Swiss Sanchari

  • Home
  • Swiss Sanchari

Swiss Sanchari Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swiss Sanchari, Travel Agency, .

Chapman's Peak: South Africa's Scenic Masterpiece | A Symphony of Rock and Ocean
21/08/2024

Chapman's Peak: South Africa's Scenic Masterpiece | A Symphony of Rock and Ocean

Chapman's PeakChapman's Peak is a spectacular coastal road and mountain pass located on the southwestern tip of South Africa's Cape Peninsula, between the to...

30/06/2024

Kruger National Park in South Africa

വിശാലമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലൂടെ സന്ദർശകർ ആഴ്ന്നിറങ്ങുന്ന വന്യജീവി സങ്കേതങ്ങളെയാണ് സഫാരി പാർക്കുകൾ എന്ന് പറയുന്നത്.

രാത്രി കിടന്നത് ഏറെ വൈകിയാണെങ്കിലും വെളുപ്പിന് 4.30 എഴുന്നേറ്റ് റെഡിയായി. പറഞ്ഞപോലെ കൃത്യം അഞ്ചിന് തന്നെ റിസപ്ഷനിലെത്തി ഒരു കട്ടനടിച്ചു. നിരത്തി വച്ചിരിക്കുന്ന പ്രഭാതഭക്ഷണപ്പൊതിയും കൈയ്യിലേന്തി അഞ്ചരക്ക് തന്നെ ഞങ്ങൾ ഗെയിം ഡ്രൈവിനായിയുള്ള സഫാരി ജീപ്പിനരുകിൽ എത്തി.

മൃഗങ്ങളെ കാണുമ്പോൾ ഒച്ചയുണ്ടാക്കരുത് തുടങ്ങി സഫാരിയിൽ പാലിക്കേണ്ട പൊതുകാര്യങ്ങളെപ്പറ്റി ഗൈഡ് കൂടിയായ ഡ്രൈവർ വിവരിച്ചു. തലേ ദിവസം തന്നെ മൂന്ന് ഫോമുകളിൽ പാസ്പോർട്ട് നമ്പറടക്കം സകല വിവരങ്ങളും എഴുതി ഒപ്പിട്ട് വാങ്ങിയിരുന്നു.

പോൾ ക്രൂഗർ ഗേറ്റ് വഴിയാണ് ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചത്. പ്രഭാത സൂര്യന്റെ ചെങ്കതിരുകളുടെ ശോഭയോടു കൂടിയ പീതാംബരം. സൂര്യകിരണങ്ങൾ തഴുകി പാർക്ക് പ്രശോഭിതമാകുന്നതേയുള്ളൂ.

അതിരാവിലെ തന്നെ പോയാലേ കൂടുതൽ മൃഗങ്ങളെ കാണാൻ കഴിയൂ. മഞ്ഞു കാലത്തിന്റെ വരവ് അറിയിക്കുന്ന ചെറിയ തണുപ്പിന്റെ അകമ്പടിയോടെ ഞങ്ങൾ സഫാരി ആരംഭിച്ചു.

വൈവിധ്യമാർന്ന വന്യമൃഗസമ്പത്ത് കാണണമെന്നും ക്യാമറയിൽ പകർത്തണമെന്നും ദീർഘനാളായുള്ള ആഗ്രഹമായിരുന്നു. പാർക്കിലേക്ക് കയറിയതും കണി കണ്ടത് മൃഗങ്ങളിൽ ഏറ്റവും ക്രൂരമാരായ കഴുതപ്പുലികളെയാണ്. ഒന്നിനു പുറകെ മറ്റൊരു ഹെയ്ന ഓടുന്നു. ഇവർ ഇണചേരുന്ന കാലമാണെന്ന് ഡ്രൈവർ ഗൈഡ് വിവരിച്ചു.

നിബിഡവനമല്ല, വലിയ നിരപ്പുവ്യത്യാസങ്ങളില്ല, ഇടതൂർന്ന മരങ്ങളില്ല, പുൽമേടുകളും സമതലങ്ങളും ഇടയ്ക്ക് ചെറിയ കുറ്റിക്കാടുകളും, ഇലകളും മുള്ളുകളും നിറഞ്ഞ കൊമ്പുകളുള്ള മരങ്ങളാണ് കൂടുതലും. വളരെ ദൂരത്തിൽവരെ വനത്തിന്റെ ഉൾഭാഗവും അതിന്റെ ഭംഗിയും ജീപ്പിലിരുന്നുതന്നെ കാണാൻ കഴിയും.

യാത്രയിലുടനീളം ഇടയ്ക്കിടയ്ക്ക് മൃഗങ്ങളെ കാണാനും അവയെ ക്യാമറയിൽ പകർത്താനും കഴിഞ്ഞു. വന്യമൃഗങ്ങൾ സാധാരണമട്ടിൽ വാഹനങ്ങൾക്കരികിലൂടെ കടന്നുപോകുന്നു. വാഹനങ്ങളോടും അതിലെ മനുഷ്യരോടും ഒരപരിചിതത്വവും ആക്രമണമനോഭാവവും അവ കാട്ടുന്നില്ല.

സുലഭമായി ആഹാരം ലഭിക്കുന്നതും കൊണ്ടും, സ്ഥിരമായി വാഹനങ്ങളുടെയും മനുഷ്യരുടെയും സാന്നിധ്യമുള്ളതുംകൊണ്ടും ആവാം അവ മനുഷ്യരോട് ശത്രുത കാട്ടാത്തത്. വിവിധയിനം വന്യമൃഗങ്ങളുടെ ബാഹുല്യമുള്ളതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ സൗകര്യപ്രദമായ രീതിയിൽ മൃഗങ്ങളെ കാണാനും വീഡിയോ എടുക്കാനും കഴിഞ്ഞു.

ജിറാഫുകളും സീബ്രകളും ആതിഥേയത്വം വഹിക്കുന്ന വിശാലമായ ശാദ്വല പ്രദേശങ്ങൾ, പക്ഷികളുടെ കളകൂജനങ്ങൾ പ്രതിധ്വനിക്കുന്ന സമൃദ്ധമായ കാടുകൾ, ആന, കാട്ടുപോത്ത് തുടങ്ങിയ ഭീമൻ മൃഗങ്ങൾ, സിംഹം പുലി തുടങ്ങിയ ഹിംസ്രജന്തുക്കൾ, ഇവയ്ക്കിടയിലൂടെ ഒരു സൂപ്പർ സവാരി അത് നൽകുന്നത് വേറിട്ടൊരു അനുഭവം തന്നെയാണ്.

വന്യമായ കാഴ്ചകളാലും ശബ്ദങ്ങളാലും ചുറ്റപ്പെട്ട, സഫാരി പാർക്കുകൾ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെ പ്രദർശിപ്പിക്കുന്നു. സസ്യജന്തുജാലങ്ങളുടെ ആകർഷകമായ ലോകത്തിന്റെ ഉൾക്കാഴ്ചകൾ ഇത് പ്രദാനം ചെയ്യുന്നു. മനുഷ്യർക്ക് പ്രകൃതിയുമായി ബന്ധപ്പെടാനും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കാനും സഫാരി പാർക്കുകൾ മോഹിപ്പിക്കുന്ന അവസരമാണ് നൽകുന്നത്.

വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ അഥവാ ഗെയിം റിസർവ് എന്നറിയപ്പെടുന്ന സഫാരി പാർക്കുകൾ, സാഹസികതയുടെയും വിദ്യാഭ്യാസത്തിന്റെയും സവിശേഷമായ മിശ്രിതം പ്രദാനം ചെയ്യുന്ന ആകർഷകമായ ഇടങ്ങളാണ്. മൃഗങ്ങളുടെ പ്രാദേശിക ആവാസ വ്യവസ്ഥകളെ അലോസരപ്പെടുത്താതെ ഇത്തരം പാർക്കുകൾ സന്ദർശകർക്ക് പ്രകൃതിദത്ത പരിതസ്ഥിതിയിൽ വന്യജീവികളെ കാണാനുള്ള അപൂർവ അവസരമാണ് ഒരുക്കുന്നത്.

