02/01/2018
ഇന്ത്യൻ റെയിൽവേ സ്നേഹിച്ച് സഹായിച്ച് വൻ ദുരന്തം ആയ ഒരു വലിയ ചെറിയ യാത്ര കഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ വന്ന കൂട്ടുകാരന് അത്യാവശ്യം ചെറുതല്ലാത്ത പോസ്റ്റു കൊടുക്കാൻ പറ്റി എന്ന ചാരിദാർത്ഥ്യത്തിൽ ആണ് ഷൊർണൂർ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. വയറിന്റെ വിളി ഉച്ച്ഛത്തിലായിരുന്നത് കൊണ്ടും അവൻ വീട്ടിൽ കുറച്ച് കാര്യായിത്തന്നെ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടായിരുന്നത് കൊണ്ടും താൽക്കാലികാശ്വാസത്തിന് ഒരു ജൂസ് ആവാം എന്ന് തീരുമാനിച്ചു. വിളിക്കുന്നത് സ്വന്തം അപ്പനായാലും കേട്ടിട്ടും കേൾക്കാതെ പോകാം പക്ഷേ വയറിൽ നിന്നുള്ള ഉൾവിളി കേട്ടില്ലേലും വിളികേൾക്കണം എന്നുള്ള പഴയൊരു സുഹൃത് വചനം സ്മരിച്ച് ആദ്യം കണ്ട ജൂസ് കടയിൽ കേറി അക്ഷരമാല തെറ്റിക്കാതെ ആപ്പിൾ തന്നെയങ് പറഞ്ഞു .
60 രൂപ വിലയുള്ള 2 ആപ്പിൾ ജൂസുകളുടെ കച്ചവടം അവിടത്തെ ചേട്ടനു കൊടുത്ത് ഇറങ്ങുമ്പോൾ കൂട്ടുകാരന്റെ മുഖത്ത് ഭീവൽസവും രൗദ്രവും ശോകവും പുച്ഛവുമടക്കം നവരസങ്ങൾ പതിനൊന്നും ഒരു മിച്ചുണ്ടായിരുന്നു. പിന്നെയാണ് കണക്കിൽ കണക്കായ നൻപൻ സ്ഥിതിവിവരക്കണക്ക് പുറത്തെടുത്തത്. 15 രൂപേടെ ആപ്പിൾ 5 രൂപേടെ ഐസ് 7 രൂപേടെ പഞ്ചസാരവെള്ളം ഇതൊക്കെയായിരുന്നു ആ ഫ്രഷ് ആപ്പിൾ ജൂസിന്റെ ചേരുവകൾ . തിരിച്ചു കൊടുത്ത ആ ഗ്ലാസ്സിന്റെ വില കൂടെ കൂട്ടിയാലും പൈഥഗോറസ് നേരിട്ട് വന്നാലും എങ്ങിനെയും 60 എത്തിക്കാൻ പറ്റുന്നില്ല. പുള്ളീടെ ലാഭം ഒഴിവാക്കി ഒരു 50 എത്തിക്കാൻ നോക്കിയിട്ടും കണക്കു തെറ്റിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും നടക്കുന്നുമില്ല. പ്രശ്നങ്ങൾ മുഴുവൻ കഴിയുമ്പോൾ രംഗപ്രവേശനം ചെയ്യുന്ന കേരള പോലീസിനെ പോലെ ഈ ദുരന്ത നാടകം അവസാനിച്ചപ്പോഴാണ് അളിയൻ ലക്കിടിക്കടുത്ത് മംഗലം എന്ന സ്ഥലത്ത് കിട്ടുന്ന സ്പെഷൽ ജൂസിന്റെ വിവരണം തുടങ്ങിയത്. 20 മിനിറ്റ് ദൂരത്തിൽ ഇങ്ങിനൊരു സംഭവം ഉണ്ടെന്നറിഞ്ഞിട്ട് പോയി കഴിച്ചില്ലേൽ നാളിന്നുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ചീത്തപ്പേരിൽ കുറവു വരുത്തണ്ടെന്നു വിചാരിച്ച് മരിച്ചു ഫ്രൈ ആയിട്ടും ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന കോഴി ശരീരത്തോട് കുറച്ച് കൂടെ കാത്തിരിക്കാൻ പറത്തിട്ട് അവന്റെ വണ്ടിയിൽ തുമ്പനടിച്ച് ചലോ മംഗലം (പാലക്കാട് ജില്ലയിൽ വടക്കഞ്ചേരിക്കടുത്ത് (തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അല്ല ) വേറെയും മംഗലം ഉണ്ട് മാറിപ്പോവാതെ ശ്രദ്ധിക്കണം) മുദ്രാവാക്യവുമായി നേരെ പാലക്കാട് റോഡ് പിടിച്ചു.
