26/06/2023
🎉 ബലിപെരുന്നാള്‍ ആഘോഷിക്കാം : നബി ചര്യയിലൂടെ
പെരുന്നാള്‍ ദിനത്തില്‍ നാം അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ നബി ﷺ അറിയിച്ച് തന്നിട്ടുണ്ട്.അത് അനുവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരാണ്
*1.കുളിക്കുക
പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി പ്രത്യേകം കുളിക്കല്‍ സുന്നത്തുണ്ട്
عَنْ نَافِعٍ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَانَ يَغْتَسِلُ يَوْمَ الْفِطْرِ قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى
നാഫിഇല്‍(റ) നിന്നും നിവേദനം: ഇബ്നു ഉമ൪ (റ) പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടുന്നതിന്റെ മുമ്പ് കുളിക്കുമായിരുന്നു. (മുവത്വ:10/432 )
*2. നല്ല വസ്ത്രം ധരിക്കുക
പെരുന്നാള്‍ നമസ്‌കാരത്തിനായി ഉള്ളതില്‍ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പോകേണ്ടത്.
ഇബ്നു ഉമ൪(റ) ഒരിക്കല്‍ അങ്ങാടിയില്‍ നിന്ന് ഒരു ജുബ്ബ എടുത്തു കൊണ്ട് നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു:
يَا رَسُولَ اللَّهِ ابْتَعْ هَذِهِ تَجَمَّلْ بِهَا لِلْعِيدِ وَالْوُفُودِ
“അല്ലാഹുവിന്റെ റസൂലേ, ഇത് നിങ്ങള്‍ വാങ്ങിക്കുക പെരുന്നാളിനും നിവേദകസംഘങ്ങളെ സ്വീകരിക്കുന്നതിനും അങ്ങേക്ക് ഇത് കൊണ്ട് ഒരുങ്ങാമല്ലോ?” … (ബുഖാരി: 948)
സ്വഹീഹുല്‍ ബുഖാരിയില്‍ ‘രണ്ട് പെരുന്നാളില്‍ അലങ്കാര വസ്ത്രം ധരിക്കല്‍’ എന്നൊരു അദ്ധ്യായം തന്നെ നമുക്ക് കാണാം. തുടര്‍ന്ന് പെരുന്നാളുകള്‍ക്ക് വേണ്ടി നബി ﷺ യും സ്വഹാബികളും ഭംഗിയുള്ള വസ്ത്രങ്ങള്‍ വിലക്ക് വാങ്ങിയിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നു.
പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന
اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ
അല്ലാഹുമ്മ ലകല്‍ ഹംദ്, അന്‍ത കസൌതനീഹി, അസ്അലുക മിന്‍ ഖൈരിഹി വ ഖൈരി മാ സുനിഅ ലഹു, വ അഊദു ബിക മിന്‍ ശര്രിഹി വ ശര്രി മാ സുനിഅ ലഹു
അല്ലാഹുവേ, നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ടതില്‍ (ഉപയോഗിക്കപ്പെടുന്നതില്‍) നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ടതില്‍ (ഉപയോഗിക്കപ്പെടുന്നതില്‍) നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (അബൂദാവൂദ്, തി൪മിദി – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
*3. സുഗന്ധം പൂശുക
പെരുന്നാള്‍ ദിനം ഈദ് നമസ്കാരത്തിനായി പുറപ്പെടുമ്പോള്‍ സുഗന്ധം പൂശുന്നത് നബിചര്യയില്‍ പെട്ടതാണ്.
قال مالك: سمعت أهل العلم يستحبون الطيب والزينة في كل عيد
ഇമാം മാലിക് (റ) പറഞ്ഞു:ഞാന്‍ അറിവുള്ളവരില്‍ നിന്നും കേട്ടു, എല്ലാ പെരുന്നാളിനും അലങ്കാരവും സുഗന്ധവും അവ൪ സുന്നത്താക്കിയിരുന്നു.(അല്‍ മുഗ്നി : 2/228)
എന്നാല്‍ ഏതവസരത്തിലായാലും സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
*4.ഭക്ഷണം കഴിക്കാതിരിക്കല
ബലിപെരുന്നാള്‍ ദിനം ഭക്ഷണം കഴിക്കാതെയാണ് നബി ﷺ പെരുന്നാള്‍ നമസ്‌കാരത്തിനായി പോയിരുന്നത്.
عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ كَانَ النَّبِيُّ صلى الله عليه وسلم لاَ يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ وَلاَ يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ
അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി ﷺ ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസത്തില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.