സഫാരി പാർക്കുകളുടെ ആകർഷണീയമായ ലോകത്തിലേക്ക് കടന്നുചെല്ലുന്നതൊടൊപ്പം, വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം, അവ നൽകുന്ന ആഴത്തിലുള്ള അനുഭവങ്ങൾ, നാം വസിക്കുന്ന ഭൂമിയുടെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഇത്തരം ദേശീയ ഉദ്യാനങ്ങൾ സഞ്ചാരികളിൽ വളർത്തുന്നു.

വിസ്മയിപ്പിക്കുന്ന വനഭംഗിയിലെ കാഴ്ചകൾ സുന്ദരവും സന്തോഷകരവുമായിരുന്നു. സിനിമകളിലും ടെലിവിഷൻ ചാനലുകളിലുമൊക്കെ കണ്ട പല കാഴ്ചകളും അനുഭവങ്ങളും നേരിൽ കണ്ടത് മനസ്സിറേ സന്തോഷം നൽകി. ക്രൂഗർ പാർക്കിന്റെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരാം.

Swiss Sanchari

01/06/2024

സൺ സിറ്റി

ചുട്ട കാട്ടിറച്ചികൾ മൃഷ്ടാന്നം ഭുജിച്ച മദ്ധ്യാഹ്‌നത്തിനുശേഷം ബസ് രണ്ടര മണിക്കൂർ കൂടി ഓടി സൺ സിറ്റിയിലെത്തി. കാസിനോകൾ, ഹോട്ടലുകൾ, തുടങ്ങി വിവിധ വിനോദ പരിപാടികൾക്ക് പേരുകേട്ട ഒരു സമുച്ചയമാണ് സൺ സിറ്റി. ഇവിടെയാണ് രണ്ടു രാപകൽ ഞങ്ങളുടെ വാസം.

ജോഹന്നാസ്ബർഗിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, റസ്റ്റൻബർഗ് നഗരത്തിന് സമീപം എലാൻഡ്സ് നദിക്കും പിലാനെസ്ബർഗിനും ഇടയിലാണ് സൺ സിറ്റി സ്ഥിതിചെയ്യുന്നത്.

സൗത്ത് ആഫ്രിക്കയിലെ പ്രധാന അവധിക്കാല റിസോർട്ടായ സൺ സിറ്റിയിൽ ഞങ്ങൾ എത്തിയപ്പോൾ സന്ധ്യയായി. സോൾ കെർസ്‌നറാണ് സൺ സിറ്റി വികസിപ്പിച്ചത്. 1979 ഡിസംബർ 7 നാണ് ഔദ്യോഗികമായി ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ ദക്ഷിണാഫ്രിക്കയുടെ ആഡംബരത്തിന്റെയും വിനോദത്തിന്റെയും പ്രതീകമാണ്. ഈ റിസോർട്ടിൽ നാല് ഹോട്ടലുകൾ, വാലി ഓഫ് വേവ്സ് എന്ന വാട്ടർ പാർക്ക്, രണ്ട് ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്‌സുകൾ, ഇവയ്ക്ക് പുറമേ വിശാലമായ ഫുഡ് കോർട്ടും, ഷോപ്പുകളും ഉണ്ട്. മനോഹരമായ പശ്ചാത്തലത്തിൽ വിശ്രമവും, വിനോദവും, സാഹസികതയും മിശ്രണം ചെയ്യുന്ന ഇവിടം വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്.

ഇനി നിങ്ങളുടെ ഓർമ്മ പരീക്ഷിക്കാൻ സൺ സിറ്റിയെക്കുറിച്ച് ഒരു ചോദ്യം ചോദിക്കാം. 1994 നവംബർ 19 ന് എന്താണ് സംഭവിച്ചത്? നിങ്ങൾക്കാർക്കെങ്കിലും ഓർമ്മയുണ്ടോ? വേണമെങ്കിൽ ഒരു ക്ലൂ തരാം 44 മത് മിസ് വേൾഡ് മത്സരം? അതെ ലോകമെമ്പാടുമുള്ള 87 മത്സരാർത്ഥികളിൽ നിന്ന് ലോക സുന്ദരിയായി നമ്മുടെ സ്വന്തം ഐശ്വര്യ റായി കിരീടമണിഞ്ഞത് ഈ സൺ സിറ്റിയിൽ വച്ചാണ്. അന്ന് സുന്ദരിപ്പട്ട മത്സരം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിനു തൊട്ട് അടുത്താണ് ഞങ്ങൾ തങ്ങിയിരിക്കുന്ന ഹോട്ടൽ.

കോൺസേർട്ടുകൾ, കായിക ടൂർണമെന്റുകൾ, എന്നിവയുൾപ്പെടെ നിരവധി ഇവന്റുകൾക്ക് സൺ സിറ്റി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

കൃത്രിമ ബീച്ചുകൾ, വാട്ടർ സ്ലൈഡുകൾ, വേവ് പൂൾ എന്നിവ ഉൾക്കൊള്ളുന്ന വാട്ടർ പാർക്ക് വാലി ഓഫ് വേവ്‌സ് ആണ് സൺ സിറ്റിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

പിലാനെസ്‌ബെർഗ് നാഷണൽ പാർക്കിന് സമീപത്തായതുകൊണ്ട്, വിനോദവും വന്യജീവി സഫാരി അനുഭവങ്ങളും ആഗ്രഹിക്കുന്ന സന്ദർശകർക്ക് സൺ സിറ്റി അനുയോജ്യമായ ഒരു ഇടത്താവളമാണ്.

ആഡംബര പാലസ് ഓഫ് ദി ലോസ്റ്റ് സിറ്റി, ഫാമിലി ഫ്രണ്ട്‌ലി കാസ്‌കേഡ്സ് ഹോട്ടൽ, കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകൾ എന്നിവയുൾപ്പെടെ നിരവധി താമസ സൗകര്യങ്ങൾ ഈ റിസോർട്ടിൽ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന പാചകരീതികൾ വാഗ്ദാനം ചെയ്യുന്ന നിരവധി റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, എന്നിവയ്‌ക്കൊപ്പം ഊർജ്ജസ്വലമായ ഒരു നൈറ്റ്‌ലൈഫും സൺ സിറ്റിയിൽ ഉണ്ട്.

മൊത്തത്തിൽ, സൺ സിറ്റി ആഡംബരത്തിനും വിശ്രമത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ വിനോദം, സാഹസികത, സാംസ്കാരിക അനുഭവങ്ങൾ എന്നിവയുടെ ഒരു കേന്ദ്രം കൂടിയാണ്.

സൗത്ത് ആഫ്രിക്കയിലെ സൺസിറ്റിയിലെ ഞങ്ങളുടെ ആദ്യരാത്രിയുടെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരാം.

22/05/2024

സൗത്ത് ആഫ്രിക്കൻ യാത്രാവഴികളിലൂടെ....

ആഫ്രിക്കയിലെ ആദ്യ ഉച്ചയൂണ്

മണ്ടേലയുടെ ഭവന സന്ദർശനത്തിനുശേഷം ബസ്സിൽ കയറിയ ഞങ്ങളുടെ തലയെണ്ണി ഗൈഡ് തിട്ടപ്പെടുത്തി. ഉച്ചഭക്ഷണത്തിനു പോകുന്നത് ആഫ്രിക്കൻ രുചികളുടെ കലവറയായ കാർണിവോർ റസ്റ്റോറന്റിലേക്കാണ്, അവിടേക്ക് ഇനി ഇരുപത് മിനിറ്റ് ഡ്രൈവ് ഉണ്ടെന്നും നോബർട്ട് അറിയിച്ചു. സൗത്ത് ആഫ്രിക്കയിൽ ഏപ്രിൽ മെയ്മാസങ്ങളിൽ ശരത്കാലമാണ്. രാത്രിയിൽ ചെറിയ തണുപ്പും പകൽ 24 ഡിഗ്രിയും. സുഖകരമായ കാലാവസ്ഥ.

