോഴും പുതിയ മണമുള്ള പുസ്തകങ്ങളുണ്ടാകും. റഷ്യൻ സാഹിത്യത്തെക്കുറിച്ചും, മാർക്സിസത്തെക്കുറിച്ചും, ലോക വിപ്ലവങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോൾ അനുപമയ്ക്ക് ഒന്നും മനസ്സിലാകില്ലെങ്കിലും ആ ശബ്ദം കേട്ടിരിക്കാൻ അവൾക്കിഷ്ടമായിരുന്നു.

അദ്ദേഹത്തിന്റെ ആദർശങ്ങളാണ് ആ തറവാട്ടിലെ സമാധാനം കെടുത്തുന്നത്. വലിയ ജോലികൾ പലതും തേടി വന്നിട്ടും അതൊക്കെ വേണ്ടെന്ന് വെച്ച് അദ്ദേഹം ഈ നാട്ടിലെ പാവപ്പെട്ടവർക്കായി സമയം ചെലവഴിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളുമായി നടക്കുന്നത് പണിക്കർ അങ്ങുന്നിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

"അവൻ ആ ശാരദയുടെ പാൽ കുടിച്ചു വളർന്നതല്ലേ, അതിന്റെ ദോഷമാ ഇത്. നാട്ടിലെ കൂലിപ്പണിക്കാരുടെ കൂടെയല്ലേ അവന് എന്നും കിടപ്പും ഇരുപ്പും. പടിക്കൽ നിൽക്കേണ്ടവനെ തോളിൽ കയ്യിടാൻ പഠിപ്പിച്ചു," എന്ന് പണിക്കർ അങ്ങുന്ന് ആക്രോശിക്കുന്നത് പലപ്പോഴും നാട്ടിലെ സംസാരവിഷയമാണ്.

ശാരദ അമ്മയുടെ മൗനമായ പിന്തുണയാണ് അരുണേട്ടന്റെ ഏക ആശ്വാസം. അവർ തന്റെ മകനെ ആഴത്തിൽ സ്നേഹിക്കുന്നു, അവന്റെ ആദർശങ്ങളെ മനസ്സിലാക്കുന്നു. പക്ഷേ, തന്റെയും അരുണേട്ടന്റെയും പ്രണയത്തെക്കുറിച്ച് അറിഞ്ഞാൽ ആ സ്നേഹം മാറുമോ എന്ന് അനുപമ ഭയന്നു.

ഓർമ്മകൾ പത്താം ക്ലാസ്സിലെ ആ പഴയ വൈകുന്നേരങ്ങളിലേക്ക് ചേക്കേറി. അന്ന് അരുണേട്ടൻ ടൗണിലെ സ്കൂളിൽ പഠിക്കുകയാണ്. സ്കൂൾ വിട്ട് വരുന്ന ആ വെള്ള പ്രൈവറ്റ് വാൻ കവലയിൽ വന്നു നിൽക്കുന്നതും കാത്ത് എന്നും താൻ അരുണേട്ടനെ കാത്തുനിൽക്കുമായിരുന്നു. ഏതെങ്കിലും കാരണവശാൽ താൻ വൈകിയാൽ അരുണേട്ടനും. സ്കൂളിൽ പോകാൻ തുടങ്ങിയതിൽ പിന്നെ ഒരിക്കലും അത് മുടങ്ങിയിട്ടില്ല, LP സ്കൂളിൽ പഠിക്കുന്ന സമയത്ത് വൈകുന്നേരം അരുണേട്ടനെ വിളിക്കാൻ വാല്യക്കാർ വരുമായിരുന്നു, എന്നാൽ അപ്പോഴും അവർക്ക് മുന്നിൽ ശാഢ്യം പിടിച്ച് താൻ വരുന്നത് വരെ കാത്ത് നിൽക്കുമായിരുന്നു.

വാനിൽ നിന്ന് പുറത്തിറങ്ങുന്ന അരുണേട്ടന്റെ രൂപം ഇന്നും അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നു. വെള്ള ഷർട്ടും നീല പാന്റും, കൃത്യമായി ഒതുക്കിയ മുടി, തോളിലൊരു ബാഗ്.

വാനിറങ്ങി നേരെ വീട്ടിലേക്ക് പോകാതെ, അനുപമയുടെ നടത്തത്തിന്റെ വേഗതയ്ക്കൊപ്പം അദ്ദേഹം തന്റെ നടത്തം ക്രമീകരിക്കും.
"അനു... ഇന്നെന്താ വൈകിയത്? പരീക്ഷ എങ്ങനെയുണ്ടായിരുന്നു?" എന്നൊക്കെ ചോദിച്ച് കൂടെ നടക്കുമ്പോൾ അവൾക്ക് ലോകം മുഴുവൻ കീഴടക്കിയ സന്തോഷമായിരുന്നു.

ആ നടത്തത്തിനിടയിൽ അദ്ദേഹം തന്റെ ബാഗിൽ നിന്ന് എന്തെങ്കിലും കരുതിയിട്ടുണ്ടാകും. ചിലപ്പോൾ ഒരു മിഠായിപ്പൊതി, അല്ലെങ്കിൽ 'ബാലരമ'യോ 'ബാലഭൂമി'യോ. ഒരിക്കൽ അദ്ദേഹം ഒരു പുതിയ പുസ്തകം നീട്ടി പറഞ്ഞു: "അനു, ഇത് വായിക്കണം. നല്ലൊരു കഥയാണ്."

അന്നൊന്നും അതൊരു പ്രണയമാണെന്ന് തിരിച്ചറിയാനുള്ള പക്വത അവൾക്കുണ്ടായിരുന്നില്ല. ഒരു ജ്യേഷ്ഠന്റെ കരുതൽ എന്നാണ് അവൾ വിചാരിച്ചിരുന്നത്. പക്ഷേ, പണിക്കർ അങ്ങുന്നിന്റെ മകൻ തന്റെ മൺപാതയിലൂടെ കൂടെ നടക്കുമ്പോൾ നാട്ടുകാർ നോക്കുന്ന നോട്ടം അവളെ അസ്വസ്ഥയാക്കിയിരുന്നു. അന്ന് തുടങ്ങിയ ആ സൗഹൃദം എപ്പോഴാണ് ഹൃദയത്തെ വരിഞ്ഞുമുറുക്കുന്ന പ്രണയമായി മാറിയതെന്ന് അവൾക്കറിയില്ല.

വർത്തമാനകാലത്തെ നോവ്
വരാന്തയിലെ തൂണിൽ ചാരി ഇരിക്കുമ്പോൾ അനുപമ തന്റെ വീടിന്റെ അവസ്ഥ നോക്കി. അച്ഛൻ ബാലൻ വീണ്ടും കുടിച്ച് ലക്കില്ലാതെ എവിടെയോ കിടക്കുന്നുണ്ടാകും. മുഷിഞ്ഞ തറയും പൊട്ടിയ ഓടുകളും ദാരിദ്ര്യത്തിന്റെ പ്രതിരൂപമായി മുന്നിൽ നിക്കുന്നു.
തന്റെ ഈ അവസ്ഥയും അരുണേട്ടന്റെ ജീവിതസാഹചര്യങ്ങളും തമ്മിൽ എന്തെങ്കിലും ചേർച്ചയുണ്ടോ?

