27/11/2020
*പുസ്‌തക വിചാരം*
സുബീഷ് കുത്തുപാറക്കൽ
പുസ്തകം : പാമ്പ് വേലായ്‌തൻ - തോമസ് കെയൽ
പ്രസാധനം : സൂചിക ബുക്സ്
വേലായ്തനെന്ന് പറയുമ്പോഴും വേലായുധൻ എന്ന് തന്നെ എഴുതിയാണു നമുക്ക് ശീലം. വാമൊഴിയും വരമൊഴിയും തമ്മിലുള്ള ഈ അലിഖിത ഉടമ്പടിയെ അട്ടിമറിച്ചാണു പാമ്പ് വേലായ്തൻ എന്ന നോവൽ നാമം തന്നെ നമ്മുടെ മുന്നിലേയ്ക്കെത്തുന്നത്. ആമുഖത്തിൽ പ്രസാധകൻ നാമൂസ് Naamoos Peruvalloor പറയുന്നത് പോലെ നാട്ടുപ്പേച്ചിനെ കെട്ടഴിച്ചു വിടുന്നതിനാണു പിന്നീടങ്ങോട്ട് നാം സാക്ഷ്യം വഹിക്കുന്നത്.
വടിവൊത്ത മാന്യ(!)മലയാളത്തിലോ, അല്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ സവർണ്ണത്തം ചാർത്തിക്കിട്ടിയ വള്ളുവനാടൻ പേച്ചിലോ ആണു പൊതുവെ നമ്മുടെ സാഹിത്യ സിനിമ മണ്ഡലങ്ങൾ ഭാഷയെ ഉപാസിച്ച് വന്നിരുന്നത്. തീർച്ചയായും മലയാളം മലയാളികൾക്കെല്ലാം ഒരുപോലെയല്ലല്ലോ, ആറു നാട്ടിൽ നൂറു ഭാഷ എന്ന വണ്ണം പ്രാദേശികമായ ഈണങ്ങളൂം പ്രയോഗങ്ങളും നിറഞ്ഞു നിൽക്കുന്ന ഒന്നാണല്ലോ എന്ന ന്യായത്തിൽ അച്ചടിക്കപ്പെട്ട, സംസ്കരിക്കപ്പെട്ട ഈ ഭാഷയെ നമുക്ക് ന്യായീകരിക്കാവുന്നതാണു. അപ്പോഴും വള്ളുവനാടൻ സ്ലാംഗ് ദഹിക്കാതെ നിൽക്കുന്നുണ്ട്, അതിന്റെ അതിപ്രയോഗത്തിനൊരു കാരണം അതിനു കേരളത്തിലെ നമ്പൂതിരിമാരുടെ സ്ലാംഗുമായുള്ള സാത്മ്യമായിരിക്കണം, പൊള്ളച്ച ആഢ്യത്തരം മലയാളിക്കൊരു വീക്നെസ്സ് ആണല്ലോ. പിന്നീട് ചിലപ്പോഴെങ്കിലും നമ്മുടെ കഥകളിലും നോവലുകളിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഭാഷയുടെ ഈ ആഢ്യത്തം കൈവെടിഞ്ഞ് പ്രാദേശികമായ ലാളിത്യത്തിലേയ്ക്ക് പ്രവേശിക്കുന്നത് കാണാം. അപ്പോഴും പക്ഷെ ആഖ്യാനം നേരത്തെ പറഞ്ഞ പോലെ വടിവൊത്ത മലയാളത്തിൽ തന്നെ തുടർന്നു പോന്നു. അതിനൊരു തിരുത്താണു തോമസ് കെയലിന്റെ Thomas Keyal പാമ്പ് വേലായ്തൻ. നോവലിലുടനീളം ആഖ്യാനവും കഥാപാത്രങ്ങളുടെ സംഭാഷണവുമെല്ലാം ഒരേ നാട്ടുപ്പേച്ചിലാണു, അങ്ങനെ ഒരെണ്ണം ഞാനാദ്യമായാണു കാണുന്നത്, മറ്റൊന്നുണ്ടോ എന്ന് എനിക്കറിയില്ല. പ്രാദേശിക ഭാഷയുടെ ആ പ്രവാഹം വേലായ്തനെ തീർത്തും വ്യത്യസ്തമായൊരു ഭാവുകത്വത്തിലേയ്ക്ക് നയിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