ബൈക്കിൽ കയറി കുറച്ചായപ്പോൾ ദേ വരുന്നു അടുത്ത വിളി. ഇത്തവണ ആത്മാവ് നേരിട്ടാണ് വിളിച്ചിരിക്കുന്നത്, എങ്ങിനാ കേൾക്കാതിരിക്കുക? യാത്രകൾക്കിടയിൽ എപ്പോഴോ എവിടന്നോ കൂടെ കൂടിയ (ദു)ശീലം. ആത്മാവിന് ശാന്തിയുടെ ധൂപം നൽകിയിട്ടാവാം മുന്നോട്ടുള്ള യാത്ര എന്നു ഉറപ്പിച്ചു. കാക്കിക്കുപ്പായക്കാരുടെ കണ്ണിൽപ്പെടാത്ത ഒരു കുഞ്ഞു കട കണ്ടെത്തി വണ്ടി നിർത്തിച്ചു. ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു (നിയമ പ്രകാരമുള്ള മുന്നറിയിപ്പ് :-പുകയില കാൻസറിന് കാരണമാകുന്നു, പുകവലി ആരോഗ്യത്തിനും പോക്കറ്റിനും ഹാനികരം) നിൽക്കുമ്പോൾ ആണ് നമ്മുടെ പഴയ കണക്കുമാഷ് ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കാൻ തുടങ്ങിയത്.
പണ്ട് ഒരു ഇക്ക ആണ് ഈ പറഞ്ഞ ജൂസിന്റെ പരിപാടി തുടങ്ങിയത് പുള്ളിയുടെ മരണത്തിനുശേഷം കുറച്ചു കാലം നിലച്ചുപോയെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ഒരു ഗ്ലാസിൽ 4 ജൂസുകൾ അതും നാലും നാലായിത്തന്നെ. ഐസോ പഞ്ചസാരയോ ചേർത്ത് നശിപ്പിക്കപ്പെടാത്ത ശുദ്ധമായ പഴച്ചാർ, പഴച്ചാർ എന്ന് പറയാൻ പറ്റില്ല പൾപ്പ് എന്നു തന്നെ പറയാം. പഴം അടിച്ചെടുത്ത് തണുപ്പിക്കുന്ന സ്ഥിരം പരിപാടി അല്ല ഇവിടെ, പഴങ്ങൾ തണുപ്പിച്ച് അടിച്ചെടുക്കുന്നു എന്നിട്ട് 4 വ്യത്യസ്ത പഴങ്ങളെ ഒരു ഗ്ലാസിൽ അടുക്കുകളായി നിറച്ച് ഫ്രിഡ്ജിൽ വെച്ച് ആ തണുപ്പ് മെയിൻടെയിൻ ചെയ്യുന്നു. ഒരു ഗ്ലാസ് നാല് പഴങ്ങൾ നാല് നിറങ്ങൾ കൗതുകം ലേശം കൂടുതലായതുകൊണ്ട് അവിടന്നണ്ടോട്ട് ജമ്പൻ സ്ഥാനം ഞാൻ ഏറ്റെടുത്തു. പിന്നെ മുത്തശീ .......... ന്നും വിളിച്ചൊരു പോക്കായിരുന്നു. മലേഷ്യക്കാരുടെ റോഡിൽ ഓട്ടകൾ വീണു തുടങ്ങിയിരിക്കുന്നു അത് മലയാളികൾ അടക്കാൻ ശ്രമിച്ചത് കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. പണ്ടത്തെ കാലം ആയിരുന്നു എങ്കിൽ ശ്രീകൃഷ്ണവിലാസം കാവ്യം വേറൊരു മഹാൻ പൂർത്തിയാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായത് പോലെ സ്വർണ നൂലിനോട് വാഴനാര് ചേർക്കണ്ട എന്ന് അശരീരി ഉണ്ടാകുമായിരുന്നു. ലക്കിടി കൂട്ടുപാത കഴിഞ്ഞപ്പോൾ മുതൽ അളിയൻ പുറത്ത് തട്ടാൻ തുടങ്ങി , പതുക്കെപ്പോവാനുള്ള സിഗ്നൽ. ആദ്യമൊന്നും ഞാൻ കൂട്ടാക്കിയില്ല പിന്നെ കട ചിലപ്പോൾ മിസ്സ് ആകും എന്നു പറഞ്ഞപ്പോൾ പിന്നെ റിസ്ക് എടുത്തില്ല . അമൽ നീരദ് പടം പോലെ ഞങ്ങൾ മംഗലത്ത് എത്തി. കവലയിൽ നിന്ന് അൽപം കൂടെ മുന്നോട്ട് മാറി ഒരു വീടിനോട് ചേർന്ന് മുന്നിൽ ഒരു കുഞ്ഞു തട്ടിൽ കുറച്ച് പഴങ്ങൾ അടുക്കി വെച്ചിട്ടുള്ള ഒരു ഒറ്റമുറി കട. അതിനകത്ത് ഒരു ഫ്രിഡ്ജ് അതിൽ കുറേ പ്ലാസ്റ്റിക് ഗ്ലാസുകളിൽ പല നിറത്തിലുള്ള ജൂസുകളും അവയ്ക്കിടയിൽ ചില കളർഫുൾ ഗ്ലാസ്സുകളും. പുറത്ത് ഒരു പ്ലാസ്റ്റിക് മേശയും 6 പ്ലാസ്റ്റിക് കസേലകളും, സമയം സന്ധ്യയോടടുത്തത് കൊണ്ടാണെന്ന് തോന്നുന്നു വേറെ ആരും ഇല്ലായിരുന്നു. ഞങ്ങളെ കണ്ട് വീടിനകത്ത് നിന്നും ഒരു സ്ത്രീ കടയിലേക്ക് വന്നു. എന്താ വേണ്ടതെന്നു ചോദിച്ചപ്പോൾ എന്താ പറയേണ്ടതെന്നറിയാതെ ഫ്രിഡ്ജിലെ കളർഫുൾ സാധനത്തിലേക്ക് വിരൽ ചൂണ്ടി. അവർ രണ്ടെണ്ണം എടുത്തു കയ്യിൽ തന്നു . ആദ്യം ഒരു ഫോട്ടോ എടുത്തു പിന്നെ ഇടം വലം നോക്കാതെ അങ്ങ് ആക്രമണം തുടങ്ങി. ഇന്നുവരെ ലഭിക്കാത്ത വേറിട്ടൊനുഭവം . അടിയിൽ നിന്നും ഒന്നിനു പുറകേ ഒന്നായി ഓരോരോ രുചികൾ നാവ് തിരിച്ചറിയുന്നു. ആദ്യം മുന്തിരി പിന്നെ കൊയ്യാക്ക അത് കഴിഞ്ഞ് സപ്പോട്ട അവസാനമായി ഷമാം . നാലും നാലു അടുക്കുകളായി ഒരു ഗ്ലാസ്സിൽ നിന്നും അതും ഒന്നിലൊന്ന് കൂടിച്ചേരാതെ. തീർന്നു കഴിഞ്ഞപ്പോഴേക്കും അവൻ അമ്മയെ വിളിച്ച് കഴിക്കാൻ വരുന്നില്ലെന്നു വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ പൂർണ്ണ സംതൃപ്തിയോട് കൂടി 160 രൂപ കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ചങ്ങായി പൽമശ്രീ കിട്ടിയതുപോലെ അഭിമാനം കൊണ്ടു നിൽക്കുന്നു . എന്തൊക്കെയാണേലും ഇനി പാലക്കാട് വരുമ്പോൾ ചുമ്മാ ഒന്നു കഴിച്ചു നോക്കു അടിമപ്പെട്ടുപോകും.