അരുണേട്ടൻ അത്രയ്ക്ക് സിമ്പിൾ ആയതുകൊണ്ടല്ലേ തന്നെ സ്നേഹിക്കുന്നത്? പാടത്ത് പണിയെടുക്കുന്നവർക്കും സാധാരണക്കാർക്കും അദ്ദേഹം പ്രിയപ്പെട്ടവനാണ്. അദ്ദേഹം അവരെ സ്നേഹിക്കുന്നു, അവർ അദ്ദേഹത്തെയും. ആ വലിയ മനസ്സിൽ തനിക്കും ഒരിടം ലഭിച്ചുവെന്നത് അത്ഭുതമായി അവൾക്ക് തോന്നി.

ഒന്നുമില്ലാത്തവളാണ് താൻ. പക്ഷേ, തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു അരുണേട്ടനുണ്ട്. ആ സ്നേഹം മാത്രമാണ് അവളുടെ ജീവിതത്തിലെ ഏക പ്രകാശം. എന്നെങ്കിലും അവർക്ക് ഒന്നിക്കാൻ കഴിയുമോ? പണിക്കർ അങ്ങുന്ന് തന്റെ മകനെ ഒരു പാവപ്പെട്ട പെൺകുട്ടിക്ക് വിട്ടുകൊടുക്കുമോ? അച്ഛൻ ബാലൻ ഉണ്ടാക്കുന്ന നാണക്കേടുകൾക്കിടയിൽ ഈ പ്രണയം എങ്ങനെ അതിജീവിക്കും?

ചോദ്യങ്ങൾ ഒരുപാടാണ്. ഉത്തരങ്ങൾ ഒന്നുപോലുമില്ല. എങ്കിലും, ആ ഇരുട്ടത്തിരുന്ന് അവൾ ആശ്വസിച്ചു. എത്ര അകലെയാണെങ്കിലും അമ്പിളിമാമൻ ആമ്പലിനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. അതുപോലെ, എവിടെയായിരുന്നാലും അരുണേട്ടന്റെ മനസ്സിൽ താനുണ്ടെന്ന ഉറപ്പ് മാത്രം മതി അവൾക്ക് ജീവിക്കാൻ.

"അരുണേട്ടാ..." അവൾ പതുക്കെ വിളിച്ചു. കാറ്റ് ആ വിളിയെ അങ്ങകലെ 'പനയ്ക്കൽ തറവാടിന്റെ ജനൽവാതിലുകളിലേക്ക് എത്തിക്കുന്നുണ്ടാകുമോ? അനുപമ ഒരു ദീർഘ നിശ്വാസ മുതിർത്തുകൊണ്ട് ആകാശത്തിൽ ഉദിച്ചുയരുന്ന ചന്ദ്രക്കലയെ നോക്കി മൗനയായിരുന്നു...

തുടരും...
ജെപി പാലക്കാട്.

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #പ്രണയം

16/02/2026

#കത്തിരുന്നിട്ടും_11

കാമ ഭ്രാന്ത്‌ അതേ, അങ്ങനെ തന്നെ വേണം പറയാൻ, പണത്തോടും പ്രതാപത്തോടും ഒപ്പം പണിക്കർ കൊണ്ടുനടന്ന മറ്റൊരു ഭ്രാന്തുണ്ടായിരുന്നു അടങ്ങാത്ത കാമത്തിന്റെ ഭ്രാന്ത്. നാട്ടുകാർക്ക് കുലീനനായ ജന്മി രാജശേഖരപ്പണിക്കർ, സ്ത്രീ കൾക്ക് ഒരു പേടി സ്വപ്നം കൂടി ആയിരുന്നു.
ആഢ്യത്വത്തിന്റെ ആ മൂടുപടത്തിനടിയിൽ, വിശപ്പടങ്ങാത്ത ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സ്വന്തം വീട്ടിലെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാത്ത തന്റെ ലൈംഗിക വൈകൃതങ്ങൾ തീർക്കാൻ അയാൾ നാടുനീളെ അലഞ്ഞു. ചിലയിടങ്ങളിൽ ജന്മിത്വത്തിന്റെ അധികാരം കാട്ടി അയാൾ വിജയിച്ചു, മറ്റു ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ തിരിച്ചടികൾ ഏൽക്കേണ്ടി വന്നെങ്കിലും അതൊന്നും അയാളിലെ വേട്ടക്കാരനെ തളർത്തിയില്ല.

പെണ്ണ്, പണിക്കർക്ക് വെറുമൊരു ഉപഭോഗവസ്തു മാത്രമായിരുന്നു. പുരുഷന്റെ സുഖത്തിനും വംശവർദ്ധനവിനുമുള്ള ഒരു ഉപാധി. വഴിയേ പോകുന്ന പെണ്ണിന്റെ ചലനങ്ങളിൽ പോലും വസ്ത്രത്തിനകത്തുള്ള അവളുടെ ശരീരഭാഗങ്ങളെ മനസ്സുകൊണ്ട് സ്കാൻ ചെയ്യുന്നത് അയാളുടെ ഒരു ഹോബിയായിരുന്നു. ഓരോ പെണ്ണും അയാളുടെ കണ്ണിൽ ഓരോ ലഹരിവസ്തുക്കളായിരുന്നു. എന്നാൽ ഈ പ്രായത്തിലും അയാളുടെ രക്തത്തെ തിളപ്പിക്കുന്നത് മറ്റാരുമല്ല, സ്വന്തം മകൻ അരുണിനേക്കാൾ രണ്ട് വയസ്സിന് ഇളയതായ അനുപമയായിരുന്നു.

അനുപമയുടെ ജനനത്തോടെ തന്നെ അവൾക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നല്ലോ. പിന്നീട് അവളെ വളർത്തിയത് മുത്തശ്ശി ലക്ഷ്മി അമ്മയായിരുന്നു. ലക്ഷ്മി അമ്മ പനയ്ക്കൽ തറവാട്ടിൽ പണിക്കു വരുമ്പോഴൊക്കെ അനുപമയും കൂടെയുണ്ടാകും. അരുണും അനുപമയും ഒരേ മണ്ണിൽ കളിച്ചു വളർന്നവരാണ്. ആ നിഷ്കളങ്കമായ ബാല്യകാല സൗഹൃദം വളർന്ന് പ്രണയമായി മാറിയപ്പോഴും, ലക്ഷ്മി അമ്മ നൽകിയ ശിക്ഷണവും മൂല്യങ്ങളും അനുപമയെ ഒരു സുരക്ഷിത വലയത്തിൽ നിർത്തിയിരുന്നു. അവർക്കിടയിൽ അരുതാത്തതൊന്നും സംഭവിച്ചില്ല. പക്ഷേ, പണിക്കരുടെ കണ്ണുകൾ ആ പെൺകുട്ടിയെ നോക്കിയത് വാത്സല്യത്തോടെയായിരുന്നില്ല.