ഇരുണ്ട ഭൂഖണ്ഡം എന്നാണു വിളിപ്പേരെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് സൗത്ത് ആഫ്രിക്ക. മികച്ച റോഡുകൾ, വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾ, തനത് ഗോത്രകലകൾ, ഭക്ഷണം തുടങ്ങിയവ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സൗത്ത് ആഫ്രിക്ക. പൊതുവേ ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഒരു പേടിയുണ്ട്. ഭയപ്പെടുന്നതു പോലെയുള്ള പ്രശ്നങ്ങളൊന്നും ഇവിടെ സഞ്ചാരികൾക്ക് ഇല്ല. മാത്രമല്ല ഏറെ ആദരവും സ്നേഹവും മര്യാദയും പുലർത്തുന്നവരുമാണ് ഇവിടുത്തെ മനുഷ്യർ എന്നാണ് എന്റെ അനുഭവം.

മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് അല്പം ഓടി കാടിന് നടുവിൽ ഒരു വെളിപ്രദേശത്ത് ബസ് നിന്നു. മുന്നോട്ട് നടക്കുന്ന നോബിയെ കുഞ്ഞാടുകളെപ്പോലെ ഞങ്ങൾ അനുഗമിച്ചു. കുറച്ച് നടന്നപ്പോൾ കാടിനുള്ളിൽ പുലിയെപ്പോലെ പതുങ്ങിയിരിക്കുന്ന വിശാലമായ തനത് ആഫ്രിക്കൻ റസ്റ്റോറന്റ്. പണ്ടത്തെ ജോസ് പ്രകാശിന്റെ സിനിമയിൽ കണ്ടിട്ടുള്ള ഒരു കൊള്ള സങ്കേതം പോലെ. കിടിലൻ ആമ്പിയൻസ്. നാടനും കാടനും ആയ ചുട്ട ഇറച്ചികളാണ് ഇവിടത്തെ പ്രത്യേകത.

പരമ്പരാഗത ദക്ഷിണാഫ്രിക്കൻ ബ്രായ് സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സവിശേഷമായ ഒരു ഡൈനിംഗ് അനുഭവം പ്രദാനം ചെയ്യുന്ന

പേരുകേട്ട റസ്റ്റോറന്റാണ് കാർണിവോർ. റസ്‌റ്റോറന്റിനുള്ളിലും പുറത്തും പരമ്പരാഗത ആഫ്രിക്കൻ അലങ്കാരങ്ങളും സംഗീതവും ഉൾപ്പെടെ സജീവവും ഉത്സവ പ്രതീതിയും ഉണത്തുന്ന അന്തരീക്ഷം.

പശു ആട് കോഴി തുടങ്ങിയ നാടൻ ഓപ്ഷനുകൾക്കൊപ്പം വേട്ടയിറച്ചി, ഒട്ടകപ്പക്ഷി, മുതല എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കാട്ടുമൃഗങ്ങളുടെ ഇറച്ചികളും ഇവർ വാഗ്ദാനം ചെയ്യുന്നു. ഗ്രിൽ ചെയ്ത പലതരം ഇറച്ചികൾ റോഡിസിയോ രീതിയിൽ സപ്ലയേഴ്സ് ടേബിളിൽ കൊണ്ട് വന്ന് നമ്മുടെ ആവശ്യത്തിന് പ്ലേറ്റിലേക്ക് മുറിച്ചിട്ട് തരും. പ്രധാന കോഴ്‌സായ മാംസത്തിനു അനുബന്ധമായി സലാഡുകൾ, സൈഡ് ഡിഷുകൾ, മധുരപലഹാരങ്ങൾ എന്നിവയും ടേബിലെത്തും. മാംസഭുക്കുകളുടെ പറുദീസയാണ് കാർണിവോർ. അവിസ്മരണീയമായ ആഫ്രിക്കൻ ഭക്ഷണാനുഭവം തേടുന്ന ഇറച്ചി കൊതിയൻമാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.

ചെറിയൊരു ഉപദേശം തരാം. ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക എന്നതാണ് പാരമ്പര്യ ശൈലി. അല്ലാതെ ഭക്ഷിക്കാൻ വേണ്ടി ജീവിക്കുക എന്നതല്ല.

ഹിതവും മിതവുമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ രണ്ട് പ്രാവശ്യമേ വേണ്ടൂ എന്നാണ് ശാസ്ത്രം പറയുന്നത്. പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ” എന്നാണ് പഴഞ്ചൊല്ല്.

നമ്മുടെ നാട്ടിൽ ഒരു കഷണം കാട്ടിറച്ചി തിന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആലോചിച്ചപ്പോൾ തണുത്ത ബിയറിനൊപ്പം മുതല, ഇമ്പാല, സ്പ്രിംഗ്ബോക്ക്, സീബ്ര, ബൈസൻ, ആൻറിലോപ്, കുടു തുടങ്ങിയ കിടു മാംസങ്ങൾ രുചിക്കാൻ കിട്ടിയ അവസരം കൂട്ടത്തിൽ പലരും തെല്ലും പാഴാക്കിയില്ല. എന്നാൽ ചിലർ അച്ചാറും മീൻകറിയും സ്വപ്നം കണ്ട് ഇറച്ചി പിടിച്ച് കടിച്ച് വല്ലായ്മയോടെ വലിക്കുന്നുണ്ടായിരുന്നു. അവർക്കും തരാം ഫ്രീയായി ഒരു ഉപദേശം, നാട് ഓടുമ്പോൾ നടുവേ ഓടണം. അതുപോലെ ചേരയെ തിന്നുന്നവരുടെ നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണം. നമ്മുടെ നാട്ടിൽ ആളപായവും കൃഷിനാശവും വരുത്തുന്ന വർദ്ധിച്ചു വരുന്ന കാട്ടുമൃഗക്കൂട്ടങ്ങളെ വേട്ടയാടാനുള്ള നിയമം പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മൊത്തത്തിൽ, കാർണിവോർ റെസ്റ്റോറന്റ് അവിസ്മരണീയമായ ഒരു ഡൈനിംഗ് അനുഭവം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ സമ്പന്നമായ പാചക പൈതൃകത്തിലൂടെയുള്ള ഒരു സാംസ്കാരിക യാത്ര കൂടിയാണ്. അവിസ്മരണീയമായ ഭക്ഷണാനുഭവം തേടുന്ന പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് ഒരു ജനപ്രിയ റെസ്റ്റോറന്റാണ്.

അങ്ങനെ ആഫ്രിക്കയിലെ ആദ്യ ലഞ്ചും ഫോട്ടോഷൂട്ടും കഴിഞ്ഞ് എല്ലാവരും ബസ്സാകുന്ന കൂട്ടിൽ കയറി. തിന്നാവുന്നലധികം തിന്നതിനാലാകാം ഡ്രൈവർ ക്രിസ്സ് ഒഴികെ എല്ലാവരും മയക്കത്തിലായി. സൺസിറ്റിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. അവിടെത്തെ നാലു നക്ഷത്ര ഹോട്ടലിലാണ് അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ താമാസം. സൺസിറ്റി വിശേഷങ്ങൾ അടുത്ത ലക്കത്തിൽ പങ്കുവയ്ക്കാം...

21/05/2024

സൗത്ത് ആഫ്രിക്കൻ യാത്രാവഴികളിലൂടെ....

നെൽസൺ മണ്ടേലയുടെ വീട്

നീണ്ടക്യൂവിലെ നീണ്ട കാത്തുനിൽപിനു ശേഷം എമിഗ്രേഷൻ കഴിഞ്ഞ് പുറത്ത് കടന്നപ്പോൾ വഴികാട്ടി നോബർട്ട് ഞങ്ങളെ കാത്ത് നിൽക്കുണ്ടായിരുന്നു. ആൾ പോലീസ് സർവ്വീസിൽ നിന്ന് വിരമിച്ച ആളാണെങ്കിലും, ക്ഷമാശീലനും സ്നേഹസമ്പന്നനും സർവ്വോപരി ഒരു തള്ളക്കോഴി തന്റെ കോഴിക്കുഞ്ഞുങ്ങളെ കാത്ത് സംരക്ഷിക്കുന്ന മാതിരി അതീവ ശ്രദ്ധയോടെയാണ് ഞങ്ങളെ പത്ത് ദിനം കൊണ്ടുനടന്നത്. ഒരു ഗൈഡിന് വേണ്ട വാക്ചാതുര്യം, ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അതിന് പുറമേ ഇംഗ്ലീഷും ജർമ്മനും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ബസ്സിന്റെ സാരഥി ക്രിസ്സിന് അല്പം പ്രായമുണ്ടെങ്കിലും സരസനും ശാന്തനുമായിരുന്നു. പെട്ടിയെല്ലാം ബസ്സിന്റെ പള്ളയിലാക്കി ആഫ്രിക്കൻ കരയിലൂടെയുള്ള ഞങ്ങളുടെ കന്നിയാത്ര ആരംഭിച്ചു. ജോഹാന്നസ് പട്ടണ ഓരത്തിലൂടെ മണ്ടേലയുടെ ഭവനം സന്ദർശിക്കലാണ് ഞങ്ങളുടെ ആദ്യപരിപാടി. സമയക്കുറവ് മൂലം ജോഹാന്നസ് പട്ടണത്തിലേക്ക് ഞങ്ങൾ കടന്നില്ല.

രണ്ടര മണിക്കൂറിൽ അധികം സമയം വേണം മണ്ടേല മ്യൂസിയം സന്ദർശിക്കാൻ എന്ന് പറഞ്ഞ് അവിടെയും കേറിയില്ല. ഓടുന്ന ബസ്സിലിരുന്നു ഒരു മിന്നായം പോലെ മ്യൂസിയം കണ്ടു. ബസ് മുന്നോട്ട് നീങ്ങി മണ്ടേല വീടിന് മുന്നിൽ ഞങ്ങളെ ഇറക്കി. കളവും പിടിച്ച് പറിയും ധാരാളമുള്ള സ്ഥലമാണ് സൂക്ഷിക്കണം, കൂട്ടം തെറ്റാതെ സഞ്ചരിക്കണം എന്ന മുന്നറിയിപ്പ് ഗൈഡ് മുന്നേ തന്നിരുന്നു.

തെരുവിൽ നാടോടികൾ ആട്ടവും പാട്ടും സർക്കസുമൊക്കെയായി തകർക്കുന്നുണ്ട്. പലരും പിരിവ് ചോദിക്കുന്നുണ്ട്. കൂട്ടരൊക്കെ വീടിനുള്ളിലേക്ക് കയറി. അല്പം ഭയമുള്ളതുകൊണ്ട് തെരുവ് പരിപാടി ഷൂട്ട് ചെയ്യൽ നിർത്തി വേഗം മണ്ടലേയുടെ വീട്ടിലേക്ക് കേറി. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തിയ പോലെയായി. അവിടെ വീഡിയോ അനുവദിക്കില്ല. ഫോട്ടോ മാത്രം എടുക്കാം.

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്നും തുടരുന്ന വിവേചനങ്ങള്‍.‍ കാലമെത്ര മാറിയിട്ടും, ലോകമെത്ര മുന്നോട്ടു പോയിട്ടും മാറ്റിനിര്‍ത്തലുകള്‍ക്ക് ലോകത്ത് കാര്യമായ കുറവൊന്നുമില്ല. വിവേചനമെന്നും സ്വാതന്ത്ര്യമെന്നും, പോരാട്ടമെന്നും കേള്‍ക്കുമ്പോഴൊക്കെ ഉള്ളിലേക്ക് വന്നുകേറുന്നൊരു പേരുണ്ട് അതാണ് നെല്‍സണ്‍ മണ്ടേല. കറുത്ത മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി വിപ്ലവം സൃഷ്ടിച്ച നേതാവ്. കറുത്തവരുടെ വേദനകളെ ഹൃദയത്തിലേക്കെടുത്ത് പട നയിച്ച മണ്ടേലക്ക് തിരികെ കിട്ടിയതാകട്ടെ ജയില്‍വാസവും. ഒന്നും രണ്ടും വര്‍ഷങ്ങളല്ല, നീണ്ട 27 വര്‍ഷം.

ദക്ഷിണാഫ്രിക്കയിലെ ബാഷീ നദിയുടെ തീരത്തുള്ള വെസോ ഗ്രാമത്തിൽ 1918 ജൂലൈ 18 നാണ് നെൽസൺ മണ്ടേലയുടെ ജനനം. അച്ഛന്റെ പേര് ഹെൻഡ്രി മണ്ടേല. അമ്മ നോസ് കേനി ഫാനി. റോവില്ലായ എന്നായിരുന്നു മണ്ടേലയുടെ ബാല്യകാലത്തെ പേര്. ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തിൽ പിറന്ന മണ്ടേലയുടെ കുടുംബപ്പേര് ‘മാഡിബ’ എന്നാണ്. ആദ്യമായി സ് കൂളിലെത്തുന്ന ആഫ്രിക്കക്കാരന് ഒരു ഇംഗ്ലീഷ് പേര് നൽകുന്ന രീതി അവിടെ നിലനിന്നിരുന്നു. അങ്ങനെ സ്കൂൾ അധികാരികൾ നൽകിയ പേരാണ് നെൽസൺ.

1947-ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യുവ വിഭാഗത്തിന്റെ തലവന്‍. 1951ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ തന്നെ ദേശീയ പ്രസിഡന്റ്. നിരന്തര പോരാട്ടത്തിന്റെ വര്‍ഷങ്ങള്‍. അതിനിടെ സര്‍ക്കാരിനെതിരെ സായുധാക്രമണം ആസൂത്രണം ചെയ്തെന്ന കുറ്റംചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 5 വർഷത്തെ തടവാണ് ആദ്യം വിധിച്ചത്. ജയിൽ ജീവിതത്തിനിടയിൽ തന്നെ 1964 ജൂൺ 12നു രാജ്യദ്രോഹകുറ്റം ചുമത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയിലിൽ മണ്ടേലയുടെ നമ്പര്‍ 46664. തറയില്‍ ഒന്നു നീണ്ടുനിവര്‍ന്നു കിടക്കാന്‍ പോലും കഴിയാത്ത ഇടുങ്ങിയ കുടുസ്സുമുറിയില്‍ ആണ്ടുകള്‍ നീണ്ട ജയിൽവാസം.

1990 ഫെബ്രുവരി 11, റോബൻ ജയിലിന്റെ വാതിൽ മലർക്കെ തുറന്നു. സമയം വൈകീട്ട് മൂന്നുമണി. കറുത്തവർഗക്കാരന്റെ അവകാശങ്ങൾ നേടിയെടുക്കാൻവേണ്ടി പോരാടിയ ആ മനുഷ്യൻ, ജയിലിൽനിന്ന് തന്റെ ഭാര്യയുടെ കൈപിടിച്ച് പുറത്തിറങ്ങി. നീണ്ട 27 വർഷത്തെ തടവിനുശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു. ആ രംഗം ചിത്രീകരിക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ദൃശ്യമാധ്യമപ്രവർത്തകർ എത്തി. മണ്ടേലയേയും വഹിച്ചുള്ള കാർ കേപ്ടൗണിലെ സ്വീകരണ സ്ഥലത്തേക്ക് കുതിച്ചു.

ആരായിരുന്നു നെൽസൺ മണ്ടേല? ഗാന്ധിജിയുടെ ആത്മത്യാഗവും ചെഗുവേരയുടെ ഒളിപ്പോരാട്ടങ്ങളും നെഹ്റുവിന്റെ തന്ത്രജ്ഞതയും എബ്രഹാം ലിങ്കന്റെ സാമൂഹിക പ്രതിബന്ധതയും ഒത്തുച്ചേർന്നൊരു വ്യക്തി അതായിരുന്നു നെൽസൺ മണ്ടേല.

1993ൽ നെൽസൺ മണ്ടേലക്ക് നൊബേൽ സമ്മാനം ലഭിച്ചു. അന്നത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ഡി. ക്ലെർക്കിനൊപ്പമാണ് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്. വർണവിവേചനം അവസാനിപ്പിക്കുന്നതിനും ജനാധിപത്യം പുനസ്ഥാപിക്കുന്നതിനും ഇരുവരും വഹിച്ച നേതൃപരമായ പങ്കിനെ അംഗീകരിച്ചാണ് അവാർഡ് നൽകിയത്. ദക്ഷിണാഫ്രിക്കയുടെ മോചന നായകനെ നമ്മുടെ ഭാരതവും രാഷ്ട്രത്തിന്റെ ഉന്നത പുരസ്കാരമായ ഭാരതരത്ന നൽകി ആദരിച്ചു. 1979ൽ നെഹ്റു അവാർഡും ഇന്ത്യ മണ്ടേലക്ക് നൽകിയിട്ടുണ്ട്.