നോവലിലേയ്ക്ക് വന്നാൽ, ഇതൊരു സാധാരണമായ അസാധാരണ ജീവിതത്തിന്റെ ചിത്രമാണു. അതെ, സാധാരണമായ അസാധാരണ ജീവിതം എന്ന വിരുദ്ധോക്തിക്ക് നിങ്ങളിൽ എന്ത് വികാരം സൃഷ്ടിക്കാനാവുമോ അതെല്ലാം ഈ നോവലിലെ ജീവിതത്തിൽ നിങ്ങൾക്ക് കാണാം. താൻ വസിക്കുന്ന ആവാസ വ്യവസ്ഥയോടും അതിലെ ഇതര അവകാശികളോടും വേലായ്തനുള്ള കരുതൽ, അധികാരത്തിന്റെ ധാർഷ്ട്യവുമായി പാവങ്ങളുടെ മേൽ പുളയ്ക്കാൻ വരുന്ന പൊലീസുകാരോടുള്ള അയാളുടെ ഒറ്റയാൾ പ്രതികാരങ്ങൾ, ഇതര മനുഷ്യരോടുള്ള സ്നേഹവും ദയവും, ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ഫ്യൂഡൽ ഹുങ്കിന്റെ ഒടുക്കത്തെ പുളയ്ക്കലുകൾക്ക് നേരെ മനുഷ്യരെ ചേർത്തു പിടിച്ചുള്ള പ്രതികരണങ്ങൾ, സമൂഹത്തിന്റെ പൊതു മര്യാദകളിൽ നിന്ന് കുതറിച്ചാടുന്നവരെ അൽപ്പം നോവിച്ച് കൊണ്ട് തിരുത്തുന്നത്, അപ്പൊഴും അവരോട് വിദ്വേഷം സൂക്ഷിക്കാത്തത്, പുതിയ തലമുറയ്ക്ക് മുന്നിൽ ഞാൻ പഴയ സംഭവമാണെന്ന് ഞെളിയാതെ ഒരു ചിരിയോടെ വഴി മാറിക്കൊടുത്ത് കൊണ്ട് തന്റെ ചൂണ്ടലുമായി തോട്ട് വക്കിൽ കുന്തിച്ചിരിക്കുന്നത്…. അങ്ങനെയങ്ങനെ വേലായ്തന്റെ ചിത്രങ്ങളെല്ലാം നാം പരിചയിച്ചിട്ടില്ലാത്ത വിധം അസാധാരണമാണു, അതേ സമയം തീർത്തും സാധാരണക്കാരനായ ഒരുവന്റേതുമാണ്.
വേലായ്തൻ ഒരു സാമൂഹ്യ പരിഷ്കർത്താവോ, വീരനായകനോ, രാഷ്ട്രീയ പോരാളിയോ, ജനനേതാവോ, പരിസ്ഥിതി വാദിയോ, ആത്മീയാന്വേഷിയോ ഒന്നുമല്ല, അതേസമയം അയാൾ ഇതെല്ലാമാണു താനും. ഏറ്റവും സാധാരണമായ ജീവിതം നയിച്ച എന്നാൽ അതേ ജീവിതത്തിൽ തന്നിൽ അന്തർലീനമായിരിക്കുന്ന ഏതേതോ ചോദനകളാൽ അകത്തും പുറത്തും നിരവധി നിശബ്ദസമരങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ചില മനുഷ്യരുണ്ട്. അവരെന്താണെന്നോ അവരുടെ പ്രസക്തിയെന്താണെന്നോ നമുക്ക് ഉപന്യസിക്കാനാവില്ല, എന്നാൽ അവർ തൊട്ടുണർത്തിയ ചില ചലനങ്ങളെ, ആ ചലനങ്ങളുടെ രാഷ്ട്രീയത്തെ കാണാതിരിക്കാനുമാവില്ല.
