27/02/2026
#കാത്തിരുന്നിട്ടും_16
ലക്ഷ്മി അമ്മയുടെ മുറിയിൽ, മുത്തശ്ശി കഞ്ഞി കുടിക്കുന്നത് നോക്കി ഇരിക്കുകയായിരുന്നു അനുപമ. ആ മുറിയിൽ ഒരു പഴയ തകരപ്പെട്ടിയും വിരിച്ചിട്ട ഒരു പുൽപ്പായയും ഒരു ശിവന്റെ ഫോട്ടോയും മാറ്റി നിർത്തിയാൽ കുറച്ച് കുഴമ്പ് പാത്രങ്ങളും എണ്ണയുടെ കാലിക്കുപ്പികളും അല്ലാതെ മറ്റൊന്നുമില്ല. തറയിൽ പലയിടത്തും സിമന്റ് പാളികൾ അടർന്ന് ചെറിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. മുത്തശ്ശി മയക്കത്തിലെന്നോണം കണ്ണടച്ചിരുന്ന് 'നമഃ ശിവായ' മന്ത്രം ജപിക്കുകയാണ്. കഞ്ഞിയുമായി വന്ന അനുപമ അവരെ സ്നേഹത്തോടെ വിളിച്ചു:
"മുത്തശ്ശി... മുത്തശ്ശി..."
"ഓം നമഃ ശിവായ... ഓം നമഃ ശിവായ..." മന്ത്രം ഉരുവിടുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു:
"ന്റെ കുട്ടി കഴിച്ചോ?"
മുഖത്ത് പെട്ടെന്ന് കൃത്രിമമായ ഒരു സന്തോഷം വരുത്തിക്കൊണ്ട് അനുപമ പറഞ്ഞു:
"കഴിച്ചു മുത്തശ്ശി..."
താൻ പറഞ്ഞത് മുത്തശ്ശി വിശ്വസിക്കാൻ വേണ്ടി അവൾ ഒന്നുകൂടി കൂട്ടിച്ചേർത്തു, "ഉച്ചയ്ക്ക് കഴിക്കാഞ്ഞതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് കഞ്ഞി ആയപ്പോൾ തന്നെ ഞാൻ അങ്ങ് കഴിച്ചു."
മുത്തശ്ശി കഞ്ഞിപ്പാത്രം അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് നെടുവീർപ്പിട്ടു:
"ശംഭോ മഹാദേവാ... എന്നാണാവോ എന്റെ കുട്ടിയെ ഈ പട്ടിണിയിൽനിന്ന് നീ ഒന്ന് കരകയറ്റുക?"
മുത്തശ്ശി സാവധാനം കഞ്ഞി കുടിക്കുന്നുണ്ടെങ്കിലും അനുപമയുടെ വാക്കുകൾ അവർ പൂർണ്ണമായും വിശ്വസിച്ചില്ല എന്ന് തോന്നി. ഏതാനും സ്പൂൺ കുടിച്ചശേഷം പാത്രം അകലേക്ക് നീക്കിവെച്ചുകൊണ്ട് അവർ പറഞ്ഞു:
"എന്താണെന്നറിയില്ല, ഇപ്പോൾ അങ്ങോട്ട് വിശപ്പ് തോന്നുന്നില്ല. വായയ്ക്ക് ഒരു രുചിയുമില്ല... ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്. എന്റെ ശംഭോ മഹാദേവാ..."
പരസ്പരം കബളിപ്പിക്കാൻ നോക്കുന്ന മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും ഈ അവസ്ഥ വർഷങ്ങളായുള്ളതാണ്. അനുപമ ഉള്ളിൽ ചിരിച്ചുകൊണ്ട് ആത്മഗതം ചെയ്തു: "മുത്തശ്ശി തകർത്ത് അഭിനയിക്കുകയാണല്ലോ, കുറഞ്ഞ പക്ഷം ഒരു സംസ്ഥാന അവാർഡ് എങ്കിലും കൊടുക്കണം!"
എന്നിട്ടവൾ ഉറക്കെ പറഞ്ഞു:
"മുത്തശ്ശിയുടെ രോഗമൊക്കെ ഞാൻ കണ്ടുപിടിച്ചു. വർത്തമാനം പറയാതെ കഞ്ഞി ചൂടാറുന്നതിന് മുൻപ് അങ്ങോട്ട് കുടിച്ചേ."