1994 മേയ് 10ന് മണ്ടേല പ്രസിഡണ്ട് പദവിയിലെത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡണ്ടായി. പ്രിട്ടോറിയയിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങൾ, സംഘടനകൾ എന്നിവയെ പ്രതിനിധാനം ചെയ്ത് നാലായിരത്തിലധികമാളുകൾ എത്തി. ലോകമെങ്ങുമുള്ള ടെലിവിഷൻ ചാനലുകൾ ആ ചരിത്രമുഹൂർത്തം തത്സമയം സംപ്രേക്ഷണം ചെയ്തു. സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം അഥവാ ‘ലോങ് വാക്ക് ടു ഫ്രീഡം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതും ചരിത്രം പിറന്ന ആ ആണ്ടില്‍ തന്നെ.

മണ്ടേലയുടെ സ്വഭാവത്തെ നിർവചിക്കുന്ന ലാളിത്യവും ആധികാരികതയും പ്രകടമാക്കുന്നതും, എളിമയുള്ളതും എന്നാൽ സൂക്ഷ്മമായി സംരക്ഷിച്ചിരിക്കുന്നതുമായ ഒരു വസതിയാണ് ജൊഹാനസ്ബർഗിലെ ഹൗട്ടണിലുള്ള വീട്. മണ്ടേലയുടെ റോബൻ ഐലൻഡ് ജയിൽ നമ്പറിന്റെ പ്രതീകമായ "46664" ചിഹ്നത്താൽ അലങ്കരിച്ച കറുത്ത ഗേറ്റ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു.

അകത്ത്, മുറികളിൽ മണ്ടേലയുടെ പ്രിയപ്പെട്ട ചാരുകസേരയും എഴുത്ത് മേശയും കട്ടിലും ഉൾപ്പെടെയുള്ള സാധനസാമഗ്രഹികൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിന്റേയും ദിനചര്യകളുടേയും നേർകാഴ്ച നൽകുന്നു.

ആക്ടിവിസ്റ്റ് മുതൽ പ്രസിഡണ്ട് വരെയുള്ള മണ്ടേലയുടെ ശ്രദ്ധേയമായ ജീവിതയാത്ര രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകൾ കൊണ്ട് ചുവരുകൾ അലങ്കരിച്ചിരിക്കുന്നു, ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ പ്രധാന നിമിഷങ്ങൾ എടുത്തുകാണിക്കുന്നു. മണ്ടേലയുടെ ആഗോള സ്വാധീനത്തിനും പാരമ്പര്യത്തിനും അടിവരയിടുന്ന ലോകനേതാക്കളിൽ നിന്നും ആരാധകരിൽ നിന്നുമുള്ള സമ്മാനങ്ങളുടെയും ആദരാഞ്ജലികളുടെയും ഒരു ശേഖരവും ഈ വീട്ടിലുണ്ട്.

മൊത്തത്തിൽ, മണ്ടേലയുടെ വീട് വെറുമൊരു മ്യൂസിയം മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥായിയായ പാരമ്പര്യത്തിന്റെയും ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിന്റെയും തെളിവാണ് ഈ വീട്.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 2013 ഡിസംബർ 5ന് 95-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഇത്രമേല്‍ ലോകത്തിന് പ്രചോദനമായ നേതാക്കള്‍ അത്യപൂര്‍വ്വം. ഒരു ജനതയുടെ ഹൃദയത്തില്‍ തൊട്ട, ആ ജനതയുടെ വേദനകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഒരേയൊരു നെല്‍സണ്‍ മണ്ടേല. ഉജ്ജ്വലമായ ആ ഓര്‍മകള്‍ക്കും, മനുഷ്യരോടുള്ള കാരുണ്യം നിറയുന്ന ആ ചിരിക്കും ലോകമുള്ളിടത്തോളം മരണമില്ല.

മണ്ടലേയുടെ ഭവന സന്ദർശനം കഴിഞ്ഞതോടെ സമയം 2 മണി കഴിഞ്ഞു. തലേദിവസം തുടങ്ങിയ യാത്രയുടെ ക്ഷീണത്തിനൊപ്പം വിശപ്പും ദാഹവും കൂട്ട് ചേർന്നതോടെ ബസ് നേരെ നേരത്തേ പറഞ്ഞ് വച്ചിരുന്ന തനിനാടൻ ആഫ്രിക്കൻ റെസ്റ്റോറന്റിലേക്ക് വിട്ടു. സൗത്ത് ആഫ്രിക്കയിലെ ആദ്യ ഭക്ഷണം അതും ആഫ്രിക്കൻ ഭക്ഷണം എല്ലാവരും ആശങ്കയിലും ആകാംക്ഷയിലുമാണ്.



തുടരും....

15/05/2024

ഒരു ദക്ഷിണ ആഫ്രിക്കൻ യാത്രാ വഴികളിലൂടെ.....

യാത്രാരംഭം

പന്ത്രണ്ട് ദിനം സഞ്ചരിച്ച വഴികളിലൂടെ ഒരു പുനര്‍ യാത്ര. പിന്നിട്ട വഴികൾ, അവിടത്തെ ചില അനുഭവങ്ങൾ കണ്ടതെല്ലാം മനോഹരം ഇനി കാണാനിരിക്കുന്നത് അതിലും മനോഹരം.

കോറണയുടെ പിടി വിട്ടതും മാസ്കിന്റെ വള്ളി മാറ്റിയതും, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ ബാഗും തൂക്കി നിൽക്കുന്ന യാത്രക്കാർ മാത്രം. ജീവിതം ഒരു യാത്ര ആയതുകൊണ്ടാകാം മുടങ്ങിയ യാത്രകളൊക്കെ ജിവിതമാണെന്ന തിരിച്ചറിവ് മനുഷ്യർക്ക് ഉണ്ടായത്. തളർന്നുപോയ ടൂറിസവും, വ്യോമയാന മേഖലകളും വീണ്ടും പൂത്തു തളിർത്തു.

മനസിനെ ത്രസിപ്പിക്കുന്ന ആഫ്രിക്കൻ ഭൂമിയുടെ വന്യ വശ്യ മനോഹാരിതയും, വ്യത്യസ്തമായ മുഖങ്ങളും കണ്ടുള്ള സൗത്ത് ആഫ്രിക്കൻ യാത്ര എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്രയായിരുന്നു.

യാത്ര ആ വാക്ക് തന്നെ മനസ്സില്‍ എത്രയെത്ര വികാരങ്ങളുടെ വിത്തുകളാണ് പാകുന്നത്. കൗതുകം, ആകാംക്ഷ, ഇഷ്ടം, വായിച്ച ഓര്‍മ്മകൾ, സ്വപ്നങ്ങൾ അങ്ങനെ ഒത്തിരിയൊത്തിരി സമ്മിശ്ര വികാരങ്ങൾ ഒന്നിച്ച് സമ്മേളിക്കുന്നു. ആഫ്രിക്ക ഒരുപാട് നാളായി വിളിക്കുന്നതുപോലെ...

ഏപ്രിൽ 21 ഒരു ഞായറാഴ്ചയാണ് ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ യാത്ര ആരംഭിക്കുന്നത്. ETT Holidays ആണ് യാത്രയുടെ ചുക്കാൻ പിടിക്കുന്നത്. അതിന്റെ അമരക്കാരായ ജോബിൻസണും, മോളിയമ്മയും ഞങ്ങളോടൊപ്പം ഈ യാത്രയിലുണ്ട്. ബാസലിൽ വസിക്കുന്ന ഞങ്ങൾക്ക് സൂറിച്ച് എയർപോർട്ടിലേക്ക് നൂറ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്.