അനുപമയുടെ ശരീരത്തിൽ സ്ത്രീത്വത്തിന്റെ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയ കാലം മുതൽ പണിക്കരുടെ ഉള്ളിൽ ഒരുതരം വെറി പടർന്നു തുടങ്ങിയിരുന്നു. ശാരദയുടെ അസാന്നിധ്യത്തിൽ പലപ്പോഴും അയാൾ അവളെ ചേർത്തുപിടിക്കാനും അനാവശ്യമായി തലോടാനും ശ്രമിച്ചു. നിഷ്കളങ്കയായ അനുപമയ്ക്ക് ആദ്യം അതൊന്നും മനസ്സിലായില്ലെങ്കിലും, അയാളുടെ സ്പർശനങ്ങളിലെ അസ്വാഭാവികത അവൾ മുത്തശ്ശിയോട് പങ്കുവെക്കുമായിരുന്നു. എന്നാൽ ലക്ഷ്മി അമ്മ അതിനെയൊക്കെ പണിക്കർക്ക് പെൺമക്കളില്ലാത്തതിന്റെ സങ്കടമായും വാത്സല്യമായും തെറ്റിദ്ധരിച്ചു. ആ പാവം വൃദ്ധ അറിഞ്ഞില്ല, താൻ യജമാനൻ എന്ന് കരുതുന്നയാൾ, തന്റെ സ്വന്തം കൊച്ചുമകളെ ഒരു ഇരയായിട്ടാണ് കാണുന്നതെന്ന്.

ഓരോ പ്രഭാതത്തിലും അനുപമ തറവാട്ടു മുറ്റം അടിച്ചുവാരുമ്പോൾ പണിക്കർ ഉമ്മറത്തെ ക്യാൻവാസ് കസേരയിൽ സ്ഥാനം പിടിക്കും. മുറ്റത്തെ ഇലകൾ അടിച്ച് കൂട്ടുന്ന അനുപമയെ അയാൾ മനസ്സുകൊണ്ട് കിടപ്പറയിൽ ആഘോഷിക്കുക യായിരിക്കും.

നീളൻ പാവാടയുടുത്ത് അവൾ കുനിഞ്ഞു നിന്ന് മുറ്റമടിക്കുമ്പോൾ, കിഴക്കുനിന്നും ഉയരുന്ന സൂര്യകിരണങ്ങൾ അവളുടെ കാലുകൾക്കിടയിലൂടെ അരിച്ചെത്തുന്നത് നോക്കി അയാൾ രസിക്കും. അവളുടെ തുടകളുടെ ആകാരവടിവും മാറിലെ വിടവും അയാൾ തന്റെ കണ്ണുകൾ കൊണ്ട് അളന്നെടുക്കും. ആ ശരീരം ഒരിക്കലെങ്കിലും തന്റെ കരുത്താർന്ന കൈകൾക്കുള്ളിൽ അമരണമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.

"ഈ ശരീരം ഇങ്ങനെ പുഷ്ടിപ്പെട്ടത് ഈ പനയ്ക്കൽ തറവാട്ടിലെ ആഹാരം കഴിച്ചിട്ടല്ലേ... അപ്പോൾ ഇതിൽ എനിക്കും ഒരവകാശമില്ലേ?" എന്നായിരുന്നു അയാളുടെ ചിന്ത.

പക്ഷേ, അയാളുടെ ഓരോ നീക്കത്തിനും തടസ്സമായി വിധി എന്തെങ്കിലും കരുതിവെക്കും. ഒന്നുകിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കാര്യസ്ഥൻമാർ, അല്ലെങ്കിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന മകൻ, അല്ലെങ്കിൽ അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീകൾ , എല്ലാറ്റിലുമുപരി, തറവാടിന്റെ മുക്കിലും മൂലയിലും ഒരു നിഴലുപോലെ പ്രത്യക്ഷപ്പെടുന്ന ശാരദയുടെ കണ്ണുകൾ. അത് മറ്റെന്തിനേക്കാളും അയാളെ ഭയപ്പെടുത്തിയിരുന്നു. ശാരദയ്ക്ക് അയാളുടെ സ്വഭാവം നന്നായറിയാം.

രാത്രികളിൽ അനുപമയെ ഓർത്ത് കാമം ഇരച്ചു കയറുമ്പോൾ അയാൾ ശാരദയുടെ അരികിലെത്തും. എന്നാൽ പണ്ടേ ലൈംഗിക തയിൽ അധികം താൽപ്പര്യമില്ലാത്ത അവർക്ക് മകൻ ജനിച്ചതോടുകൂടി, അതൊരു ആവശ്യമില്ലാത്ത ഏർപ്പാടാണ് എന്നാണ് തോന്നിയിട്ടുള്ളത്, ഇക്കാണുന്ന സ്വത്തുക്കൾ മുഴുവനും അവരുടെ പേരിൽ ആയതിനാൽ പണിക്കർ ഇന്നും അവരോടൊപ്പം കഴിയുന്നു എന്ന് മാത്രം.
ആ സ്ത്രീക്ക് പണിക്കരുടെ ഈ വേണ്ടാതീനങ്ങളോട് പുച്ഛമായിരുന്നു.
"ഈ വയസ്സുകാലത്ത് ഇങ്ങേർക്ക് എന്തിന്റെ കേടാണ്?" എന്ന് അവർ ചോദിക്കുമ്പോൾ, ഒരു പതിനെട്ടുകാരിയുടെ ഓർമ്മയിൽ തന്റെ രക്തം തിളയ്ക്കുന്നത് അവരോട് പറയാൻ അയാൾക്ക് കഴിയില്ലല്ലോ.

അവിടെ നിന്നും നിരാശനായി മടങ്ങുന്ന പണിക്കർ തന്റെ ഉള്ളിലെ വികാരം ശമിപ്പിക്കാൻ പണിക്കാരുടെ കോളനികളിലേക്ക് ഇറങ്ങും. മദ്യപിച്ച് ലക്ക് കെട്ടു കിടക്കുന്ന ഏതെങ്കിലും ഒരു പാവം പണിക്കാരന്റെ ഭാര്യയെ അയാൾ അധികാരമുപയോഗിച്ച് കീഴ്പ്പെടുത്തും. ഇരുട്ടിൽ ആ സ്ത്രീയുടെ ശരീരത്തിൽ നുഴഞ്ഞു കയറുമ്പോൾ പണിക്കരുടെ മനസ്സിൽ അത് അനുപമയായി മാറിക്കഴിയുമായിരുന്നു. ഓരോ നിശ്വാസത്തിലും ഓരോ സ്പർശനത്തിലും അയാൾ ആ ശരീരത്തിൽ അനുപമയെ സങ്കൽപ്പിച്ചു. ഒരു കൊടുങ്കാറ്റായി അവളുടെ മേൽ ആഞ്ഞടിക്കാനും അവളുടെ തളിർമേനി തന്റേതാക്കി മാറ്റാനും അയാൾ ആ നിമിഷങ്ങളിൽ വെമ്പുമായിരുന്നു.

അനുപമ ഇതൊന്നുമറിയാതെ തന്റെ പ്രണയത്തിലും മുത്തശ്ശിയുടെ സ്നേഹത്തിലും മുഴുകി കഴിയുന്നു. പക്ഷേ, പനയ്ക്കൽ തറവാട്ടിലെ ആ ജന്മി ഒരു വേട്ടക്കാരനെപ്പോലെ അവൾക്കായി വലവിരിച്ചു കാത്തിരിക്കുകയാണ്. കാമവും വാത്സല്യവും തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിക്കുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

തുടരും...
ജെപി പാലക്കാട്‌.

ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി






#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #പ്രണയം

31/01/2026

#കാത്തിരുന്നിട്ടും_05
തിരുമേനിയുടെ മുന്നിൽ ഇരിക്കുമ്പോൾ അനുപമയുടെ ഉള്ളിൽ പ്രാർത്ഥനയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കർപ്പൂരഗന്ധം തങ്ങിനിൽക്കുന്ന ആ മുറിയിലെ ശാന്തതയിലും അവളുടെ നെഞ്ചിടിപ്പ് ഉയർന്നു തന്നെയിരുന്നു. സാധാരണ ജ്യോത്സ്യന്മാരെപ്പോലെയല്ല, തന്റെ ഉള്ളിലെരിയുന്ന കനലുകളെ തൊട്ടറിയാൻ കഴിവുള്ള ഒരാളാണ് മുന്നിലിരിക്കുന്നതെന്ന വിശ്വാസം അവളിലുണ്ടായിരുന്നു. അദ്ദേഹം കണ്ണുകൾ അടച്ച് ധ്യാനത്തിൽ ലയിച്ചുകൊണ്ട് പറയുന്ന ഓരോ വാക്കും, തന്റെ വിധിയെ നിർണ്ണയിക്കുന്നത് പോലെ അവൾ ശ്രദ്ധയോടെ കേട്ടിരുന്നു.

"വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കുട്ടി കടന്നുപോകുന്നത് എന്ന് നമുക്ക് മനസ്സിലാകുന്നു..." തിരുമേനിയുടെ ഗൗരവമുള്ള ശബ്ദം ആ മുറിയിൽ മുഴങ്ങി.

"അതേ തിരുമേനീ..." തൊണ്ടയിൽ തടഞ്ഞ സങ്കടം വിഴുങ്ങി, ഇടറിയ ശബ്ദത്തിൽ അവൾ സമ്മതിച്ചു.

അയാൾ വീണ്ടും കണ്ണുകൾ അടച്ച് ധ്യാനനിരതനായി. അൽപ്പനേരത്തെ മൗനത്തിന് ശേഷം, അവളുടെ ഭൂതകാലത്തിലേക്ക് അയാൾ നോക്കിപ്പറഞ്ഞു: "കുട്ടിയുടെ ജനനം മുതൽ ഗ്രഹപ്പിഴയാണ്. വീടിന് വിളക്കായിരുന്ന ആൾ കുട്ടിയുടെ ജനനത്തോടെ മരണപ്പെട്ടു, അതോടെ ആ വീട്ടിൽ അന്ധകാരം നിറഞ്ഞു... ഇല്ലേ?"

ആ വാക്കുകൾ നെഞ്ചിലൊരു മുള്ള് പോലെയാണ് തറച്ചത്. 'ഗ്രഹപ്പിഴ' എന്ന വാക്ക് കേൾക്കുമ്പോൾ അനുപമയ്ക്ക് സങ്കടം സഹിക്കാനായില്ല. താൻ കാരണമാണ് അമ്മ പോയതെന്ന കുറ്റപ്പെടുത്തൽ കേട്ടു വളർന്നവളാണ് അവൾ. കരച്ചിൽ തൊണ്ട വരെ എത്തിനിന്നു. അവൾ പണിപ്പെട്ട് വിതുമ്പൽ അടക്കി.

താൻ കണ്ടിട്ടില്ലാത്ത, ഓർമ്മവെക്കും മുൻപേ മറഞ്ഞുപോയ പാവം അമ്മ.
ആ അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ ഇന്നീ അനുഭവിക്കുന്ന അവഗണനകൾക്കും, അനാഥത്വത്തിനും തന്റെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ലായിരുന്നു.

താങ്ങും തണലുമാകേണ്ട അച്ഛൻ, കഴിഞ്ഞ ഇരുപത് വർഷങ്ങളായിട്ടും അമ്മയുടെ വിയോഗത്തിൽ നിന്ന് മോചിതനായിട്ടില്ല. സങ്കടം മറക്കാൻ മദ്യത്തിൽ അഭയം തേടിയ അദ്ദേഹം, ലക്കുകെട്ട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്നു. സ്വന്തം കുഞ്ഞിനെ കാണുമ്പോഴൊക്കെ, 'എന്റെ ഭാര്യയെ കൊന്നവളാണ് നീ' എന്ന വെറുപ്പ് മാത്രമാണ് ആ കണ്ണുകളിൽ. അച്ഛന്റെ സ്നേഹം കിട്ടേണ്ട പ്രായത്തിൽ, വെറുപ്പ് മാത്രം സമ്പാദിച്ച താൻ ജീവിക്കാൻ അർഹയല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച രാത്രികൾക്ക് കണക്കില്ല.

പക്ഷേ, അപ്പോഴൊക്കെ മനസ്സിൽ തെളിയുന്നത് മുത്തശ്ശിയുടെ മുഖമാണ്. മകൾ മരിച്ച സങ്കടം ഉള്ളിലൊതുക്കി, മരുമകന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട് സഹിച്ചും, നാട്ടിൻപുറത്തെ പണികൾ ചെയ്തും തന്നെ പഠിപ്പിച്ച്, വളർത്തി വലുതാക്കിയ മുത്തശ്ശി. ഈ വയസ്സുകാലത്ത് അവരുടെ തഴമ്പിച്ച കൈകൾക്ക് താങ്ങാവേണ്ടത് തന്റെ കടമയാണ്. എല്ലാ ദുഃഖങ്ങളും സഹിച്ച് മുന്നോട്ട് പോകാനും, എന്തെങ്കിലും ഒരു ജീവിതമാർഗ്ഗം കണ്ടെത്തി മുത്തശ്ശിക്ക് വിശ്രമം നിറഞ്ഞൊരു ജീവിതം കൊടുക്കാനും അവൾ അതിയായി ആഗ്രഹിച്ചു.

അവളുടെ മുഖത്തെ നിസ്സഹായത കണ്ടിട്ടാകണം, തിരുമേനി ആശ്വാസവാക്കുകളുമായി എത്തി. "കുട്ടി വിഷമിക്കണ്ട, എല്ലാം കാലഭൈരവൻ നേരെയാക്കും. ഞാൻ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ മതി."

ഒരു മുങ്ങിത്താഴുന്നവന് കിട്ടിയ വൈക്കോൽത്തുരുമ്പ് പോലെ അവൾ ആ വാക്കുകളെ നെഞ്ചിലേറ്റി. "എന്നാലാവുന്ന എന്തും ചെയ്യാം തിരുമേനീ... അച്ഛൻ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല, ഈ കരളു കത്തുന്ന കുടി... അതൊന്ന് അവസാനിപ്പിച്ചു തന്നാ മതി..."

അവളുടെ ശബ്ദത്തിൽ വർഷങ്ങളായി അനുഭവിച്ച യാതനകളുടെ ഭാരമുണ്ടായിരുന്നു. അതുകേട്ട് തിരുമേനി വാത്സല്യത്തോടെ ചിരിച്ചു. "കുടീം നിർത്തും, തന്നെ സ്നേഹിക്കേം ചെയ്യും... പോരേ?"

"മതി... മതി തിരുമേനീ..." ആ വാക്കുകൾ കേട്ടപ്പോൾ നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സകല സൗഭാഗ്യങ്ങളും തിരികെ ലഭിക്കാൻ പോകുന്നത് പോലെ, വലിയൊരു പ്രത്യാശ അവളുടെ കണ്ണുകളിൽ തിളങ്ങി.