ലക്ഷ്മിയമ്മ സംശയത്തോടെ അവളെ നോക്കി. അനുപമ തലയാട്ടിക്കൊണ്ട് വീണ്ടും പറഞ്ഞു: "അതേ മുത്തശ്ശി, ഞാൻ കഴിച്ചെന്ന് പറഞ്ഞതല്ലേ...?
മുത്തശ്ശിയും ഉച്ചയ്ക്ക് കഴിച്ചിട്ടില്ലല്ലോ, അതുകൊണ്ട് വേഗം കുടിച്ചേ..."
ഒരു ശാസനയുടെ രൂപത്തിൽ അവൾ പാത്രം മുത്തശ്ശിയുടെ അടുത്തേക്ക് നീക്കിവെച്ചു.
മുത്തശ്ശി വീണ്ടും ഒരു ചോദ്യച്ചിഹ്നം പോലെ അവളുടെ മുഖത്തേക്ക് നോക്കി. ഒടുവിൽ അനുപമ തന്റെ മുത്തശ്ശിക്ക് ഒരാപത്തും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ മുത്തശ്ശിയുടെ തലയിൽ കൈവെച്ച് പറഞ്ഞു "സത്യം". അവരുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടർന്നു, അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.
രാത്രി ഒരുപാട് വൈകിയിരിക്കുന്നു. മുത്തശ്ശി ഉറക്കമായി. താൻ ഉറങ്ങിപ്പോയാൽ ഇതുവരെയുള്ള പരിശ്രമങ്ങളെല്ലാം വെറുതെയാകുമെന്ന് അനുപമ ഭയന്നു. ഉറങ്ങുന്ന മുത്തശ്ശിയുടെ അരികിൽ മുട്ടുകാലിൽ തലവെച്ച് അവൾ കാത്തിരുന്നു. അങ്ങകലെ നായ്ക്കൾ കുരയ്ക്കുന്നത് കേട്ട് അവൾ ചെവിയോർത്തു. ദൂരെനിന്ന് അച്ഛന്റെ പാട്ട് കേൾക്കാം.
"ഭാഗ്യം! ഇന്ന് കവിത ചൊല്ലാനുള്ള ബോധമുണ്ട്, അപ്പോൾ കഞ്ഞി കുടിച്ചോളും..."
അച്ഛൻ എവിടെയെങ്കിലും വീണുകിടന്നിരുന്നെങ്കിൽ ഭസ്മം ചേർത്ത് മാറ്റിവെച്ച ഈ കഞ്ഞി എന്ത് ചെയ്യുമായിരുന്നു എന്ന് അവൾ ആലോചിച്ചു. എന്തായാലും ഇപ്പോൾ അച്ഛൻ നടന്നു വരുന്നുണ്ടല്ലോ എന്ന ആശ്വാസത്തിൽ അവൾ അച്ഛന് ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങൾ മനസ്സിൽ കണക്ക് കൂട്ടി. കവിത ഇപ്പോൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാം:
"സഹസ്ര ജന്മങ്ങൾ... ഉരുത്തിരിഞ്ഞിതാ-
യെനിക്ക് കിട്ടിയീ മനുഷ്യ ജീവിതം...
ഉടച്ചുവാർക്കുവാൻ കളിമൺ ശിൽപ്പമോ?...
ക്ഷണികമേകമീയമൂല്യ ജീവിതം..."
അനുപമ വേഗം വാതിൽ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. ബാലൻ മുറ്റത്തേക്ക് വന്ന്, എവിടെയോ ചളിയിൽ വീണ് വൃത്തികേടായ ഉടുപ്പ് ഊരി കിണറ്റിൻ ചുവട്ടിലേക്കെറിഞ്ഞു. വരാന്തയിൽ ഇരിക്കാൻ ശ്രമിച്ച അയാൾ വീഴാൻ തുടങ്ങിയപ്പോൾ അടുത്തുള്ള തൂണിൽ മുറുകെ പിടിച്ചു. അരികെ നിൽക്കുന്ന അനുപമയെ കണ്ടതും അയാൾ അലറി:
"എന്തോന്നാടി മൂധേവി നോക്കി നിൽക്കുന്നത്... ത്ഫൂ..."
മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ തുടർന്നു: "അശ്രീകരം!"
നിറഞ്ഞ കണ്ണുകളോടെ അനുപമ ഉള്ളിലേക്ക് പോയി. വെളിച്ചപ്പാട് തന്ന ഭസ്മം കലർത്തിയ ഈ കഞ്ഞി അച്ഛന്റെ ഉള്ളിലെത്തിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. തന്റെ നാളുകളായുള്ള പ്രാർത്ഥനകൾക്ക് ഫലം കാണാൻ പോകുന്നു. 'ദൈവമേ എല്ലാം ശുഭമാകണേ... എന്നെ എന്ത് പറഞ്ഞാലും വേണ്ടില്ല, അച്ഛൻ ഈ കഞ്ഞി ഒന്ന് കുടിച്ചാൽ മതിയായിരുന്നു...' നൂറായിരം പ്രാർത്ഥനയോടെ അവൾ കഞ്ഞിയുമായി ബാലന്റെ അടുത്തെത്തി.
ഭയഭക്തിബഹുമാനത്തോടെ അവൾ പാത്രം ബാലന്റെ മുന്നിൽ വെയ്ക്കാനായി കുനിഞ്ഞു: "അച്ഛാ, കഞ്ഞി കുടിക്കൂ..."
അവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചുനോക്കിയ ബാലൻ, പെട്ടെന്ന് ഒറ്റത്തട്ടിന് ആ കഞ്ഞിപ്പാത്രം ദൂരേക്ക് തെറിപ്പിച്ചു! പാത്രത്തിലെ വറ്റുകൾ അനുപമയുടെ മുഖത്തും പാവാടയിലുമെല്ലാം ചിതറി വീണു. പടികളിലൂടെ ഉരുണ്ട പാത്രം മുറ്റത്ത് പോയി ഒന്ന് കറങ്ങി കമഴ്ന്ന് വീണു. കുഴഞ്ഞ നാവോടെ ബാലൻ അലറി...
"നീ... നീയാടി നിന്റെ അമ്മയുടെ കൊലപാതകി, നീ ഒരു ദിവസം എനിക്കും വിഷം തരും..."
അയാൾ രണ്ടു കൈകൊണ്ടും മുഖം അമർത്തിപ്പൊത്തി പൊട്ടിക്കരയാൻ തുടങ്ങി. "എന്റെ നളിനീ... നീ എവിടെയാ..."
ആ രംഗം കണ്ടുനിൽക്കുന്ന അനുപമ തകർന്നുപോയി. മേഘങ്ങൾ ഘനീഭവിച്ചതുപോലെ വിങ്ങുന്ന മനസ്സുമായി നിൽക്കുമ്പോൾ, കണ്ണുനീർ തുള്ളികൾ പുറത്തേക്ക് വരാതെ അവളുടെ നയനങ്ങളിൽ തങ്ങിനിന്നു. പെട്ടെന്ന് വാതിൽക്കലേക്ക് നോക്കിയപ്പോൾ അവൾ കണ്ടത്, ബഹളം കേട്ട് ഉണർന്നു വന്ന മുത്തശ്ശി നിശബ്ദയായി എല്ലാം നോക്കി നിൽക്കുന്നതാണ്. തളർച്ചയോടെ രണ്ടടി മുന്നോട്ട് നീങ്ങി അനുപമ മുത്തശ്ശിയുടെ മാറിൽ തലചായ്ച്ചു...
തുടരും
ജെപി പാലക്കാട്.
ഈ നോവലിന്റെ തുടക്കം മുതൽ വായിക്കാൻ പേജ് ഫോളോ ചെയ്താൽ മതിയാകും, ഓരോ ഭാഗത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായം കമന്റായി എഴുതാൻ മറക്കരുതേ 🙏🏻
© Jp-Palakkad — TalentsofIndia. All rights reserved.
#കാത്തിരുന്നിട്ടും
#ജെപിപാലക്കാട്
#കേരളസ്റ്റോറി
#മഴയുംവെയിലും #കവിതകൾ #മലയാളനോവൽ #പ്രണയം