വൈകിട്ട് 4.30 നാണ് ഫ്ലൈറ്റ്, എങ്കിലും മകൻ രാവിലെ തന്നെ സൂറിച്ചിലേക്ക് ഡ്രൈവ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ, പെട്ടിയും തൂക്കി മോശം കാലാവസ്ഥയിൽ ട്രെയിൻ യാത്ര ഒഴിവാക്കാനായി മകന്റെ കാറിൽ കയറി. അപ്പോഴാണ് സ്നേഹനിധിയായ ജോബിൻസൺ പറയുന്നത് എന്തിനാണ് നിങ്ങൾ ഇത്ര നേരത്തേ എയർപോർട്ടിൽ പോയി കുത്തിരിക്കണത് ഇങ്ങോട്ട് പോരേ. ഉച്ചഭക്ഷണവും കഴിച്ച് നമുക്ക് ഒരുമിച്ച് പോകാം. അങ്ങനെ ഞങ്ങൾ രാവിലെ ഒൻപത് മണിക്ക് ETT മുതലാളിയുടെ ഭവനത്തിൽ എത്തി. മോളിയമ്മ തന്ന കാപ്പിയും, രുചികരമായ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ നേരേ എയർപോർട്ടിലേക്ക് യാത്രയായി.

ഞങ്ങളുടെ ഗ്രൂപ്പിലെ ഒരോരുത്തരായി വന്ന് തുടങ്ങുന്നതേയുള്ളൂ. 16 പേർ സ്വിസ്സിൽ നിന്നും 2 പേർ വിയന്നയിൽ നിന്നും 2 പേർ ദുബൈയിൽ നിന്നും 8 പേർ ഗോവയിൽ നിന്നും അങ്ങനെ 28 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ ഗ്രൂപ്പ്. ഖത്തർ എയർവേയ്സിലാണ് ഞങ്ങളുടെ യാത്ര. കുറെപേർ ദോഹയിലും ബാക്കിയുള്ളവർ ജോഹാനസ്ബർഗിലും വച്ച് ഞങ്ങളോട് ഒത്തുചേരും അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ചെക്കിംഗ് ഇൻ കഴിഞ്ഞ് ചെക്കിംഗിനും, സ്കാനിംഗും, ഇമിഗ്രേഷനും പൂർത്തിയാക്കി ഞങ്ങൾ ഫ്ലൈറ്റിൽ കയറ്റി. സ്വിസ്സിലെ ഏപ്രിൽ മാസത്തെ കാലാവസ്ഥ എന്നു പറഞ്ഞാൽ പ്രവചനാതീതമാണ്. ഇവിടത്തുകാർ പറയുന്നത് ഏപ്രിൽ മാസം എന്താഗ്രഹിക്കുന്നു അത് അവൻ ചെയ്യുന്നു. രാവിലെ ചാറ്റൽ മഴയായി തുടങ്ങി പിന്നെ പൊടി മഞ്ഞായി ക്രമേണ തരക്കേടില്ലാതെ മഞ്ഞു പെയ്തു. മഞ്ഞൊക്കെ മാറ്റി ഒരു മണിക്കൂർ താമസിച്ചാണ് വിമാനം പുറപ്പെട്ടത്.

ഫ്ലൈറ്റിൽ ഒരു സീറ്റുപോലും ഒഴിവില്ല. പലയിടത്തായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. തമ്മിൽ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് ഫാമിലികൾ ഒന്നായിരുന്നു. എക്കണോമി ക്ലാസ്സിലെ ദീർഘദൂര യാത്ര ദുഷ്കരമായി മാറിക്കൊണ്ടിരിക്കുയാണ്. പണ്ടത്തെപ്പോലെയുള്ള സൗകര്യങ്ങളും സർവ്വീസും കുറവ്. യാത്രക്കാരണെങ്കിലോ കൂടുതലും. വിശപ്പിന്റെ വിളി കൂടിക്കൂടി വന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും എന്ന രജനികാന്ത് ഡയലോഗ് ചുമ്മാതെയാണ്. ലേറ്റായി കിട്ടിയ ബിഫ് മെനുവിൽ ഉപ്പിന്റെ കുഞ്ഞല്ല അമ്മ. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണമല്ലോ! അതുകൊണ്ട് മാത്രം നാല് തവണ വിസ്കി വാങ്ങി കുടിച്ച് ബീഫിന്റെ ദാഹം ശമിപ്പിച്ചു.

നേരം വൈകിയാണ് ഫ്ലൈറ്റ് ഖത്തറിൽ എത്തിയത്. ബസ്സിൽ കയറ്റി അരമണിക്കൂർ കറക്കി ഒരിടത്ത് ഇറക്കി വിട്ടു. വീണ്ടും ചെക്കിംഗും സ്കാനിംഗും കഴിഞ്ഞ് അടുത്ത ഗേറ്റിലേക്ക് നെട്ടോട്ടമായിരുന്നു. അവിടെ നിന്നും വീണ്ടും ബസ്സിൽ കേറ്റി വീണ്ടും ഇറങ്ങിയിടത്ത് തന്നെ ഇറക്കിവിട്ടു. അവിടെ കിടന്ന വിമാനത്തിൽ കേറി നേരെ ജോഹാനസ്ബർഗിലേക്ക്. എകദേശം രാവിലെ പത്ത് മണിക്ക് ഞങ്ങൾ സൗത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ OR Tambo International Airport ൽ ലാൻഡ് ചെയ്തു.

നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്ത് നിന്ന് ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ഉച്ചയോടെ ഞങ്ങൾ പുറത്ത് കടന്നു. പലയിടത്ത് നിന്ന് വന്ന ഞങ്ങൾ ഒന്നായി ഒരു ഗ്രൂപ്പായി. ഞങ്ങളെ നയിക്കാൻ നോബർട്ട് എന്ന നാഥനും, ചന്തമുള്ള ബസ്സും അതിന്റെ തേരാളിയായ ക്രിസ്സും പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

യഥാർത്ഥ സഞ്ചാരികൾ നാടിനേയും നാട്ടുകാരേയും കാണുക മാത്രല്ല, അവരുടെ സംസ്കാരത്തെയും തൊട്ടറിയുന്നു. ഭൂമിശാത്രപരമായ പ്രത്യേകൾക്കും, രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾക്കും അപ്പുറം വ്യത്യസ്ത സാഹചര്യങ്ങളെ തൊട്ടറിയുവാനും അനുഭവിക്കുവാനുമുള്ള ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ യാത്ര ആരംഭിക്കുകയാണ്.

18/04/2024

ഒന്നു നോക്കിയാൽ മൂന്നും കാണാം

സ്വിറ്റ്സർലൻഡിൽ ആദ്യമായ് ട്രാം സർവ്വീസ് ആരംഭിക്കുന്നത് 1862 ജൂൺ 19 ന് ജനീവയിലാണ്. അത് കുതിരകൾ വലിക്കുന്ന ഒരു ട്രാംവേയായിരുന്നു. ബാസൽ, ബേൺ, സൂറിച്ച്, ജനീവ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിൽ മാത്രമാണ് സ്വിറ്റ്സർലാൻഡിൽ ട്രാം സർവ്വീസ് നിലവിൽ ഉള്ളത്. അതിൽ എന്റെ വാസസ്ഥലമായ ബാസലിലെ ട്രാം വിശേഷങ്ങൾ നോക്കാം.

മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരുപക്ഷേ ലോകത്തിലെ തന്നെ ഏക ട്രാം ശൃംഖലയാവാം ബാസലിലേത്. ട്രാം എന്നതിന് ജർമ്മൻഭാഷയിൽ Straßenbahn എന്നാണ് പറയുന്നത്. എന്നാൽ ഞങ്ങൾ ബാസലുകാർ വിളിക്കുന്ന ഒരു ചെല്ലപ്പേരുണ്ട് അത് ഡ്രേമിലി എന്നാണ്.

ബാസലിൽ നിന്ന് 10.70 സ്വിസ്സ് ഫ്രാങ്ക് കൊടുത്ത് വൺഡേ ടിക്കറ്റ് ഒരെണ്ണം എടുത്താൽ ബസ്സിലും ട്രാമിലും ബാസൽ നഗരവും അയൽ രാജ്യങ്ങളായ ജർമ്മനിയുടേയും ഫ്രാൻസിന്റേയും അതിർത്തി പട്ടണങ്ങളും ഒരു ദിവസം മുഴുവൻ കറങ്ങാം.