വേലായ്തൻ തന്നെയാണു തുടക്കം മുതൽ ഒടുക്കം വരെ നോവലിൽ നിറഞ്ഞു നിൽക്കുന്നത്. മറ്റു കഥാപാത്രങ്ങളിൽ വേലായ്തന്റെ ജീവിതസഖി കോതയും അവരുടെ കൊച്ചാവയും കഴിഞ്ഞാൽ പിന്നെ കുഞ്ഞീലാണ്ടനും തമ്പ്രാട്ടിയും മാത്രമേ ഓർമയിൽ പതിയുന്നുള്ളൂ. എന്നാൽ നിരവധി കഥാപാത്രങ്ങൾ, ഒരു നാട് തന്നെ നോവലിൽ വന്നു പോകുന്നുണ്ട്. ആളുകളെക്കാൾ തെളിഞ്ഞ് നിൽക്കുന്നത് വേലായ്തനും അയാളിടപെട്ട സംഭവങ്ങളുമാണു, അല്ലേലും ഇത് വേലായ്തന്റെ കഥയാണല്ലോ. ഒന്നു കൂടെ സൂക്ഷിച്ച് നോക്കിയാൽ വേലായ്തനിലൂടെ കടന്നു പോകുന്ന കാലത്തെയും, ആ കാലപ്രവാഹത്തിൽ ഉരുത്തിരിയുന്ന മാറ്റങ്ങളെയും കാണാനാകും. നോവലിന്റെ അവസാനം ചേർത്ത പഠനത്തിൽ പ്രിയപ്പെട്ട ശ്രീയേട്ടൻ ( ശ്രീജിത്ത് വി.ടി. നന്ദകുമാർ) പറയുന്ന പോലെ പാമ്പ് വേലായ്തൻ മനുഷ്യത്വത്തിലേയ്ക്ക് മെല്ലെ ഉരുവം കൊള്ളുന്ന ഒരു രാഷ്ട്രശരീരമാണു.
ഈ നോവലിന്റെ ആദ്യ പതിപ്പ് വാങ്ങാൻ കഴിഞ്ഞിരുന്നില്ല, കേട്ടറിഞ്ഞ് പുസ്തകമന്വേഷിച്ചപ്പോഴേക്കും സ്റ്റോക്ക് തീർന്നിരുന്നു. ഇത് സൂചിക പുറത്തിറക്കിയ പരിഷ്കരിച്ച പതിപ്പാണു. വേലായ്തൻ ഒരു സംഘഗാനമാണെന്ന തലക്കെട്ടിൽ ഷിബു ഗോപാലകൃഷ്ണൻ എഴുതിയ ആമുഖവും പാമ്പ് വേലായ്തനിലെ രാഷ്ട്രീയ വിന്യസനങ്ങൾ എന്ന പേരിൽ ശ്രീജിത്ത് വി ടി നന്ദകുമാർ എഴുതിയ ഒരു ലഘുപഠനവും നോവലിനൊപ്പം പുസ്തകത്തിലുണ്ട്. രണ്ട് എഴുത്തുകളും മികച്ചതാണു, ഷിബു ഗോപാലകൃഷ്ണന്റെ ആമുഖം വേലായ്തന്റെ വായനാനുഭവത്തെ മനോഹരമായി ആവിഷ്കരിക്കുമ്പോൾ ശ്രീജിത്തേട്ടൻ നോവലിന്റെ സൂക്ഷ്മമായ ഒരു രാഷ്ട്രീയ വായന പങ്ക് വെയ്ക്കുന്നു. അതിമനോഹരമായ ഒരു കവറും 106 പുറങ്ങളുമുള്ള ഈ പുസ്തകത്തിന്റെ വില 130 രൂപയാണു.
നോവലിന്റെ ഹൈലൈറ്റ് അതിന്റെ ഭാഷ തന്നെയാണു. കിഴക്കൻ തൃശൂർ ഭാഷയിൽ പാമ്പ് വേലായ്തൻ എന്ന നാം പരിചയിട്ടില്ലാത്ത ഒരു മനുഷ്യനെയും അയാളിലൂടെ കടന്നു പോകുന്ന ഒരു ദേശചരിത്രത്തെയും മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഈ കുഞ്ഞു നോവൽ വ്യത്യസ്തമായ വായനാനുഭവം നൽകുന്ന ഒന്നാണു.
പുസ്തകം ലഭിക്കുവാനായി 9562 540 981 എന്ന നമ്പറിൽ വിലാസം വാട്സപ്പ് ചെയ്യുക.
https://wa.me/919562540981