തുടരും...
ജെപി പാലക്കാട്‌.

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി



31/01/2026

#കാത്തിരുന്നിട്ടും_06

അച്ഛന് തന്നോടുള്ള കഠിനമായ ദേഷ്യം മാറുമെന്ന തിരുമേനിയുടെ വാക്കുകൾ ഒരമൃതധാര പോലെയാണ് അനുപമയുടെ കാതുകളിൽ പതിച്ചത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഉണങ്ങാത്ത മുറിവുകൾക്ക് ഒടുവിൽ ഒരു മരുന്ന് ലഭിച്ച ആശ്വാസമായിരുന്നു അവൾക്ക്. ആ വാക്കുകൾ അവളുടെ ഉള്ളിൽ പടർത്തിയ സന്തോഷം വിവരണാതീതമായിരുന്നു. താൻ ഇത്രയും കാലം കൊതിച്ച മാറ്റം, തന്റെ വീടിനുള്ളിൽ ഒരു പുലരിയായി ഉദിക്കാൻ പോകുന്നു എന്ന ചിന്തയിൽ അവൾ ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു.

താൻ മുത്തശ്ശിയോടൊപ്പം പുറത്തുപോകുമ്പോഴും നാട്ടിലെ ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോഴും ഒക്കെ അനുപമ ഒരുപാട് കണ്ടിട്ടുണ്ട്, മകളെ സ്നേഹത്തോടെ താലോലിക്കുന്ന അച്ഛന്മാരെ. ആൾക്കൂട്ടത്തിനിടയിൽ മകളെ തോളിലേറ്റി നടന്ന് അവൾക്ക് കാഴ്ചകൾ കാണിച്ചു കൊടുക്കുന്നവർ, അവളുടെ ഓരോ കുഞ്ഞു കുറുമ്പുകൾക്കും കൂട്ടുനിൽക്കുന്നവർ, ഉത്സവക്കടകളിൽ നിന്നും അവൾ ചോദിക്കുന്ന കളിപ്പാട്ടങ്ങൾ സ്നേഹപൂർവ്വം വാങ്ങി നൽകുന്നവർ... ഇതൊക്കെ കാണുമ്പോൾ അവളുടെ ഉള്ളിൽ ഒരച്ഛന്റെ സ്നേഹം അനുഭവിച്ചറിയാനുള്ള അതിയായ ആഗ്രഹം ഉടലെടുക്കാറുണ്ടായിരുന്നു.

തന്റെ കുഞ്ഞുമകളോടൊപ്പം അവളുടെ കൊഞ്ചിക്കുഴയലിനൊപ്പം കൊഞ്ചുന്ന, അവളുടെ കുഞ്ഞു നിർബന്ധങ്ങൾക്ക് സ്നേഹത്തോടെ വഴങ്ങുന്ന, മണ്ണിൽ അവളോടൊപ്പം പന്തെറിഞ്ഞു കളിക്കുന്ന അച്ഛന്മാരെ കണ്ട് പലപ്പോഴും അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

പല രാത്രികളിലും അവൾ സ്വപ്നം കണ്ടിട്ടുള്ളതും അത്തരമൊരു അച്ഛനെയാണ്. പക്ഷേ, യഥാർത്ഥ ജീവിതത്തിൽ തന്റെ അച്ഛൻ ഇന്ന് വരെ തന്റെ മുഖത്ത് ഒന്ന് നേരിട്ട് നോക്കിയിട്ടില്ല. 'മോളേ' എന്നൊന്ന് വിളിക്കുകയോ, ഒരു തമാശ പറയുകയോ ചെയ്തിട്ടില്ല. ആ വീടിന്റെ ഉള്ളിൽ അച്ഛന്റെ ശബ്ദം മുഴങ്ങാറുണ്ടെങ്കിലും, അതിലൊരിക്കലും അവൾക്കായുള്ള സ്നേഹത്തിന്റെ തരിമ്പുപോലും ഉണ്ടായിരുന്നില്ല. അത് മദ്യപിച്ചു ലക്കുകെട്ട്, വീടെത്തുമ്പോൾ മുത്തശ്ശിയുമായുണ്ടാകുന്ന വഴക്കുകൾ മാത്രമായിരുന്നു, അതിലധികവും, തന്നെ മോശക്കാരിയും കുറ്റക്കാരിയും ആക്കിക്കൊണ്ടുള്ള പുലഭ്യം പറച്ചിലും.

അമ്മ മരിച്ചത് താൻ ജനിച്ചത് മൂലമാണെന്ന ശക്തമായ ചിന്ത അച്ഛന്റെ ഉള്ളിൽ ഒരു പാറ പോലെ ഉറച്ചുപോയിരുന്നു. തന്റെ പ്രാണനായിരുന്ന ഭാര്യയെ തന്നിൽ നിന്ന് തട്ടിപ്പറിച്ച ശത്രുവായിട്ടാണ് ബാലൻ സ്വന്തം മകളെ കണ്ടിരുന്നത്. ആ ശത്രുത കാലം കടന്നുപോകുന്തോറും വർദ്ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഓരോ തവണ അനുപമയെ കാണുമ്പോഴും അയാൾക്ക് തന്റെ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചുള്ള ഓർമ്മകൾ നീറ്റലായി വന്നു നിറയും.

എന്നാൽ, ഒരു മുഴുക്കുടിയൻ ആണെങ്കിലും നാട്ടുകാർക്കെല്ലാം അയാൾ ഇപ്പോഴും പ്രിയപ്പെട്ടവനാണ്. വഴിയിൽ തളർന്നു വീണാലും ആർക്കും ഒരു ദ്രോഹമോ ബുദ്ധിമുട്ടോ അയാൾ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട് നടക്കാറുണ്ടെങ്കിലും അകാലത്തിൽ മരണപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ട ഭാര്യയെ ഓർത്ത് ഇന്നും നീറി ജീവിക്കുന്ന ബാലനെ ആര് കുറ്റപ്പെടുത്താനാണ്? നാട്ടുകാരുടെ കണ്ണിൽ അയാൾ വിരഹിയായ ഒരു കാമുകനായിരുന്നു, എന്നാൽ അനുപമയുടെ മനസ്സിൽ അയാൾ ഒരിക്കലും തനിക്ക് ചെന്നെത്താൻ കഴിയാത്തത്ര ഒരു ദൂരത്തായിരുന്നു.

അനുപമയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ നിലത്തേക്ക് ഇറ്റ് വീണു. അവളുടെ വിങ്ങൽ തിരിച്ചറിഞ്ഞ തിരുമേനി ഒന്നുകൂടി അവളെ സാന്ത്വനിപ്പിച്ചു.

"കുട്ടി വിഷമിക്കണ്ട, നമുക്ക് ഇതിന് ശരിയായ പരിഹാരം ഉണ്ടാക്കാം. നമ്മുടെ അടുത്തെത്തിയില്ലേ, ഇനി നിന്റെ ജീവിതത്തിൽ നല്ലത് മാത്രമേ വരൂ. ആകുലതകൾ ഒക്കെ ദേവിക്ക് സമർപ്പിക്കൂ..."