യൂറോപ്പിലെ ഏറ്റവും നീളമേറിയ ട്രാം ലൈനാണ് ബാസലിലെ ട്രാം നമ്പർ പത്തിന്റേത്. 26 കിലോമീറ്റർ ദൂരമാണ് ഈ നാരോഗേജിന്. സോളത്തൂറൺ സംസ്ഥാനത്തിലെ Rodersdorf എന്ന Station നിന്ന് ആരംഭിച്ച് ഫ്രാൻസിലൂടെ കുറച്ച് ഓടി ബാസൽ ലാൻഡും, ബാസൽ stadt സംസ്ഥാനങ്ങളും കടന്ന് Dornach എന്ന അവസാന സ്റ്റേഷൻ വരെയുള്ള സഞ്ചാരത്തിനായി ഈ ട്രാം എടുക്കുന്ന സമയം 63 മിനിറ്റാണ്.

ബാസലിന്റെ ട്രാം സംവിധാനം നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയിലെ ഒരു പ്രധാന ഘടകമാണ്. 1895 മുതൽ പ്രവർത്തിക്കുന്ന ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള ട്രാം സംവിധാനങ്ങളിലൊന്നാണ്.

വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗ്ഗം എന്നതിലുപരി ബാസൽ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും നഗര ചലനം വർദ്ധിപ്പിക്കുന്നതിലും ട്രാമുകൾ നിർണായക പങ്ക് വഹിക്കുന്നു.

ബാസൽ ട്രാം സംവിധാനത്തിന് പട്ടണത്തേയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഡസനിലധികം ലൈനുകളുണ്ട്. Basler Verkehrs-Betriebe ഉം, (BVB) Baselland Transport (BLT)ഉം മാണ് ട്രാം സർവ്വീസുകൾ നടത്തുന്നത്. കൃത്യസമയത്ത് പതിവ് സേവനം അതാണ് അവരുടെ മുദ്രാവാക്യം.

പച്ചയും മഞ്ഞയും നിറത്തിലുള്ള ട്രാമുകളാണ് ബാസലിൽ അധികവും കാണാൻ സാധിക്കുക. സമകാലിക മോഡലുകൾക്കൊപ്പം വിന്റേജ് മോഡലുകളും ഉൾപ്പെടുന്നു. ലോ-ഫ്ലോർ ആക്‌സസ്സിബിലിറ്റി, അഡ്വാൻസ്ഡ് ടിക്കറ്റിംഗ് ഓപ്‌ഷനുകൾ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് യാത്രക്കാരുടെ ദൈനം ദിനയാത്രകൾ സുഗമമാക്കുന്നതോടൊപ്പം ബാസലിന്റെ സമ്പന്നവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള ഒരു കണ്ണിയായി വർത്തിക്കുന്നു. ബാസലിലെ ട്രാമുകൾ കാര്യക്ഷമമായ നഗര ആസൂത്രണത്തിന്റെയും സുസ്ഥിര ഗതാഗതത്തിന്റെയും പ്രതീകമാണ്.

ബസ്സ് കാറ്, ലോറി ഇവയ്ക്കൊപ്പം നിരത്തിനു നടുവിലൂടെയും ഓരത്തിലൂടേയും ഓടുന്ന ട്രാമുകൾ കൃത്യതയ്ക്കും കാര്യക്ഷമതയ്ക്കും സ്വിറ്റ്‌സർലൻഡിൽ പേരുകേട്ട ഒരു പൊതുഗതാഗത സംവിധാനമാണ്.

ട്രാമുകളുടെ സുസ്ഥിരമായ പ്രവർത്തനക്ഷമത, പരിസ്ഥിതി സംരക്ഷണം സൗന്ദര്യാത്മക ആകർഷണം എന്നിവ സമന്വയിപ്പിച്ച്, കൃത്യമായ നഗര ആസൂത്രണത്തിലൂടെ രാജ്യത്തെ നഗര ഗതാഗതത്തിന് ഗണ്യമായ സംഭാവനകളാണ് ട്രാമുകൾ നൽകുന്നത്.

വൈദ്യുതോർജ്ജവും അതുപോലെ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളും ഉപയോഗിക്കുന്നതു വഴി ട്രാമുകൾ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംയോജനം വഴി ആധുനികലോകവൽക്കരണത്തെ സന്തുലിതമാക്കുന്ന സ്വിസ്സ് സമർപ്പണത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

സ്വിസ്സ് ട്രാമുകൾ രൂപകൽപ്പനയിലും, പ്രവർത്തനത്തിലും സൗന്ദര്യാത്മകതയുടെ സമന്വയ സംയോജനം കാണിക്കുന്നു. സുന്ദരവും ആധുനികവുമായ പുറംഭാഗങ്ങൾ അതിമനോഹരമായ നഗര ഭൂപ്രകൃതികളെ പൂരകമാക്കുന്നു.

ട്രാമിന്റെ അകത്തളങ്ങൾ സുഖത്തിനും സൗകര്യത്തിനും മുൻഗണന നൽകുന്നു. എർഗണോമിക് ഇരിപ്പിടങ്ങൾ, വലിയ ജനാലകൾ, കാര്യക്ഷമമായ ലേഔട്ടുകൾ എന്നിവ നഗരജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വർധിപ്പിക്കുന്നു. ഇത് മനോഹരമായ യാത്രാനുഭവം സൃഷ്ടിക്കുന്നു.

നഗരങ്ങളുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിലും സാമൂഹിക ഐക്യം വളർത്തുന്നതിലും ട്രാമുകൾ നിർണായക പങ്ക് വഹിക്കുന്നു.

അയൽരാജ്യങ്ങളിൽ നിന്നുള്ള താമസക്കാരെ നഗര ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളുമായി സംവദിക്കാനും ഇടപഴകാനും അനുവദിക്കുന്നു. ഈ പരസ്പരബന്ധം ചലനശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, സമൂഹബോധത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാൽ, സ്വിസ് ട്രാമുകൾ കൃത്യത, സുസ്ഥിരത, സൗന്ദര്യ ബോധം തുടങ്ങിയ രാജ്യത്തിന്റെ മൂല്യങ്ങളുടെ സൂക്ഷ്മരൂപത്തെ പ്രതിനിധീകരിക്കുന്നു.
കേവലം ഒരു ഗതാഗത മാർഗ്ഗം എന്നതിലുപരിയായി പ്രവർത്തിക്കുന്ന ഈ ട്രാമുകൾ നഗരത്തേയും ഗ്രാമങ്ങളേയും ഒരു തുണിപോലെ നെയ്തെടുക്കുകയും പല കമ്മ്യൂണിറ്റികളെ അതിൽ ഒന്നായി തുന്നിച്ചേർക്കുകയും ഐക്യബോധം വളർത്തുകയും ചെയ്യുന്നു.

നഗര ആസൂത്രണത്തിലും സുസ്ഥിരമായ സമ്പ്രദായങ്ങളിലും സ്വിറ്റ്സർലൻഡ് മുന്നിൽ തുടരുന്നതിനാൽ, പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി ഇവിടുത്തെ ട്രാമുകളും നിലകൊള്ളുന്നു.

ബാസലിലെ റെയിൽവേ Station, Airport, tram Service എന്നിങ്ങനെ പലകാര്യങ്ങളും സ്വിറ്റ്സർലാൻഡും ജർമ്മനിയും ഫ്രാൻസും പങ്കിടാണ് ചെയ്യുന്നത്. ഇവരുടെ ഈ സൗഹൃദം കണ്ടിട്ടാണോ എന്നറിയില്ല റൈൻ നദി ബാസലിൽ വച്ച് മൂന്നു രാജ്യങ്ങളുടെയും കരകളെ മുത്തമിട്ടിട്ടാണ് ഒഴുകുന്നത്.

Swiss Sanchari

12/04/2024

**വസന്തം: പ്രകൃതിയുടെ പുനരുജ്ജീവനം**

യൂറോപ്പിൽ സ്പ്രിംഗ് സീസൺ ആരംഭിക്കുന്നത് മാർച്ച് 21 മുതലാണ്. വസന്തകാലത്തിന്റെ ആരംഭം എന്ന് പറഞ്ഞാൽ ചങ്ങമ്പുഴ പാടിയതുപോലെയാണ് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്ത മരങ്ങൾ മാത്രം അതെ വർണ്ണപ്പൂക്കുട നിവർത്തി നിൽക്കുന്ന വസന്തത്തിന്റെ വിസ്മയകാഴ്ചകൾ കാണാൻ എന്തൊരു ചേലാ.