(സുനനുതി൪മിദി:542 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
*5.തക്ബീര്‍ ചൊല്ലൽ
ബലിപെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13 (അയ്യാമുത്തശ്’രീക്കിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
പുരുഷന്മാര്‍ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കാവുന്നതാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.
തക്ബീറിന്റെ രൂപം
(1) الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
(2) الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
ഇബ്‌നു മസ്ഊദ്(റ), ഉമര്‍(റ), അലി(റ) എന്നീ സ്വഹാബിമാര്‍ ചൊല്ലിയിരുന്നത് ഇതിൽ ഒന്നാമത്തെ രൂപമായിരുന്നു. (ഇബ്‌നു അബീശൈബ). ഇത് തന്നെ ചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണ ചൊല്ലിയതായി വന്നിട്ടുണ്ട് എന്ന് ശൈഖ് അല്‍ബാനി പറയുന്നു. (ഇര്‍വാഅ് 3/125).
*6. ഈദ് ഗാഹുകളിലേക്ക് നേരത്തെ പോകുക
നബി ﷺ സൂര്യന്‍ ഉദിച്ചാല്‍ മുസ്വല്ലയിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. നബി ﷺ മുസ്വല്ലയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ അവിടെ സന്നിഹിതരായിരിക്കും. നബിയേക്കാള്‍ മുമ്പ് അവ൪ അവിടെ എത്തിയിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് സുബ്ഹി നിസ്കാരത്തിന് ശേഷം നേരെ ഒരാള്‍ മുസ്വല്ലയിലേക്ക് പുറപ്പെടുന്നുവെങ്കില്‍ അതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ശൈഖ് ഇബ്നു ഉസൈമീന്‍(റഹി)പറഞ്ഞത്. (ശര്‍ഹുല്‍ മുംതിഅ്: 5/163)
*7. ഈദ് ഗാഹുകളിലേക്ക് നടന്ന് പോകുക
നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ് ഗാഹിലേക്ക് പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ടകരമായ രീതി.
അബീ റാഫിഇൽ(റ) നിന്നും നിവേദനം: നബി ﷺ രണ്ട് പെരുന്നാളുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും.
(ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ ابْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَخْرُجُ إِلَى الْعِيدِ مَاشِيًا وَيَرْجِعُ مَاشِيًا .
ഇബ്നു ഉമറിൽ(റ) നിന്നും നിവേദനം: നബി ﷺ ഈദിലേക്ക് പുറപ്പെടുന്നതും മടങ്ങുന്നതും കാൽ നടയായിട്ടായിരുന്നു. (ഇബ്നുമാജ – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
*8.പെരുന്നാള്‍ നമസ്കാരം
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്.. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ട് സന്തോഷിക്കേണ്ടതാണ്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم يَوْمَ عِيدٍ فَصَلَّى رَكْعَتَيْنِ لَمْ يُصَلِّ قَبْلُ وَلاَ بَعْدُ
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വ്വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല.(ബുഖാരി:1431)
പെരുന്നാൾ നമസ്കാരത്തിന്റെ സമയം
സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.
*9.പെരുന്നാള്‍ നമസ്കാരം ഈദ് മുസ്വല്ലയില്‍ നി൪വ്വഹിക്കുക
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്. പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചല്ല, ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى، فَأَوَّلُ شَىْءٍ يَبْدَأُ بِهِ الصَّلاَةُ
അബൂ സഈദ് അല്‍ ഖുദ്രി (റ)പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലേക്ക് പുറപ്പെടാറാണ് ഉണ്ടായിരുന്നത്. അവിടുന്നു ആദ്യം ആരംഭിച്ചിരുന്നത് നിസ്കാരമായിരുന്നു.” (ബുഖാരി: 956)
*10. പെരുന്നാള്‍ നമസ്കാരാനന്തരമുള്ള ഖുതുബ ശ്രവിക്കുക.
പെരുന്നാള്‍ നമസ്കാരത്തിന് ശേഷമാണ് പെരുന്നാള്‍ ഖുതുബ നി൪വ്വഹിക്കേണ്ടത്.