ആ ഉറപ്പ് അനുപമയ്ക്ക് - ഒരു വ്യക്തിക്ക് ജീവൻ നഷ്ടപ്പെട്ടുപോയേക്കാവുന്ന സാഹചര്യത്തിൽ ലഭിക്കുന്ന ജീവശ്വാസത്തിനു തുല്യമായിരുന്നു. അവളുടെ സ്ഥായിയായ വിഷാദ ഭാവം നിഴലിച്ചുനിന്നിരുന്ന വിളറിയ മുഖത്ത് ഒരു നേരിയ മന്ദസ്മിതം പ്രത്യക്ഷപ്പെട്ടു. അത് പ്രതീക്ഷയുടെ ഒരു പുതിയ കിരണമായിരുന്നു.

തിരുമേനി പതിയെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ മൂഖ്യ ആരാധനാ മൂർത്തി ആയ കാളിയുടെ മുന്നിൽ, ചെറിയ പാത്രത്തിൽ നിറച്ചു വച്ചിരുന്ന ഭസ്മത്തിൽ നിന്നും കുറച്ചെടുത്ത് പിത്തള താലത്തിൽ നിന്നും പൂവും എടുത്ത് ഒരു പേപ്പർ കഷണത്തിൽ ആക്കി മുന്നിൽ വച്ചു. ചുറ്റുമുള്ള നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ മന്ത്രോച്ചാരണങ്ങൾ നടത്തി. ആ ശബ്ദം ആ നാല് ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു. പൂവും ഭസ്മവും വച്ച, അതിന് മുകളിൽ ദീർഘനേരം കൈവച്ച് അയാൾ പ്രാർത്ഥനാ നിരതനായിരുന്നു. കണ്ണുകൾ മുറുക്കി അടച്ച്, ചുണ്ടുകൾ അതിവേഗം മന്ത്രങ്ങൾ ഉരുവിട്ടു. അനുപമ ഭക്തിയോടെയും ആകാംക്ഷയോടെയും ആ ദൃശ്യം നോക്കിനിന്നു. ഒടുവിൽ, കർപ്പൂരത്തട്ടിൽ ഉണ്ടായിരുന്ന കർപ്പൂരം കത്തിച്ച് ദേവീ ദേവന്മാരെ ഉഴിഞ്ഞ് പേപ്പറിൽ എടുത്ത ഭസ്മത്തിലേക്ക് അതിൽ നിന്നും ഒരു നുള്ള് ഭസ്മം ഇട്ട്, എരിഞ്ഞുകൊണ്ടിരുന്ന കർപ്പൂരം അയാൾ സ്വന്തം വായിലേക്കിട്ട് വിഴുങ്ങി. അതിന് ശേഷം ആ കടലാസ് ഭദ്രമായി മടക്കി ഒരു ഓട്ടുതാലത്തിൽ വച്ച് അയാൾ അനുപമയോടായി പറഞ്ഞു

"ദക്ഷിണ വച്ച് അതെടുത്തുകൊള്ളുക..."

എരിഞ്ഞുകൊണ്ടിരുന്ന കർപ്പൂരം തീനാളത്തോടൊപ്പം നാവിലേക്ക് വച്ച് വിഴുങ്ങിയ തിരുമേനിയുടെ സാഹസികത അക്ഷരാർത്ഥത്തിൽ അനുപമയെ ഞെട്ടിച്ചുകളഞ്ഞു. തന്റെ മുന്നിൽ ഇരിക്കുന്ന ആ ദിവ്യന്റെ ശക്തിയിൽ, അവൾ അത്ഭുതപ്പെട്ട്, സ്ഥബ്ദ്ധയായിപ്പോയിരുന്നു, തിരുമേനിയുടെ ശബ്ദം കേട്ട് അവൾക്ക് സ്ഥലകാല ബോധം വന്നു.

അനുപമ തന്റെ ബാഗ് തുറന്ന് കരുതിവെച്ചിരുന്ന ഒരു അൻപതു രൂപാ നോട്ട് എടുത്ത് വിറയലോടെ താലത്തിലേക്ക് വച്ചു. ആ നോട്ട് താലത്തിൽ വീണപ്പോൾ അയാളുടെ കണ്ണ് ഒന്ന് മങ്ങുന്നതായി അവൾക്ക് തോന്നി. അയാൾ ആ നോട്ടിലേക്ക് അല്പം നീരസത്തോടെ സൂക്ഷിച്ചു നോക്കി.

"ഇപ്പൊ ഇതേ യുള്ളൂ തിരുമേനീ എന്റെ കയ്യിൽ..." അനുപമ ഒരു വലിയ ക്ഷമാപണത്തോടെ താഴ്മയായി പറഞ്ഞു. തന്റെ ദാരിദ്ര്യം ആ വാക്കുകളിൽ നിഴലിച്ചു നിന്നു.

"ഉം ശരി..." അയാൾ നീരസം നിറഞ്ഞ ശബ്ദത്തിൽ മറുപടി നൽകി. അയാളുടെ മുഖത്തെ ഗൗരവം അവൾക്ക് അല്പം ഭയമുണ്ടാക്കി. "കാര്യങ്ങൾ ഭംഗിയായാൽ, നമുക്ക് തക്കതായ പ്രതിഫലം തരേണം. മനസ്സിലായല്ലോ?" അയാൾ അല്പം കടുപ്പത്തിൽ തന്നെ കൂട്ടി ചേർത്തു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാകാൻ പോകുന്നതിന്റെ കൃതാർത്ഥതയോടെ അവൾ അയാളെ താണുവണങ്ങി. ആ ചെറിയ പൊതി ജീവനേക്കാൾ വിലപ്പെട്ട ഒന്നായി നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ ആ മുറിയിൽ നിന്നും വാതിൽ തുറന്ന് പുറത്തേക്കിറങ്ങി...
അപ്പോൾ തന്റെ അച്ഛൻ തന്നോട് സ്നേഹപൂർവ്വം സംസാരിക്കുന്ന ഒരു നിമിഷം വെറുതേയെങ്കിലും അവൾ സ്വപ്നം കണ്ടു.

തുടരും... ജെപി പാലക്കാട്‌


© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി





26/01/2026



ദക്ഷിണേശ്വർ കാളി ക്ഷേത്രം: ആത്മീയതയുടെ പുണ്യസങ്കേതം
ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ, കൊൽക്കത്തയ്ക്ക് സമീപം ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ദക്ഷിണേശ്വർ കാളി ക്ഷേത്രം. 'ഭവതാരിണി' എന്ന രൂപത്തിൽ ജഗദീശ്വരിയായ കാളീദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം, വിശ്വപ്രസിദ്ധ ആത്മീയ ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സാന്നിധ്യം കൊണ്ട് പവിത്രമായ ഇടമാണ്.

1. ചരിത്രപരമായ പശ്ചാത്തലം
ധനികയും ഈശ്വരവിശ്വാസിയുമായ റാണി രശ്മോണി എന്ന മഹതിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1847-ൽ കാശിയിലേക്കുള്ള (വാരണാസി) തീർത്ഥാടനത്തിന് തയ്യാറെടുക്കുമ്പോൾ റാണിക്ക് ഉണ്ടായ ഒരു സ്വപ്നദർശനമാണ് ക്ഷേത്രനിർമ്മാണത്തിന് കാരണമായത്. കാശിയിലേക്ക് പോകുന്നതിന് പകരം ഗംഗാതീരത്ത് തനിക്കായി ഒരു ക്ഷേത്രം പണിയാനും അവിടെ നിത്യപൂജ ചെയ്യാനും ദേവി സ്വപ്നത്തിൽ ആവശ്യപ്പെട്ടു എന്നാണ് ഐതിഹ്യം. തുടർന്ന് എട്ട് വർഷത്തോളം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ, 1855 മെയ് 31-ന് (സ്നാനയാത്രാ ദിനത്തിൽ) ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തി.