മഞ്ഞിന്റെ മരവിപ്പിൽ തരിശ് ആയി കിടന്ന മണ്ണിൽ ഇളം പുൽനാമ്പുകൾ കിളിർക്കുന്നു, മരങ്ങളും ചെടികളും തളിർക്കുകയും പൂവിടുകയും ചെയ്യുന്നു. യൂറോപ്പിൽ വസന്തം ആരംഭിക്കുന്നത് തന്നെ ഇലചൂടും മുൻപേ പൂചൂടുന്ന മഗ്നോളിയം ചെറി എന്നീ മരങ്ങളിലൂടെയാണ്. ടുലിപ്പു തുടങ്ങി ഒത്തിരി ചെറുപൂക്കളും വസന്താഗമനം വിളിച്ചോതുന്നുണ്ട്.

മഞ്ഞുകാലത്തിന്റെ മങ്ങലിനു ശേഷം വസന്തത്തിന്റെ വെളിച്ചം വീശുന്നത് പുനരുദ്ധാനത്തിലേക്കാണ്. ലോകത്തിന്റെ സർവ്വ കോണുകളിലും ഊർജ്ജവും ഉന്മേഷവും നിറയ്ക്കുന്ന വസന്തത്തിന്റെ പ്രാധാന്യവും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.

പുനർജന്മത്തിന്റേയും പുതുക്കലിന്റെയും കാലഘട്ടമാണ് വസന്തം. ശീതകാലത്തിന്റെ തണുത്ത നിദ്രയ്ക്ക് ശേഷം ലോകത്തിന് പുതു ഉണർവുമായി വസന്തകാലം വന്നണയുന്നു. ഭൂമി സൂര്യനോട് അടുക്കുന്ന Spring സീസണിൽ, യൂറോപ്പിലാകെ താപനില ഉയരുകയും മഞ്ഞ് ഉരുകുകയും ചെയ്യുന്നു. അപ്പോൾ അഴിച്ചു വച്ച ആടയാഭരണങ്ങൾ ഒരോന്നായ് എടുത്ത് അണിഞ്ഞ് പ്രകൃതി ആരേയും മോഹിപ്പിക്കുന്ന ബഹുവർണ്ണ ചിത്രരൂപദർശിനിയായി മാറുന്നു.

മഞ്ഞ് മൂടി തരിശായി കിടന്ന നിലങ്ങളിൽ ഇളം പച്ചപ്പുല്ലുകളും, മരങ്ങളിൽ അതിലോലമായ കുഞ്ഞിലകളും, ചെടികളിൽ വർണ്ണാഭമായ പൂക്കളും വിരിയുന്നു. പക്ഷികളുടെ ശ്രുതിമധുരമായ പാട്ടുകൾ വായുവിൽ നിറയുന്നു. മൃഗങ്ങൾ ശീതകാലനിദ്രയിൽ നിന്ന് ഉണരുന്നു. വസന്തം ഭൂമിയുടെ എല്ലാ കോണുകളിലും ചൈതന്യം വാരിക്കോരി നിറയ്ക്കുന്നു. അത് എല്ലാ ജീവജാലങ്ങൾക്കും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു.

മഞ്ഞുകാലത്തിന്റെ മങ്ങിയ ഏകാന്തതയ്ക്ക് ശേഷം, വസന്തത്തിന്റെ കടന്നു വരവ് ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും ഉണർത്തുന്നു. നീണ്ടുനിൽക്കുന്ന പകലുകളും ചൂടുകൂടുന്ന താപനിലയും ജീവിതത്തിന് നവോന്മേഷം പകരുന്നു.

ശൈത്യകാലത്തെ അലസത ഒഴിവാക്കാനും പുതിയ തുടക്കങ്ങൾ സ്വീകരിക്കാനും ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. വളർച്ചയുടെയും സാധ്യതയുടെയും സീസണായ വസന്തത്തിൽ, സ്വപ്നങ്ങൾ വേരുപിടിക്കുകയും അഭിലാഷങ്ങൾ ഒരു ചെറിമരം പൂക്കുന്നതുപോലെ തഴച്ചുവളരുകയും ചെയ്യുന്നു.

വസന്തത്തിന്റെ സൗന്ദര്യം അതിന്റെ ദൃശ്യഭംഗിയിൽ മാത്രമല്ല, അതിന്റെ ഇന്ദ്രിയസുഖങ്ങളിലുമാണ്. സുഗന്ധം പരത്തി വിരിഞ്ഞുനിൽക്കുന്ന പൂക്കൾ, പല പല കിന്നാര കഥകൾ കാതിൽ മന്ത്രിക്കുന്ന മൃദുവായ കാറ്റ്, തളിരിട്ട ഇലകളുടെ മേലാപ്പിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. ലോകം നിറങ്ങളുടെയും ശബ്ദങ്ങളുടെയും സൗരഭ്യവാസനകളുടെയും ഒരു സിംഫണിയിലേക്ക് തനേ ഉയരുന്നു, അതിന്റെ ആലിംഗനത്തിൽ മുഴുകാനായി പ്രകൃതി നമ്മെയും ക്ഷണിക്കുന്നു.

ലോകമെമ്പാടുമുള്ള വിവിധ സാംസ്കാരിക, മത പാരമ്പര്യങ്ങളിൽ വസന്തത്തിന് വലിയ പ്രാധാന്യമുണ്ട്.
ദൈർഘ്യമേറിയ പകലുകളും നല്ല സൂര്യപ്രകാശവും ലഭിക്കുന്നതോടെ മാനസികാവസ്ഥയും ഊർജ്ജ നിലയും മെച്ചപ്പെടുന്നു. ഇത് വിന്റർ ബ്ലൂസും സീസണൽ അഫക്റ്റീവ് ഡിസോർഡറും ഇല്ലാതാക്കുന്നു.

കലപില ചിലക്കുന്ന പക്ഷികളുടെ ശബ്ദത്തിനും പൂത്തു വിരിഞ്ഞുനിൽക്കുന്ന പൂക്കളുടെയും തളിർത്ത മരങ്ങളുടേയും കാഴ്ചകൾക്കും ആനന്ദത്തിന്റേയും, ആഹ്ലാദത്തിന്റേയും ഗൃഹാതുരത്വത്തിന്റെയും നന്ദിയുടെയും വികാരങ്ങൾ ഉണർത്താനും പ്രകൃതിയുമായുള്ള മനുഷ്യന്റെ പരസ്‌പര ബന്ധത്തിന്റെ അബോധം വളർത്തിയെടുക്കാനും Spring സീസണു കഴിയുന്നു.

വസന്തംകാലം സമാനതകളില്ലാത്ത സൗന്ദര്യത്തിന്റെയും പ്രാധാന്യത്തിന്റേയും ഒരു സീസണാണ്, ഇത് പുതു ജീവന്റെ വിജയകരമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. നിറവും ചൈതന്യവും പ്രതീക്ഷയും കൊണ്ട് നിറയ്ക്കുന്നു, പുതിയ തുടക്കങ്ങൾ സ്വീകരിക്കാനും നവീകരണത്തിന്റെ അത്ഭുതം ആഘോഷിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. പ്രകൃതിയുടെ പുനർജ്ജീവനത്തിന്റെ മാതൃക പിൻതുടർന്ന് ശീതകാലത്തിന്റെ ഇരുട്ടിൽ നിന്ന് വസന്തത്തിന്റെ വെളിച്ചത്തിലേക്ക് നമുക്ക് ഉണരാം.

എത്ര വാടി കരിഞ്ഞാലും വേരുറച്ചു നിൽക്കുക... വസന്തം നമ്മെ കാത്തിരിപ്പുണ്ട്.

Swiss Sanchari

03/03/2024

Hi everybody
My name Tom Kulangara. I started a new FB page. I want everyone's support. Thank you very much.

Address


Website

Alerts

Be the first to know and let us send you an email when Swiss Sanchari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share