عَنِ ابْنِ عَبَّاسٍ، قَالَ شَهِدْتُ الْعِيدَ مَعَ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ ـ رضى الله عنهم ـ فَكُلُّهُمْ كَانُوا يُصَلُّونَ قَبْلَ الْخُطْبَةِ
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ യുടെ കൂടെയും, അബൂബക്കർ, ഉമർ, ഉസ്‌മാൻ(റ) എന്നിവരോടൊപ്പവും ഞാൻ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരൊക്കെയും ഖുതുബക്ക് മുമ്പാണ് നമസ്‌കരിച്ചിരുന്നത്. (ബുഖാരി: 962)
*11. ദാനധർമ്മം ചെയ്യുക പെരുന്നാള്‍ ദിവസം ദാനധ൪മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم صَلَّى يَوْمَ الْفِطْرِ رَكْعَتَيْنِ، لَمْ يُصَلِّ قَبْلَهَا وَلاَ بَعْدَهَا، ثُمَّ أَتَى النِّسَاءَ وَمَعَهُ بِلاَلٌ، فَأَمَرَهُنَّ بِالصَّدَقَةِ، فَجَعَلْنَ يُلْقِينَ، تُلْقِي الْمَرْأَةُ خُرْصَهَا وَسِخَابَهَا
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി ﷺ ചെറിയ പെരുന്നാൾ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. നബി ﷺ യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകൾ അവരുടെ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിക്കപ്പെട്ട കർണ്ണാഭരണങ്ങളും മാലകളും അതിൽ ഇടാൻ തുടങ്ങി. (ബുഖാരി:964)
*12.പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസകൾ നേരുക
പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസകൾ നേരാം. സലഫുകളിൽ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ളത് تقبل الله منا ومنكم , ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ (നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നുമുള്ള (ക൪മ്മങ്ങള്‍) അല്ലാഹു സ്വീകരിക്കട്ടെ) എന്ന പ്രയോഗമാണ്.
എന്നാൽ അത് പ്രത്യേകമായ ഒരു സുന്നത്തായി പരിഗണിക്കുവാൻ പാടില്ല.
നബി ﷺ യുടെ സ്വഹാബത്ത് പരസ്പരം تقبل الله منا ومنكم , ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ എന്ന് പറയാറുണ്ടായിരുന്നു. ( അഹ്മദ് )
عن جبير بن نفير رضي الله عنه قال :كَانَ أَصْحَابُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا الْتَقَوْا يَوْمَ العِيدِ يَقُولَ بَعْضُهُمْ لِبَعْضِ: تقبّلَ اللهُ مِنَّا وَمِنْكَ
ജുബൈർ ഇബ്‌നു നുഫൈർ (റ) നിന്ന് നിവേദനം: നബിﷺയുടെ സ്വഹാബികൾ ഈദിൽ പരസ്‌പരം കണ്ടുമുട്ടിയാൽ (അല്ലാഹു എന്നിൽ നിന്നും നിന്നിൽ നിന്നും സ്വീകരിക്കുമാറാകട്ടെ) എന്ന് പറയുമായിരുന്നു. (സ്വഹീഹ് അല്‍ബാനി)
*13.മുസ്വല്ലയിലേക്ക് ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ തിരിച്ചു വരിക
പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക.
നബി ﷺ ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു.
عَنْ جَابِرٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ
ജാബിർ(റ) നിവേദനം: നബി ﷺ പെരുന്നാൾ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി:986)
ഈദിന്റെ സന്തോഷം കൂടുതല്‍ പേരുമായി പങ്കുവെക്കുവാനും ആശംസകള്‍ കൈമാറുവാനും ഇതുകൊണ്ട് കഴിയും.
*14. മുസ്വല്ലയില്‍ നിന്ന് വീട്ടിലെത്തിയാല്‍ രണ്ട് റക്അത്ത് നമസ്കരിക്കുക.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ لاَ يُصَلِّي قَبْلَ الْعِيدِ شَيْئًا فَإِذَا رَجَعَ إِلَى مَنْزِلِهِ صَلَّى رَكْعَتَيْنِ
അബൂ സഈദില്‍ ഖുദ്’രി (റ) നിവേദനം: നബി ﷺ പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് (സുന്നത്തായി) ഒന്നും നമസ്കരിക്കാറുണ്ടായിരുന്നില്ല.നബി ﷺ തന്റെ വീട്ടിലേക്ക് മടങ്ങിയാല്‍ രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (ഇബ്നുമാജ:5/1352 – ഈ ഹദീസ് ഹസനാണെന്ന് അല്‍ബാനി പറഞ്ഞു)
*15.ബലി പെരുന്നാള്‍ ദിവസത്തില്‍ ഉദുഹിയത്ത് അറുക്കുക
പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. നബി ﷺ പറഞ്ഞു.
إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ
‘നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമ്മുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല.’ (ബുഖാരി: 965 – മുസ്‌ലിം: 5185)