2. ക്ഷേത്രവാസ്തുവിദ്യയും ഘടനയും
ബംഗാളി വാസ്തുവിദ്യാ ശൈലിയായ 'നവരത്ന' (ഒമ്പത് ഗോപുരങ്ങൾ) രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തെക്കോട്ട് ദർശനമായി നിൽക്കുന്ന പ്രധാന ക്ഷേത്രത്തിന് ഏകദേശം 100 അടിയോളം (30 മീറ്ററിലധികം) ഉയരമുണ്ട്. മൂന്നു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ഒമ്പത് ഗോപുരങ്ങൾ ക്ഷേത്രത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കുന്നു. ക്ഷേത്രത്തിന് മുന്നിലായി വിശാലമായ നാടക മണ്ഡപവും ഉണ്ട്.

3. ഗർഭഗൃഹവും പ്രതിഷ്ഠയും
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 'ഭവതാരിണി' (സംസാരസാഗരത്തിൽ നിന്ന് കരകയറ്റുന്നവൾ) എന്നറിയപ്പെടുന്ന കാളീദേവിയാണ്. ആയിരം ദളങ്ങളുള്ള വെള്ളി താമരയിൽ, ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപത്തിലാണ് ദേവിയുടെ വിഗ്രഹം. നാനാവിധ ആഭരണങ്ങളാൽ അലങ്കരിച്ച ദേവീവിഗ്രഹം ഭക്തരിൽ ഭക്തിയും ആദരവും ഉണർത്തുന്നു.

4. ഉപദേവതാ ക്ഷേത്രങ്ങൾ
പ്രധാന ക്ഷേത്രത്തിന് ചുറ്റുമായി മറ്റ് ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്:

ശിവക്ഷേത്രങ്ങൾ: പ്രധാന ക്ഷേത്രത്തിന് അഭിമുഖമായി, നദീതീരത്തോടു ചേർന്ന് 12 ശിവക്ഷേത്രങ്ങൾ വരിയായി നിർമ്മിച്ചിരിക്കുന്നു. ബംഗാളി ശൈലിയിലുള്ള 'ആട്ട് ചാല' (എട്ട് വശങ്ങളുള്ള മേൽക്കൂര) രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

രാധാ-കൃഷ്ണ ക്ഷേത്രം: ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി വിഷ്ണു ക്ഷേത്രം അഥവാ രാധാ-കാന്ത ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണന്റെയും രാധയുടെയും മനോഹരമായ വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്.

5. ശ്രീരാമകൃഷ്ണ പരമഹംസരും ആത്മീയ പ്രഭാവവും
ദക്ഷിണേശ്വർ ക്ഷേത്രത്തിന്റെ ചരിത്രം ശ്രീരാമകൃഷ്ണ പരമഹംസരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ ആദ്യത്തെ പ്രധാന പൂജാരി, രാമകൃഷ്ണന്റെ ജ്യേഷ്ഠനായ രാംകുമാർ ആയിരുന്നു. അദ്ദേഹത്തിന് ശേഷം രാമകൃഷ്ണൻ പൂജാരിയായി സ്ഥാനമേറ്റു. ഈ ക്ഷേത്രപരിസരത്തും പഞ്ചവടിയിലുമായിരുന്നു അദ്ദേഹം തന്റെ കഠിനമായ ആത്മീയ സാധനകൾ അനുഷ്ഠിച്ചത്. ജാതിമതഭേദമന്യേ സർവ്വമതസത്യവും ഒന്നാണെന്ന മഹത്തായ സന്ദേശം ലോകത്തിന് നൽകിയതും, സ്വാമി വിവേകാനന്ദൻ ഉൾപ്പെടെയുള്ള ശിഷ്യന്മാർക്ക് അദ്ദേഹം വഴികാട്ടിയായതും ഈ പുണ്യഭൂമിയിൽ വെച്ചാണ്.

6. ആഘോഷങ്ങളും സന്ദർശകരും
വർഷം മുഴുവനും ഭക്തജനതിരക്കുള്ള ക്ഷേത്രത്തിൽ പ്രധാനമായും കാളിപൂജ, സ്നാനയാത്ര, കൽപതരു ഉത്സവം (ജനുവരി 1) എന്നിവ വിപുലമായി ആഘോഷിക്കുന്നു. അമാവാസി ദിനങ്ങളിലെ പൂജകളും ഗംഗാ ആരതിയും ദർശിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ ഇവിടെ എത്താറുണ്ട്.

ശാന്തമായ അന്തരീക്ഷവും ഹൂഗ്ലി നദിയിൽ നിന്നുള്ള കുളിർക്കാറ്റും ഭക്തിനിർഭരമായ ചടങ്ങുകളും ദക്ഷിണേശ്വറിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നു.

ജയ് കാളി മാ 🙏🏻
ജെപി പാലക്കാട്

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി



26/01/2026

#കാത്തിരുന്നിട്ടും_04

നെൽപ്പാടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന കുളിർ കാറ്റ് ആ പൂജാമുറിയിലെ ചന്ദനത്തിരിയുടെ പുകയെ തഴുകി മാറ്റി. വെള്ള തിരികൾ തെളിയിച്ച മൂന്ന് നിലവിളക്കുകൾക്ക് ചുറ്റും കാറ്റ് വലംവെക്കുമ്പോൾ, ആ വിളക്കുനാളം ഭക്തിയുടെ താളത്തിൽ നൃത്തം ചെയ്യുന്നത് പോലെ തോന്നി. ഭിത്തിയിൽ നിരനിരയായി സ്ഥാപിച്ചിരിക്കുന്ന ദേവീദേവൻമാരുടെ പടങ്ങളിൽ മഞ്ഞപ്പട്ടും ജമന്തിപ്പൂക്കളും ചാർത്തിയിട്ടുണ്ട്. ആ മുറിയിലാകെ പുകയുന്ന സാമ്പ്രാണിയുടെ ഗന്ധം ഒരു ഭവ്യമായ വശീകരണം പോലെ നിറഞ്ഞു നിൽക്കുന്നു.

ഒരു വശത്തായി പുല്ലുപായയിൽ വിരിച്ച കട്ടിമുണ്ടിൽ, കണ്ണടച്ച് ധ്യാനത്തിലിരിക്കുന്ന 'തിരുമേനി' ഒരു മുണ്ടും അതിന് മേലേ ചുവന്ന പട്ടും ചുറ്റി ഒരു മാന്ത്രികന്റെ വേഷവിധാനത്തിലാണ്. കയ്യിൽ ഉടവാളില്ലെങ്കിലും അരയിലെ ചുവന്ന പട്ടുടയാടയും കഴുത്തിലെ മാലകളും അദ്ദേഹത്തിന് ഒരു പ്രത്യേക ഗാംഭീര്യം നൽകുന്നുണ്ട്. വാതിൽ തുറന്ന് അകത്തേക്ക് വന്ന ശങ്കരൻ എന്ന കാര്യസ്ഥനെ, അദ്ദേഹത്തിന്റെ അരയിൽ കെട്ടിയ ചെറിയ മണിയുടെ താളത്താലവണം അദ്ദേഹം കണ്ണുതുറക്കാതെ തന്നെ തിരിച്ചറിഞ്ഞു.

"എന്താ ശങ്കരാ... പുറത്ത് ആളുകളൊക്കെ കൂടുന്നുണ്ടോ?" ശാന്തമെങ്കിലും ഗൗരവമേറിയ സ്വരത്തിൽ തിരുമേനി ചോദിച്ചു.

"അത്രയ്ക്കൊന്നുമില്ല തിരുമേനീ... കുറച്ച് പേർ മാത്രേ ഉള്ളു.
എന്താണെന്നറിയില്ല, ഇന്ന് ആളുകൾ വളരെ കുറവാണ്." ശങ്കരൻ ഒന്ന് പരുങ്ങി പറഞ്ഞു.

തിരുമേനിയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. "അതെങ്ങനാ... നമ്മൾ ദിവസവും നാട്ടുകാരുടെ സങ്കടങ്ങളൊക്കെ തീർത്തു കൊടുക്കുകയല്ലേ... പിന്നെങ്ങനെ വരാൻ? . എല്ലാവരും സമാധാനമായി ജീവിക്കുന്നുണ്ടാവും ഹ ഹ ഹ."

ശങ്കരൻ ഒന്നുനിന്നു, എന്നിട്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു: "പക്ഷേ തിരുമേനീ, ഇങ്ങനെ നാട്ടിൽ വേവലാതിയുള്ള ആൾക്കാർ ഇല്ലാണ്ടായാൽ നമ്മുടെ കഞ്ഞികുടി മുട്ടൂല്ലേ?"

തിരുമേനി ഒന്ന് കണ്ണ് തുറന്ന് ശങ്കരനെ നോക്കി. "അതിന് താൻ കഞ്ഞിയല്ലല്ലോ കുടിക്കുന്നത്? നാലുനേരം മൃഷ്ടാന്ന ഭോജനം വെട്ടിവിഴുങ്ങുന്നുണ്ടല്ലോ. ഈ കാണുന്നതൊക്കെ അതിന്റെ ബാക്കിയല്ലേ?"
വെളിച്ചപ്പാട് ശങ്കരന്റെ ശരീരം അടിമുടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.

ശങ്കരൻ വിനീതനായി കൈകൂപ്പി. "ഓ... അതൊക്കെ അവിടുത്തെ കരുണയല്ലേ തിരുമേനീ. അടിയൻ വെറുമൊരു നിമിത്തം മാത്രം."

"ആ കരുണ ഇനിയും ഉണ്ടാകണമെന്നുണ്ടെങ്കിൽ അടുത്ത ആളെ വിളിക്ക്."

തിരുമേനി വീണ്ടും കണ്ണടച്ച് ഇരിപ്പുറപ്പിച്ചു.

"എന്തെങ്കിലും അടയാളങ്ങൾ കിട്ടിയോ? അതോ വെറുതെ വായ നോക്കി നിൽക്കുകയാണോ?" തിരുമേനി ചോദിച്ചു.

ശങ്കരൻ തന്റെ കയ്യിലുള്ള ചെറിയൊരു കുറിപ്പ് നീട്ടിക്കൊണ്ട് പറഞ്ഞു...

"ഇതൊരു പെങ്കൊച്ചാണ് തിരുമേനീ. കണ്ടാ പാവം തോന്നും, ദാരിദ്ര്യം കുറച്ചധികമുണ്ട്. അച്ഛൻ കടുത്ത മദ്യപാനിയാണത്രേ, ഉപദ്രവം സഹിക്കാൻ വയ്യാതെ വന്നതാണ്. അമ്മ ഈ കുട്ടി ജനിച്ചപ്പോഴേ മരിച്ചുപോയി. ആകെ തളർന്ന അവസ്ഥയിലാണ്."

തിരുമേനി ഒന്ന് മൂളി. ഒരു നിമിഷം ആ മുറിയിൽ നിശബ്ദത പടർന്നു. വിളക്കിലെ എണ്ണ വറ്റുന്ന ശബ്ദം പോലും അവിടെ കേൾക്കാമായിരുന്നു.

"ഉം... കേമൻ തന്നെ. ബാക്കി വിധികൾ ഞാൻ നോക്കിക്കോളാം. താൻ പോയി ആദ്യം ഉണ്ടായിരുന്നവരെ ഓരോന്നായി ഇങ്ങോട്ട് വിളിക്ക്."

" മൂന്നാമത് ആയിരിക്കണം ആ കുട്ടി വരിക... തിരുമേനി കാര്യസ്ഥൻ നൽകിയ കുറിപ്പ് നേരത്തേ ഉണ്ടായിരുന്ന കുറിപ്പുകളുടെ നിരയിൽ അല്പം അകലെയായി വച്ചു. അതിന്റെ മുന്നിൽ ഉണ്ടായിരുന്ന ഒരു കുറിപ്പ് എടുത്ത് തുറന്ന് നോക്കി, കീറിക്കളഞ്ഞു.

" ഉം ചെല്ല് " അയാൾ കാര്യസ്ഥനോട് ആജ്ഞാ സ്വരത്തിൽ പറഞ്ഞു.

"ഉവ്വ് തിരുമേനി... " അയാൾ തിരുമേനിയെ വണങ്ങി.

ശങ്കരൻ സാവധാനം പിന്നോട്ട് നടന്ന് വാതിൽ തുറന്നു. പുറത്ത് ബഞ്ചിൽ, കണ്ണുനീർ തുടച്ചു കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ നോക്കി കുറച്ചു നേരം കൂടി കാത്തിരിക്കാൻ അയാൾ ആംഗ്യം കാണിച്ചു.

തനിക്കു മുൻപ് അവിടെ എത്തിച്ചേർന്ന ഒരു മധ്യ വയസ്കയും അവരുടെ മകളും പൂജാമുറിയിലേക്ക് കയറുന്നതും നോക്കി അനുപമ തന്റെ ഊഴത്തിനായി കാത്തിരുന്നു...

ഇരുളടഞ്ഞ ആ ഇടനാഴിയിൽ വിളക്കിന്റെ വെളിച്ചം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഓരോ ശ്വാസത്തിലും കുടിച്ച് ലക്ക് കെട്ട് രാത്രിയിൽ വീട്ടിലേക്ക് കടന്ന് വരുന്ന തന്റെ അച്ഛന്റെ മുഖം അവൾ ഓർത്തു. തന്റെ സങ്കടങ്ങൾ കേൾക്കാൻ ഒരാളെങ്കിലും അവിടെ ഉണ്ടെല്ലോ എന്ന വിശ്വാസം അവൾക്ക് കാത്തിരിക്കാൻ പ്രചോദനമായി.

തുടരും...
ജെപി പാലക്കാട്.

© Jp-Palakkad — TalentsofIndia. All rights reserved.


#കാത്തിരുന്നിട്ടും




#ജെപിപാലക്കാട്
#കേരളസ്റ്റോറി

Address

Door No16/604 Kunnathurmedu Near Post Office
Palakkad
678001

Alerts

Be the first to know and let us send you an email when Rejoice Travel Care for Tours, Travels, Visual Media and Event Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rejoice Travel Care for Tours, Travels, Visual Media and Event Management:

Share

Category